വിവാദ പരാമർശം: വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഖേദം പ്രകടിപ്പിച്ചു
Mail This Article
വെറ്ററിനറി സർവകലാശാലയിലെ ബിരുദാനന്തര ബിരുദ, ഗവേഷക വിദ്യാർഥികളുടെ അലവൻസുകൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സർവകലാശാല സർക്കാരിന് നൽകിയ മറുപടിയിൽ വിദ്യാർഥികൾക്കും വെറ്ററിനറി മേഖലയ്ക്കും അപകീർത്തികരമായ പരാമർശങ്ങൾ ഉണ്ടായതിൽ വൈസ് ചാൻസലർ ഡോ. എം.കെ. ശശീന്ദ്രനാഥ് ഖേദം പ്രകടിപ്പിച്ചു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള നടത്തിയ ചർച്ചയിലാണ് സൂചന കത്ത് തയാറാക്കിയപ്പോഴുണ്ടായ അശ്രദ്ധയിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. കൂടാതെ വിദ്യാർഥി സൗഹൃദ നിലപാടുകൾ തുടരുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. തെറ്റിദ്ധാരണ ഉണ്ടാക്കാവുന്നതും വിദ്യാർഥികളുടെ താൽപര്യത്തിന് വിരുദ്ധമായി വ്യാഖ്യാനിക്കാവുന്നതുമായ തരത്തിൽ സർക്കാരിനയച്ച കത്തിൽ പ്രസ്താവങ്ങൾ ഉണ്ടായതിൽ ഖേദിക്കുന്നതായി അദ്ദേഹം ഐവിഎയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. കൂടാതെ, തിരുത്തിയ കത്ത് സർക്കാരിന് സമർപ്പിച്ചു.
അക്കാദമിക് തലത്തിൽ മെഡിക്കൽ, ആയുർവേദ, ഡെന്റൽ, ഹോമിയോ കോഴ്സുകൾക്ക് തുല്യമോ അതിലുപരിയായോ നിൽക്കുന്ന വെറ്ററിനറി കോഴ്സുകൾക്ക് മേൽ കോഴ്സുകളുടെ തുല്യമായ പരിഗണന അലവൻസുകളുടെ കാര്യത്തിലും ലഭിക്കണമെന്നാണ് സർവകലാശാലയുടെ അഭിപ്രായം. കൂടാതെ സർക്കാറിൽ നിന്നും അധിക തുക ലഭ്യമാക്കി അലവൻസുകൾ ഇതര വിഭാഗക്കാർക്ക് തുല്യമായി നൽകാവുന്നതാണ് എന്നും പ്രസ്തുത കത്തിൽ ശുപാർശ ചെയ്തിട്ടുണ്ട്.