ADVERTISEMENT

വെച്ചൂര്‍പ്പശു പരിരക്ഷണത്തിനു മുന്നിട്ടിറങ്ങിയ ഡോ. ശോശാമ്മ ഐപ്പിന് പത്മശ്രീ. വംശനാശത്തിന്റെ വക്കിലെത്തിയ വെച്ചൂര്‍പ്പശുക്കളെ തിരികെക്കൊണ്ടുവരുന്നതിന് മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ആരംഭിച്ച, ഇപ്പോളും തുടര്‍ന്നുപോരുന്ന ദൗത്യത്തിനാണ് ഡോ. ശോശാമ്മ ഐപ്പ് എന്ന ശോശാമ്മ ടീച്ചര്‍ക്ക് രാജ്യം പത്മശ്രീ നല്‍കിയത്. ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചെങ്കിലും വെച്ചൂര്‍ പശുക്കളുടെ വംശശുദ്ധി ഉറപ്പുവരുത്തുന്നതിനും സംരക്ഷണ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനുമായി ശോശാമ്മ ടീച്ചറുടെ നേതൃത്വത്തില്‍ വെച്ചൂര്‍ പശു കണ്‍സര്‍വേഷന്‍ ട്രസ്റ്റ് ഇന്ന് സജീവമായി രംഗത്തുണ്ട്. 

രാജ്യത്തെ വെറ്ററിനറി സമൂഹത്തിനും അഭിമാന നിമിഷമാണ് പത്മ 2022 പുരസ്‌കാര പ്രഖ്യാപനം. ഇത്തവണ മൂന്നു വെറ്ററിനറി ഡോക്ടര്‍മാര്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്. ഡോ. ശോശാമ്മ ഐപ്പിനെ കൂടാതെ മുന്‍ എന്‍ഡിആര്‍ഐ ഡയറക്ടര്‍ ഡോ. മോത്തി ലാല്‍ മദന്‍, ഐസിഎര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. എസ്. അയ്യപ്പന്‍ എന്നിവരും പത്മശ്രീ നേടി. ആസാമില്‍നിന്നുള്ള ആനചികിത്സാ വിദഗ്ധന്‍ ഡോ. കുഷാല്‍ കോന്‍വാര്‍ ശര്‍മയ്ക്ക് 2020ല്‍ പത്മശ്രീ ലഭിച്ചിരുന്നു. 

നാടന്‍ കന്നുകാലി ഇനമായ വെച്ചൂര്‍പ്പശുക്കള്‍ ഇന്ന് കേരളത്തില്‍ സജീവമായതിനും അവയ്ക്ക് ബ്രീഡ് പദവി ലഭിച്ചതിനും കാരണഭൂത ശോശാമ്മ ടീച്ചറാണ്. വെച്ചൂര്‍പ്പശുക്കളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചതു മുതലുള്ള വിവരങ്ങള്‍ പങ്കുവച്ച് ടീച്ചര്‍ എഴുതിയ 'വെച്ചൂര്‍പ്പശു പുനര്‍ജന്മം' എന്ന പുസ്തകം ഈ മാസം ആദ്യം കോട്ടയത്ത് പ്രകാശനം ചെയ്തു. വെച്ചൂര്‍പ്പശുക്കളെയും മറ്റു നാടന്‍ പശുക്കളെയും ഇഷ്ടപ്പെടുന്നവരുടെയും സംരക്ഷിക്കുന്നവരുടെയും സാന്നിധ്യത്തിലായിരുന്നു പുസ്തകപ്രകാശനം. 

1989ല്‍ ഡോ. ശോശാമ്മ ഐപ്പിന്റെ നേതൃത്വത്തില്‍ ഒരു പറ്റം യുവ ഡോക്ടര്‍മാര്‍ വെച്ചൂര്‍പ്പശുക്കള്‍ക്കായി ഇറങ്ങിത്തിരിച്ചപ്പോള്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. കര്‍ഷകനായ നാരായണ അയ്യര്‍ വഴി മനോഹരന്‍ എന്ന വ്യക്തിയുടെ വീട്ടില്‍നിന്ന് ലക്ഷണമൊത്ത ഒരു വെച്ചൂര്‍ പശുവിനെ ലഭിച്ചതു മുതല്‍ വെച്ചൂര്‍പ്പശു സംരക്ഷണ ദൗത്യം ആരംഭിക്കുകയായിരുന്നു. മകള്‍ക്ക് പാല്‍ നല്‍കുന്നതിനുവേണ്ടി മനോഹരന്റെ ഭാര്യയുടെ വീട്ടുകാര്‍ നല്‍കിയതായിരുന്നു ആ പശുവിനെ. ഡോ. ശോശാമ്മയുടെയും കുട്ടികളുടെയും (വെറ്ററിനറി വിദ്യാര്‍ഥികളെ ഡോ. ശോശാമ്മ കുട്ടികളെന്നായിരുന്നു വിളിച്ചിരുന്നത് കുട്ടികള്‍ക്ക് അവര്‍ ശോശാമ്മ ടീച്ചറുമായിരുന്നു) നിര്‍ബന്ധത്തിനു വഴങ്ങി മനോഹരന്‍ ആ പശുവിനെ അവര്‍ക്കു നല്‍കുകയായിരുന്നുവെന്ന് ഡോ. ശോശാമ്മ ഓര്‍ക്കുന്നു.

