റെക്കോർഡ് ഉൽപാദനം ലക്ഷ്യമിട്ട് റബർ ടാപ്പിങ് സീസൺ തുടങ്ങി
Mail This Article
റബർ ഉൽപാദനം 8 ലക്ഷം ടണ്ണിന്റെ റെക്കോർഡ് ഭേദിക്കുമെന്ന പ്രതീക്ഷയിൽ റബർ ടാപ്പിങ് സീസണിനു തുടക്കമായി. അതേസമയം കിലോയ്ക്ക് 180.50 രൂപ വരെ എത്തിയ റബർ വില 177.70 രൂപയിലേക്കു താഴ്ന്നു. മൺസൂണിനു ശേഷം ഓഗസ്റ്റ് മുതൽ ഫെബ്രുവരി വരെയാണ് റബർ ടാപ്പിങ് സീസൺ. ഇതിൽ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ‘പീക് ടാപ്പിങ് സീസൺ’. ആഭ്യന്തര ഉൽപാദനത്തിന്റെ 70 ശതമാനവും പീക് സീസണിലാണ് ടാപ് ചെയ്യുക.
മികച്ച വില, അനുകൂല കാലാവസ്ഥ, നല്ല വിളവ്, കൂടുതൽ തോട്ടങ്ങളിൽ കൃഷിയും ടാപ്പിങ്ങും എന്നിവയുള്ളതിനാൽ ഇക്കുറി റെക്കോർഡ് ഉൽപാദനം പ്രതീക്ഷിക്കുന്നു. ഈ വർഷം ചുരുങ്ങിയത് 7.80 ലക്ഷം ടൺ റബർ ഉൽപാദനം ലഭിക്കുമെന്നാണ് റബർ ബോർഡിന്റെ പ്രതീക്ഷ. എന്നാൽ സ്ഥിതി അനുകൂലമായാൽ ഉൽപാദനം 8 ലക്ഷം ടൺ കടക്കുമെന്ന് റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ പറഞ്ഞു. കഴിഞ്ഞ വർഷം 7.15 ലക്ഷം ടൺ റബർ ഉൽപാദിപ്പിച്ചു.
അനുകൂല ഘടകങ്ങൾ
- റബറിന് നല്ല വില ലഭിക്കുന്നു. 2020 മേയിൽ കിലോയ്ക്ക് 115 രൂപയായിരുന്നു റബർ വില. ഈയിടെ 180 രൂപ പിന്നിട്ടു.
- കൂടുതൽ കർഷകർ കൃഷി ചെയ്യുന്നു. കൂടുതൽ തോട്ടങ്ങളിൽ കൃഷിയുണ്ട്. ഈ വർഷം 40,000 ഹെക്ടർ തോട്ടങ്ങളിൽ കൂടുതലായി കൃഷി ചെയ്തു. തോട്ടം ദത്തെടുക്കുന്ന റബർ ബോർഡ് പദ്ധതിയിൽ മാത്രം 30,000 ഹെക്ടർ തോട്ടങ്ങളുണ്ട്. 7.3 ലക്ഷം ഹെക്ടർ തോട്ടങ്ങൾ ടാപ്പിങ്ങിനു തയാറായി. ഇതിൽ 3.89 ലക്ഷം ഹെക്ടറിൽ റെയിൻ ഗാർഡിങ്ങും നടത്തി.
- ആഭ്യന്തര ഉൽപാദനം കൂടി. വാഹന മേഖല, കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ നിർമാണം എന്നിവയിൽ റബറിന് ആവശ്യക്കാർ കൂടി. 11.5 ലക്ഷം ടൺ റബർ ഈ വർഷം ആവശ്യം വരും.
- ഇറക്കുമതി കുറഞ്ഞു. രാജ്യാന്തര മേഖലയിലെ ക്ഷാമം, വിദേശ റബർ കൊണ്ടുവരാനുള്ള ചെലവിലെ വർധന, ഇറക്കുമതി നിയന്ത്രണങ്ങൾ എന്നിവയാണ് കാരണം.
English summary: Rubber production