ആ പൈനാപ്പിൾ മധുരിച്ചില്ല, അനിൽ മരണക്കയ്പ്പറിഞ്ഞു
Mail This Article
‘മുപ്പതു വർഷമായി ഞാൻ മണ്ണിൽ പണിയെടുത്തു നേടിയ സമ്പാദ്യമൊക്കെ നഷ്ടമായി. കടം മാത്രമാണു ബാക്കി. ഇനി ആത്മഹത്യയല്ലാതെ വേറെ വഴിയില്ല’. അനിൽ അടുത്ത സുഹൃത്തിന് അവസാനമായി അയച്ച സന്ദേശമാണിത്. കോവിഡ് കാലത്ത് പൈനാപ്പിൾ കർഷകർ നേരിടുന്ന പ്രതിലന്ധിയുടെ വാക്കുകളാണ് ഇതിൽ പ്രതിഫലിക്കുന്നത്.
പൈനാപ്പിൾ കാർഷികമേഖലയിൽ കോവിഡ് സൃഷ്ടിച്ച തിരിച്ചടിയും വിലയിടിവും മൂലമാണു മൂവാറ്റുപുഴ കാലാമ്പൂർ കുഴുമ്പിൽ അനിൽ ജീവനൊടുക്കിയതെന്നു മകനും ബന്ധുക്കളും പറയുന്നു. 30 വർഷമായി പാട്ടത്തിനു ഭൂമിയെടുത്ത് പൈനാപ്പിൾ കൃഷി ചെയ്യുന്ന അനിൽ അവസാന പ്രതീക്ഷയായി കണ്ടത് പൈനാപ്പിൾ കർഷകരുടെ സംഘടനകൾ സർക്കാരിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ നൽകിയ ഹർജിയായിരുന്നു. എന്നാൽ, നിയമ നടപടികൾ നീണ്ടുപോയി. ബാങ്കിൽ കടം പെരുകുകയും ചെയ്തു.
കോവിഡ് കാലത്ത് ടൺ കണക്കിനു പാകമായ പൈനാപ്പിളുകൾ തോട്ടത്തിൽനിന്നു വിളവെടുക്കാനാവാതെ നശിക്കുകയും ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാടുവിടുകയും ചെയ്തതോടെ വലിയ പ്രതിസന്ധിയാണ് പൈനാപ്പിൾ കർഷകർ നേരിടുന്നത്.
ഇതിനിടെ പൈനാപ്പിൾ വില വലിയ തോതിൽ ഇടിയുകയും ചെയ്തു. പൈനാപ്പിൾ കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും തങ്ങളുടെ വരവ് ചെലവ് കണക്കുകളും വിവരിച്ച് അനിലിന്റെ മകനും യുവകർഷകനുമായ അഭിജിത്ത് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ആ കുറിപ്പ് കർഷകശ്രീ ഓൺലൈൻ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. കർഷകർക്കിടയിൽ ആ കുറിപ്പ് വലിയ ചർച്ചയായി. ഇതിനിടെയാണ് അനിലിന്റെ മരണം.
English Summary: After Covid Problems in Farming Sector