ADVERTISEMENT

‘എല്ലാം അവസാനിച്ചു എന്നൊരു തോന്നലില്ല... അച്ഛൻ നേടിയതൊന്നും കൈവിട്ടു കളയുകയുമില്ല... ഇതൊരു പുതിയ പാഠമാണ്... അതിജീവിക്കും... അച്ഛന്റെ കൃഷിവഴി എറ്റെടുത്തിട്ടു കുറച്ചുകാലം ആയിരുന്നു... ഇനിയും ആ വഴിതന്നെ മുന്നോട്ടും... ഒരടി പോലും പിറകോട്ടില്ല... മണ്ണു ചതിക്കില്ല എന്നൊരു വിശ്വാസം ഇന്നും ഉള്ളിൽ ഉണ്ട്...’ കടബാധ്യത പെരുകിയപ്പോൾ പ്രതിരോധിക്കാനാവാതെ ജീവനൊടുക്കിയ പൈനാപ്പിൾ കർഷകൻ കാലാമ്പൂർ കുഴുമ്പിൽ കെ.കെ. അനിലിന്റെ മകൻ അഭിജിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണിത്.

എന്നാൽ കോവിഡ് തീർത്ത പ്രതിസന്ധിയിൽനിന്നു കരകയറാനാകാതെ ദുരിതം അനുഭവിക്കുന്ന കർഷകന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു സഹായമെത്തിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പുലർത്തുന്ന അവഗണന കർഷകന്റെ ജീവനാണു വില പറയുന്നത്. കോവിഡ് കാലത്ത് അതിഥിത്തൊഴിലാളികൾ മടങ്ങിയതുമൂലമുണ്ടായ തൊഴിലാളിക്ഷാമം, വിലയിടിവ്, ചരക്കുനീക്കത്തിലുണ്ടായിരിക്കുന്ന നിയന്ത്രണങ്ങൾ, ഇടനിലക്കാരുടെ വർധിച്ചുവരുന്ന ചൂഷണം, ബാങ്കു വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതി, സർക്കാർ സംവിധാനങ്ങളുടെ തണുത്ത പ്രതികരണം എന്നിവയൊക്കെ കാർഷിക മേഖലയിൽ കരിനിഴൽ വീഴ്ത്തുന്നു. 

തൊഴിലാളി ക്ഷാമം

തോട്ടം മേഖലയിൽ കൃഷിക്കായി ആശ്രയിച്ചിരുന്നത് അതിഥിത്തൊഴിലാളികളെയാണ്. കോവിഡ് കാലഘട്ടത്തിൽ 80 ശതമാനം തൊഴിലാളികളും നാട്ടിലേക്കു മടങ്ങി. ഏക്കർ കണക്കിനു പൈനാപ്പിൾ, കുരുമുളക് തോട്ടങ്ങളിൽ വിളവെടുക്കാൻ സാധിക്കാതെ വിള നശിച്ചു. പൈനാപ്പിൾ മേഖലയിൽ മാത്രം 25,000 അതിഥിത്തൊഴിലാളികളാണുണ്ടായിരുന്നത്. ഇതിൽ 20,000 പേരും തിരിച്ചുപോയെന്നു കർഷകർ പറയുന്നു.

വായ്പകൾ

പാട്ടത്തുക, കൂലി, വളം, ജലസേചന സൗകര്യമൊരുക്കൽ എന്നിവയ്ക്കായി കർഷകർ ബാങ്കുകളിൽനിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽനിന്നുമൊക്കെയായി വൻ വായ്പകളാണു വാങ്ങിയിരിക്കുന്നത്. വിളവു വിറ്റുപോകാതിരിക്കുകയും ഉൽപാദനച്ചെലവുപോലും ലഭിക്കാതിരിക്കുകയും ചെയ്തതോടെ കർഷകർ വൻ കടബാധ്യതകളിലായി. ബാങ്കുകളിലെ വായ്പ കൂടാതെ കൊള്ളപ്പലിശയ്ക്കു പണമെടുത്തുമാണ് പലരും കൃഷിയുമായി മുന്നോട്ടു പോയത്.

ഇടനില ചൂഷണം

വിപണിയിൽ ലഭിക്കുന്നതിന്റെ നാലിലൊന്നു വില പോലും കർഷകനു ലഭിക്കാത്ത സാഹചര്യമാണ് ഇടനിലക്കാർ സൃഷ്ടിക്കുന്നത്. വാഴ, പൈനാപ്പിൾ, കപ്പ തുടങ്ങിയ വിളകൾക്കു വിപണിയിൽ വിൽക്കുന്ന വിലയുടെ പകുതി പോലും കർഷകർക്കു ലഭിക്കാത്ത സ്ഥിതിയുണ്ട്. ഏത്തക്കായയ്ക്കും മറ്റും ഓണക്കാലത്ത് വില അൽപം കൂടിയെങ്കിലും വില വീണ്ടും താഴോട്ടാണ്.

വിലയിടിവ്

കോവിഡ് കാലത്ത് സ്വതന്ത്ര കർഷക വിപണികൾ പോലും ഇല്ലാതായതോടെ കർഷകന് ഉൽപന്നങ്ങൾ വിൽപന നടത്താൻ കഴിയാത്ത സ്ഥിതിയുണ്ടായി. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പൈനാപ്പിൾ, ജാതി, കുരുമുളക്, വാഴ, കപ്പ എന്നിവയുടെയൊക്കെ വില കുറഞ്ഞു. പൈനാപ്പിൾ കയറ്റുമതി 70 ശതമാനം കുറഞ്ഞു. കാർഷിക വിളകൾ സംഭരിക്കാനോ താങ്ങുവില ലഭ്യമാക്കാനോ സർക്കാർ സംവിധാനങ്ങളിൽനിന്ന് നടപടികളുണ്ടായില്ല. 

English summary: Agricultural Crisis in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com