‘കർഷകന് പന്നിയുടെ വില പോലും തരാത്ത നിയമ സംവിധാനങ്ങൾ എന്നു ശബ്ദിക്കും കർഷകന് വേണ്ടി?’
Mail This Article
വന്യജീവികളുടെ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുന്ന കർഷകർക്കെതിരേ വനംവകുപ്പ് സ്വീകരിക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് കർഷകർ രംഗത്തിറങ്ങി. ഇന്ന് രാവിലെ താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്കാണ് കർഷകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
കേരളത്തിലെ കർഷകരെ അസംഘടിതരാക്കി ചൂഷണം ചെയ്യുന്ന ഉദ്യോഗസ്ഥ, രാഷ്ട്രീയ കൂട്ടുകെട്ടുകൾക്കെതിരേയാണ് കർഷകർ ഒന്നുചേർന്നത്. ജനിച്ചമണ്ണിൽനിന്നു വന്യമൃഗശല്യം മൂലം ജീവിത സമരം അല്ലെങ്കിൽ മരണം എന്ന അവസ്ഥയിലുള്ള കർഷകരുടെ പ്രതികരണമായിരുന്നു താമരശേരിയിൽ ഉയർന്നത്.
നിയമപ്രകാരം പന്നിയെ വെടി വെച്ചു കൊന്ന കർഷകന്റെ ലൈസൻസ് റദ്ദാക്കി ഓർഡർ ഇടാൻ മണിക്കൂറുകൾ മാത്രം എടുത്ത നിങ്ങൾ, വന്യമൃഗങ്ങളുടെ കൃഷിയിടത്തിലെ ശല്യം മൂലം പൊറുതിമുട്ടി നിങ്ങളുടെ ഓഫിസുകളിൽ കയറിയിറങ്ങുന്ന കർഷകന്റെ വികാരം മനസിലാക്കിയിട്ടുണ്ടോ എന്ന് കർഷകർ ചോദിക്കുന്നു.
കൊറോണ കാലത്തുപോലും പെട്ടെന്നു തീരുമാനിച്ച സമരത്തിൽ അണിനിരക്കാൻ കർഷകർ രംഗത്തെത്തിയത് വരും നാളുകളിൽ കർഷകരുടെ ഭാഗത്തുനിന്ന് ഇനിയും പ്രതിഷേധ സമരങ്ങൾ ഉയരാൻ കാരണമാകും. അസംഘടിത മേഖലയിലുള്ള കർഷകർ ഒന്നിച്ച് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രംഗത്തിറങ്ങുമ്പോൾ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള കർഷകർക്ക് കൂടുതൽ പ്രതീക്ഷ നൽകുമെന്നതിൽ സംശയമില്ല.
വനഭൂമിയോ മിച്ചഭൂമിയോ അല്ല കർഷകരായ തങ്ങൾ ആഗ്രഹിക്കുന്നതെന്നും പതിറ്റാണ്ടുകളായി തങ്ങൾ ജനിച്ചു വളർന്ന മണ്ണിൽ കൃഷി ചെയ്തു ജീവിക്കാനുള്ള അവകാശമാണ് തങ്ങൾക്കാവശ്യമെന്നും കർഷകർ പറയുന്നു. സ്വത്തിനും ജീവനും ഭീഷണിയായ വന്യജീവികളിൽനിന്ന് തങ്ങൾക്ക് സംരക്ഷണം വേണമെന്നും കർഷകർ ആവശ്യപ്പെട്ടു.
വെടികൊണ്ടു ചത്ത പന്നിയുടെ വില പോലും മണ്ണിൽ പണിയെടുക്കുന്നവന് തരാത്ത നിങ്ങളുടെ നിയമ സംവിധാനങ്ങൾ കർഷകന് വേണ്ടി എന്നു ശബ്‌ദിക്കുമെന്നും കർഷകർ ചോദിക്കുന്നു.