ADVERTISEMENT

പ്രമുഖ കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുൻ ഡയറക്ടറും കേരളത്തിലെ ഫാം ജേർണലിസത്തിന്റെ തുടക്കക്കാരനുമായ ആർ. ഹേലി (86) അന്തരിച്ചു. അര നൂറ്റാണ്ടിലേറെക്കാലം കേരളത്തിൽ കൃഷിയുടെ പര്യായമായി അറിയപ്പെട്ട ഹേലി ആലപ്പുഴയിൽ മകൾ ഡോ. എച്ച്. പൂർണിമയുടെ വസതിയിൽ ഞായറാഴ്ച രാവിലെ 8.50ന് ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്.  

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ആറ്റിങ്ങൽ നഗരസഭയുടെ പ്രഥമ അധ്യക്ഷനുമായിരുന്ന പി.എം. രാമന്റെയും ഭാരതിയുടെയും 9 മക്കളിൽ ഇളയ മകനായ ആർ. ഹേലി തിരുവനന്തപുരത്ത് ആറ്റിങ്ങലിലാണ് ജനിച്ചത്. ബെംഗളൂരുവിലെ ഹെബ്ബാൽ കാർഷിക കോളജിൽനിന്നു ബിരുദം നേടിയ ശേഷം 20–ാം വയസ്സിൽ റബർ ബോർഡിൽ ജൂനിയർ ഓഫിസറായി. ഒരു വർഷത്തിനു ശേഷം രാജിവച്ച് സംസ്ഥാാന കൃഷി വകുപ്പിൽ ചേർന്നു. 

കാർഷിക മൃഗസംരക്ഷണ രംഗങ്ങളിലെ അറിവുകളും വിവരങ്ങളും ജനങ്ങളിൽ എത്തിക്കാനായി ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്കു രൂപം നൽകിയതിനും കേരള കർഷകൻ മാസിക ആരംഭിച്ചതിനും പിന്നിൽ ഹേലിയായിരുന്നു. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ മേധാവിയായും കേരള കർഷകൻ മാസികയുടെ എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മാത്രമല്ല, നെൽകൃഷിയിൽ ഗ്രൂപ്പ് ഫാമിങ് എന്ന ആശയം ആവിഷ്കരിക്കുന്നതിലും അത് നടപ്പാക്കുന്നതിലും മുഖ്യപങ്കു വഹിച്ചു. 

സർവേ ഓഫ് ഇംപോർട്ടന്റ് അഗ്രിക്കൾച്ചറൽ മാർക്കറ്റ്സ് ഇൻ കേരള, ഫലവൃക്ഷങ്ങൾ, ഗ്രാമ്പു, തേൻപഴക്കൂട, ഫാം ജേർണലിസം, വനില, കൃഷിപാഠം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങൾക്കു പുറമേ മലയാളത്തിലും ഇംഗ്ലീഷിലുമായി കാർഷിക സംബന്ധിയായ ആറായിരത്തിലധികം ലേഖനങ്ങളെഴുതി. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ‘കൃഷിഭാരതി’ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ തേടിയെത്തി.

1989ൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. സംസ്ഥാന സർക്കാരിന്റെ കാർഷിക നയ രൂപവൽകരണ കമ്മിറ്റി അംഗമായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ മാർച്ചിലാണ് ആറ്റിങ്ങലിൽ നിന്നു തിരുവനന്തപുരത്തുള്ള മകന്റെ വീട്ടിലേക്കു മാറിയത്. രണ്ടാഴ്ച മുൻപാണ് ആലപ്പുഴയിലെ മകളുടെ വീട്ടിലേക്കു പോയത്.

മലയാള മനോരമയുമായും ചീഫ് എഡിറ്ററായിരുന്ന കെ.എം. മാത്യുവുമായും ദീർഘകാല ബന്ധമുണ്ടായിരുന്നു ഹേലിക്ക്. മനോരമയിലെ കാർഷികരംഗം പേജ് കർഷകപ്രിയമാക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്കു വഹിച്ചു.

സംസ്ഥാനത്തെ ഏറ്റവും മികച്ച കർഷകന് മനോരമ 1992ൽ കർഷകശ്രീ പുരസ്കാരം ഏർപ്പെടുത്തിയപ്പോൾ അതു സംബന്ധിച്ച മാനദണ്ഡങ്ങളും നടപടിക്രമങ്ങളും രൂപപ്പെടുത്തുന്നതിൽ ആർ. ഹേലി മുഖ്യ പങ്കു വഹിച്ചു. പ്രമുഖ കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥന്റെ വത്സലശിഷ്യനായ ഹേലി അദ്ദേഹത്തിനും ധവളവിപ്ലവ നായകൻ ഡോ. വി. കുര്യനുമൊപ്പം കർഷകശ്രീ അവാർഡ് നിർണയസമിതിയിൽ അംഗമായിരുന്നു. കർഷകശ്രീ മാസികയുടെ പ്രസിദ്ധീകരണ വേളയിൽ രൂപകൽപ്പനയിൽ മികച്ച സംഭാവനകൾ നൽകി.

മൃതദേഹം ആറ്റിങ്ങൽ മൂന്നുമുക്കിലെ സ്വവസതിയായ ‘പേൾ ഹില്ലിൽ’ സംസ്കരിച്ചു.  മലയാള മനോരമയ്ക്കു വേണ്ടി മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു.  

ഏറ്റവും ഇളയ മകന് സൂര്യൻ എന്ന അർഥമുള്ള ഹേലി എന്ന പേരാണു മാതാപിതാക്കൾ നൽകിയത്. ട്രേഡ് യൂണിയൻ നേതാവും എംഎൽഎയുമായിരുന്ന ആർ. പ്രകാശം, നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ. ആർ. പ്രസന്നൻ, പത്മം, ഡെപ്യൂട്ടി ചീഫ് എൻജിനീയറായിരുന്ന ഹർഷൻ തുടങ്ങിയവർ സഹോദരങ്ങളാണ്.

ആരോഗ്യ വകുപ്പിലെ  റിട്ട. സീനിയർ സിവിൽ സർജൻ ഡോ. സുശീലയാണ് ഭാര്യ. മക്കൾ: ഡോ. എച്ച്. പൂർണിമ (അഡീഷണൽ പ്രഫസർ, ജനറൽ മെഡിസിൻ, ആലപ്പുഴ മെഡിക്കൽ കോളജ്), പ്രശാന്ത് ഹേലി (സെക്രട്ടറി, കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി). മരുമക്കൾ: ഡോ. വി.എ. ബിന്ദുലാൽ (അസോഷ്യേറ്റ് പ്രഫസർ, ഓർത്തോപീഡിക് വിഭാഗം, ആലപ്പുഴ മെഡിക്കൽ കോളജ്), ശുഭ.

ആർ. ഹേലിയുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

English summary: Agricultural Scientist, Farm Journalism pioneer R Heli passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com