പട്ടയഭൂമിയിലെ മരം: കർഷകരെ തടസപ്പെടുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി
Mail This Article
പട്ടയ ഭൂമിയിൽ കർഷകർ നട്ട മരം മുറിക്കുന്നതിനുള്ള തടസ്സം പൂർണമായി നീക്കി ഉത്തരവിറങ്ങി. ഇതു സംബന്ധിച്ചു മുൻപ് ഇറങ്ങിയ ഉത്തരവിലെ അവ്യക്തത നീക്കിയാണ് പുതിയ ഉത്തരവ്. 1964 ലെ ഭൂപതിവ് ഉത്തരവു പ്രകാരം കർഷകർക്കു പതിച്ചു കിട്ടിയിരിക്കുന്ന ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിനാണ് അനുമതി. 1986 ലെ വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്നതിനു ശേഷം സർക്കാർ പതിച്ചു നൽകിയ ഭൂമിയിലെ മരം മുറിക്കുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതി വേണമെന്നുണ്ട്.
എന്നാൽ ഭൂമി പതിച്ചു കിട്ടിയതിനു ശേഷം കർഷകർ നട്ടതും തനിയെ മുളച്ചതുമായി മരങ്ങൾ മുറിക്കുന്നതിന് അനുമതി ആവശ്യമില്ലെന്നാണു പുതിയ നിർദേശം. പതിച്ചു കിട്ടുമ്പോൾ വില അടച്ചു റിസർവ് ചെയ്ത മരങ്ങളുടെയും (ചന്ദനം ഒഴികെ) അവകാശം കർഷകനു മാത്രമാണെന്നും റവന്യു വകുപ്പിന്റെ പുതിയ ഉത്തരവിലുണ്ട്. മരങ്ങൾ മുറിക്കുന്നതു തടസ്സപ്പെടുത്തുന്ന രീതിയിൽ ഉത്തരവുകൾ ഇറക്കുന്നതോ, നേരിട്ടു തടസ്സപ്പെടുത്തുന്നതോ ജോലിയിലെ വീഴ്ചയായി കണക്കാക്കി ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലകിന്റെ ഉത്തരവിൽ പറയുന്നു.
English summary: Now no permission needed to cut land trees