പുസ്തകപ്രകാശന വേളയില്‍ കര്‍ഷകശ്രീ ഓണ്‍ലൈനിന് ഡോ. ശോശാമ്മ ഐപ്പ് നല്‍കിയ പ്രത്യേക അഭിമുഖം.

? വെച്ചൂര്‍പ്പശു സംരക്ഷണം എന്ന വലിയ പദ്ധതിയിലേക്ക് എത്തിപ്പെട്ടത്

കുട്ടിക്കാലം മുതല്‍ വെച്ചൂര്‍പ്പശുക്കളെക്കുറിച്ച് അറിയാമായിരുന്നു. വീട്ടില്‍ വളര്‍ത്തിയിരുന്നു. അമ്മയായിരുന്നു പശുവിനെ കറക്കുക. പച്ചപ്പാലായി ഞങ്ങള്‍ക്കു തരും. അങ്ങനെ വെച്ചൂര്‍പ്പശുവിന്റെ പച്ചപ്പാല്‍ ധാരാളം കുടിച്ചായിരുന്നു ഞങ്ങള്‍ വളര്‍ന്നത്. അങ്ങനെ അവയെക്കുറിച്ച് പരിചയമുണ്ട്. പിന്നീട് ഇവ വംശനാശത്തിലേക്ക് പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ എങ്ങനെയെങ്കിലും സംരക്ഷിക്കണമെന്നു തോന്നി. അങ്ങനെയാണ് 1989ല്‍ വെച്ചൂര്‍പ്പശു പരിരക്ഷണ പദ്ധതിയുമായി മുന്നിട്ടിറങ്ങിയത്. കൂടെയുണ്ടായിരുന്ന വെറ്ററിനറി വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയുമെല്ലാം പിന്തുണയും പരിശ്രമവുമാണ് പദ്ധതിയെ വിജയത്തിലേക്കെത്തിച്ചത്.

? വംശനാശത്തിലേക്കെത്തിയെങ്കില്‍ പശുക്കളെ കണ്ടെത്തുക എന്നത് ഏറെ ശ്രമകരമായിരുന്നിരിക്കുമല്ലോ

അതേ, ഏറെ ശ്രമകരമായിരുന്നു. ഒരിടത്തും കിട്ടാനില്ലാത്ത അവസ്ഥ. ആരോടു ചോദിച്ചാലും പശു ഇല്ല എന്ന മറുപടി മാത്രം. നാരായണ അയ്യര്‍ പറഞ്ഞതനുസരിച്ച് മനോഹരന്റെ വീട്ടിലെത്തി. അവര്‍ക്ക് പശുക്കളെ ഞങ്ങള്‍ക്കു തരാന്‍ മനസുണ്ടായിരുന്നില്ല. കാരണം, അവരുടെ മൂത്ത കുട്ടി ഉണ്ടായപ്പോള്‍ കുട്ടിക്ക് പാല്‍ നല്‍കുന്നതിനായി മനോഹരന്റെ ഭാര്യ മേദിനിയുടെ വീട്ടില്‍നിന്നു കൊടുത്ത പശുവായിരുന്നു അത്. കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തിയപ്പോള്‍ വില പോലും പറയാതെ മനോഹരന്‍ ഞങ്ങള്‍ക്കു തരികയായിരുന്നു.

? അങ്ങനെ എത്ര പശുക്കളെ ലഭിച്ചു

മനോഹരന്റെ പക്കല്‍നിന്ന് പശുവിനെ ലഭിച്ചതോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ എനിക്കും കുട്ടികള്‍ക്കും ആവേശമായി. ഇടദിവസങ്ങളില്‍ ക്ലാസില്‍ പോകുന്ന കുട്ടികള്‍ അവധി ദിവസങ്ങളില്‍ പശുക്കളെ തേടിയിറങ്ങി. വീടുകളിലും ലൈബ്രറികളിലും കള്ളുഷാപ്പുകളിലുമെല്ലാം കയറിയിറങ്ങി നടന്ന് അവസാനം ഐമനത്തുനിന്ന് സാമാന്യം തരക്കേടില്ലാത്ത രണ്ടെണ്ണത്തിനെ കിട്ടി. വീണ്ടും അന്വേഷണം തുടര്‍ന്നു. ഒടുവില്‍ പട്ടിമറ്റത്തുനിന്ന് എല്ലാ ലക്ഷണങ്ങളുമൊത്ത ഒരു കാളയെ കിട്ടി. അങ്ങനെയാണ് പ്രജനന പദ്ധതി ആരംഭിക്കുന്നത്. 

