ADVERTISEMENT

സംസ്ഥാനത്ത് മൃഗ ചികിത്സാ മേഖലയിൽ വ്യാജന്മാർ ഏറിയ സാഹചര്യത്തിൽ പത്രപ്പരസ്യവുമായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുൻപ് പല തവണ സംസ്ഥാന സർക്കാരും പത്രക്കുറിപ്പ് ഇറക്കിയിരുന്നു. വ്യാജ ചികിത്സയിലൂടെ പല സ്ഥലങ്ങളിലും കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് വെറ്ററിനറി കൗൺസിൽ പറയുന്നു.

കൃത്യമായ രോഗനിർണയം നടത്താത്തതുമൂലം മൃഗങ്ങളുടെ മരണം, ഇൻഷുറൻസ് പരിരക്ഷാ നഷ്ടം എന്നിവയാണ് വ്യാജ ചികിത്സയിലൂടെ കർഷകർക്കുണ്ടാകുന്ന നഷ്ടം. കൂടാതെ, ജന്തുജന്യ രോഗങ്ങളായ പേവിഷബാധ, എലിപ്പനി, പക്ഷിപ്പനി, ക്ഷയം തുടങ്ങിയവ തിരിച്ചറിയപ്പെടാതെ പോവുക, അവ മനുഷ്യരിലേക്ക് പകരുന്നത് യഥാസമയം തടയാൻ കഴിയാതെ വരിക, വ്യാജ ചികിത്സകരുടെ അന്റിബയോട്ടിക്, ഹോർമോൺ ദുരുപയോഗം മൂലം അവ മാംസത്തിലൂടെ മനുഷ്യ ശരീരത്തിൽ എത്തുമ്പോഴുള്ള ആരോഗ്യപ്രശ്നങ്ങൾ എന്നിവയാണ് ഇതിന്റെ അനന്തരഫലങ്ങൾ.

ഇന്ത്യൻ വെറ്ററിനറി കൗൺസിൽ ആക്ട് 1984 പ്രകാരം കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ റജിസ്റ്റർ ചെയ്ത റജിസ്റ്റേർഡ് വെറ്ററിനറി പ്രാക്ടീഷണർക്കല്ലാതെ ഒരാൾക്കും സംസ്ഥാനത്ത് വെറ്ററിനറി ചികിത്സ നടത്താൻ അനുമതിയില്ല. അപ്രകാരം ചെയ്യുന്നത് നിയമപ്രകാരം ശിക്ഷാർഹമാണ്. ഒരു വെറ്ററിനറി ഡോക്ടറുടെ മേൽനോട്ടത്തിൽ ലഘു സേവനങ്ങൾ നൽകുന്നതിന് ലൈവ്സ്റ്റോക് ഇൻസ്പെക്ടർമാർക്ക് അനുമതിയുണ്ട്.

മൃഗങ്ങളുടെ ചികിത്സ നടത്തുന്നവരുടെ മരുന്നു കുറിപ്പടികളിൽ പേര്, വിലാസം, ഒപ്പ്, വെറ്ററിനറി കൗൺസിൽ റജിസ്ട്രേഷൻ നമ്പർ എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അനധികൃത ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ അധികാരികളെ അറിയിക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com