ക്ഷീരസംഘത്തിൽ പാലളക്കാൻ അനുവദിക്കുന്നില്ല; ആത്മഹത്യയുടെ വക്കിലെന്ന് കർഷകന്റെ വിഡിയോ
Mail This Article
ക്ഷീരസംഘത്തിലെ ചൂഷണങ്ങൾക്കെതിരേ പ്രതികരിച്ച തന്നെ പാലളക്കാൻ അനുവദിക്കാതെ ദ്രോഹിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ക്ഷീരകർഷകൻ രംഗത്ത്. തൃശൂർ പെരിങ്ങോട്ടുകര പുതിയവീട്ടിൽ ഫിറോസ്ഖാനാണ് സമീപത്തെ ക്ഷീര വ്യവസായ സഹകരണ സംഘത്തിനെതിരേ ക്ഷീരകർഷക കൂട്ടായ്മകളിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
പാലിന്റെ തൂക്കമെടുക്കുന്ന ത്രാസിൽ ഗ്രാം കണക്ക് കാണിക്കുന്നില്ല. അതുകൊണ്ടുതന്നെ ഗുണനിലവാര പരിശോധനയ്ക്കായി 20 മില്ലി എടുത്താൽ പോലും 100 ഗ്രാമിന്റെ വ്യത്യാസം കാണിക്കുമെന്ന് ഫിറോസ് പറയുന്നു. ഗ്രാം കാണിക്കാത്ത ത്രാസുകൾ ഒഴിവാക്കണമെന്നാണ് ഫിറോസിന്റെ ആവശ്യം. അതുപോലെ ക്ഷീരസംഘത്തിൽ അംഗത്വം നൽകുന്നില്ലെന്നും ആരോപിക്കുന്നുണ്ട്. കർഷകരായ തങ്ങൾക്ക് സ്വാതന്ത്രത്തോടെ പാൽ അളക്കാൻ കഴിയണമെന്നും ഫിറോസ് ആവശ്യപ്പെടുന്നുണ്ട്.
കർഷകർ പറയുന്ന കാര്യങ്ങൾ സത്യമാണോ എന്നെങ്കിലും അധികാരികൾ അന്വേഷിക്കാൻ മനസു കാണിക്കണമെന്നും ഫിറോസ് പങ്കുവച്ച കുറിപ്പിലുണ്ട്. ഇതെല്ലാം തുറന്നു പറയുന്നതിനാൽ രണ്ടു മാസമായി തന്നെ പാലളക്കാൻ അനുവദിക്കുന്നില്ല. അതുപോലെ കള്ളക്കേസിലും കുടുക്കിയെന്നു പറയുന്നു.
പാൽ വിൽക്കാൻ കഴിയാത്തതിനാൽ തന്റെ ഒരു ഫാം അടച്ചുപൂട്ടി. ഒരു ഫാമിൽ അവശേഷിക്കുന്ന പശുക്കൾക്ക് തീറ്റ വാങ്ങാൻ പോലും കഷ്ടപ്പെടുകയാണ്. രണ്ടു മാസമായി ഒരു വൃദ്ധമന്ദിരത്തിൽ പാൽ വെറുതെ കൊടുക്കുകയാണ്. ആത്മഹത്യയുടെ വക്കിലാണ് താനെന്നും അദ്ദേഹം പങ്കുവച്ച വിഡിയോയിൽ പറയുന്നു.
സംഘത്തിലെ അഴിമതികൾ കാണിച്ച് സംഘം പ്രസിഡന്റിനും പഞ്ചായത്ത് പ്രസിഡന്റിനും ക്ഷീര വികസന ഓഫിസർക്കും അന്തിക്കാട് പോലീസിലും ക്ഷീര വികസന മന്ത്രിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ലോകായുക്തയ്ക്കും കോടതിയിലും പരാതി നൽകിയിട്ടുണ്ടെന്നും ഫിറോസ്ഖാൻ പറയുന്നു. നീതി ലഭിക്കുമെന്നാണ് ഈ കർഷകന്റെ പ്രതീക്ഷ.
English summary: Problems faced by Dairy farmer