? യൂണിവേഴ്സിറ്റിയുടെ പിന്തുണ

യൂണിവേഴ്സിറ്റിയുടെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞത്. അന്ന് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന ഡോ. ശൈലാസ് മികച്ച പിന്തുണയായിരുന്നു നല്‍കിയത്. പിന്നീട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ പിന്തുണയും ഗ്രാന്റും ലഭിച്ചു. 

? കേരളത്തിന്റെ ഒരേയൊരു ജനുസാണ് വെച്ചൂര്‍

വെച്ചൂര്‍പ്പശു പരിരക്ഷണ പദ്ധതിയുമായി മുന്നോട്ടുപോകുമ്പോള്‍ അന്ന് ഇന്ത്യയില്‍ 26 അംഗീകൃത കന്നുകാലി ജനുസുകളുണ്ടായിരുന്നു. കേരളത്തില്‍നിന്ന് ഒരു ബ്രീഡ് പോലും ഉണ്ടായിരുന്നില്ല. ഇവയെ എങ്ങനെയെങ്കിലും ബ്രീഡ് ആക്കി എടുക്കണം എന്നുള്ളതുകൊണ്ട് കൂടുതല്‍ പഠനങ്ങള്‍ നടത്തി. ഒടുവില്‍ വെച്ചൂര്‍പ്പശു കേരളത്തിന്റെ സ്വന്തം ബ്രീഡ് ആയി മാറി.

? പശുക്കളുടെ സംരക്ഷണത്തില്‍ കര്‍ഷകരുടെ പങ്ക്

ഓരോ ജനുസുകളെയും ഉരുത്തിരിച്ചെടുക്കുന്നതില്‍ കര്‍ഷകര്‍ക്കുള്ള പങ്ക് വലുതാണ്. കര്‍ഷകര്‍ത്തന്നെയാണ് ബ്രീഡുകളെ ഉരുത്തിരിച്ചെടുക്കുന്നത്. അല്ലാതെ സര്‍ക്കാരല്ല. ഓരോ പ്രദേശത്തെ ഭൂപ്രകൃതിയും കാലാവസ്ഥയുമെല്ലാം അനുസരിച്ച് ഇനങ്ങള്‍ രൂപപ്പെട്ടു വരാറുണ്ട്. അതിനൊപ്പം കര്‍ഷകര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കൂടി മുന്‍നിര്‍ത്തിയാണ് പല ബ്രീഡുകളെയും ഉരുത്തിരിച്ചെടുത്തിട്ടുള്ളത്.

? ഇവിടുത്തെ സങ്കര പ്രജനന പദ്ധതിയെക്കുറിച്ച്

കൂടുതല്‍ പാലുല്‍പാദനം നടക്കണം എന്ന ലക്ഷ്യത്തിന്റെ പുറത്താണ് സങ്കര പ്രജജന പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഈ രീതി തെറ്റാണെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. എന്നാല്‍, അത് വളരെ ശാസ്ത്രീയമായി, വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. 

? എന്തുകൊണ്ട് വെച്ചൂര്‍പ്പശുപോലുള്ള നാടന്‍ പശുക്കള്‍ക്ക് പ്രധാന്യമേറുന്നു

ആഗോളതാപനം ചര്‍ച്ചാവിഷയമാകുന്ന ഈ സമയത്ത് അതിനെ അതിജീവിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഉരുക്കളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. മുന്തിയ ഇനം പശുക്കള്‍ക്ക് കൂടുതല്‍ വെള്ളം വേണം, പുല്ല് വേണം, ചൂട് കുറയ്ക്കാനുള്ള സംവിധാനങ്ങള്‍ വേണം എന്നിങ്ങനെ പരിചരണം ഏറെയാണ്. എന്നാല്‍, തദ്ദേശീയ ഇനങ്ങള്‍ക്ക് ഇത്തരം പ്രശ്നങ്ങളോ ആവശ്യങ്ങളോ ഇല്ല. അതുതന്നെയാണ് അവയുടെ സാധ്യത. 

വെച്ചൂര്‍പ്പശുക്കളുടെ സംരക്ഷണത്തിന് ചുക്കാന്‍പിടിച്ച ഡോ. ശോശാമ്മ ഐപ്പുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ രൂപം ചുവടെയുള്ള വിഡിയോയില്‍ കാണാം.

English summary: An Interview with Sosamma Ipe, Padma Awards 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com