ADVERTISEMENT

കേരള കർഷക ക്ഷേമ നിധി ബോർഡിൽ കർഷകർക്ക് ഇന്നു മുതൽ ഓൺലൈനിലൂടെ അംഗത്വം എടുക്കാം. രാവിലെ 11ന് കൃഷി മന്ത്രി പി. പ്രസാദിന്റെ ചേംബറിൽ വച്ച് വകുപ്പു മന്ത്രിയാണ് റജിസ്ട്രേഷൻ നടപടികൾക്ക് ഔദ്യോഗിക തുടക്കം കുറിക്കുന്നത്. കേരള കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ ഡോ. പി.രാജേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സുബ്രഹ്മണ്യൻ, ബോർഡ് അംഗങ്ങൾ പങ്കെടുക്കും.

ക്ഷേമനിധി ബോർഡിൽ അംഗമാകുന്ന കർഷകർക്ക് 60 വയസ്സിനു ശേഷം പെൻഷനായി പ്രതിമാസം പരമാവധി 5,000 രൂപ വീതം സർക്കാർ നൽകും.  രാജ്യത്ത് ആദ്യമായാണ് കർഷകർക്കു മാത്രമായി പെൻഷൻ ഉൾപ്പെടെ ക്ഷേമ പദ്ധതി ഏർപ്പെടുത്തുന്നത്. കുടുംബപെൻഷൻ, അനാരോഗ്യ–അവശത–പ്രസവ ആനുകൂല്യം, ചികിത്സ–വിവാഹധനസഹായം, വിദ്യാഭ്യാസ–ഒറ്റത്തവണ ആനുകൂല്യം എന്നിവയ്ക്കു പുറമേ മരണാനന്തര ആനുകൂല്യവും നൽകും. കൃഷി, അനുബന്ധ മേഖലകളായ മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി, പട്ടു‍നൂൽപ്പുഴു കൃഷി, തേനീച്ച വളർത്തൽ, അലങ്കാര മത്സ്യകൃഷി, കൂൺ കൃഷി, കാടക്കൃഷി തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടി‍രിക്കുന്നവർക്കും അംഗമാകാം.  

18 വയസ്സു പൂർത്തിയായ ഏതൊരു കർഷകനും ക്ഷേമനിധി ബോർഡിൽ അംഗമായി റജിസ്റ്റർ ചെയ്യാം. കേരള കർഷക ക്ഷേമനിധി നിയമം നിലവിൽ വന്ന 2019 ഡിസംബർ 20ന് 56 വയസ്സു പൂർത്തിയായ ഏതൊരു കർഷകനും 65 വയസ്സു വരെ ക്ഷേമനിധിയിൽ അംഗമാ‍കുന്നതിന് അർഹത ഉണ്ടായിരിക്കും.

അപേക്ഷിക്കേണ്ടത് ഇങ്ങനെ

കേരള കർഷക ക്ഷേമനിധി ബോർഡിന്റെ വെബ് പോർട്ടലിലൂടെയാണ് (kfwfb.kerala.gov.in) അംഗത്വത്തിനായി അപേക്ഷിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഇന്റർനെറ്റ് സൗകര്യമുള്ള‍വർക്കോ അംഗത്വമെടുക്കാം. പോർട്ടലിൽ ലോഗ് ഇൻ ചെയ്യുമ്പോൾ കർഷകരുടെ മൊബൈൽ നമ്പ‍ർ നൽകണം. ഈ നമ്പറിലേക്ക് ഒടിപി അയയ്ക്കും. ഇതിനു ശേഷം ആധാർ നമ്പറും അനുബന്ധ രേഖകളും നൽകണം.

കർഷകർ നൽകേണ്ട രേഖകളും വിവരങ്ങളും

  • കർഷകന്റെ പേരും വിലാസവും
  • ഭൂമി സംബന്ധമായ വിവരങ്ങൾ, വരുമാനം, കൃഷിയിൽനിന്നുള്ള ആദായം, കരമൊടുക്കി‍യതിന്റെ രസീത്
  • ആധാർ കാർഡ്
  • ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
  • കുടുംബാംഗങ്ങളുടെ വിവരങ്ങൾ
  • ബിസിനസ്, നോമിനി തുടങ്ങിയ വിവരങ്ങൾ
  • സാക്ഷ്യപത്രം
  • പാസ്പോർട്ട് സൈസ് ഫോട്ടോ

English summary: kerala farmers welfare fund registration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com