കൃഷിയിടത്തിൽ ആളിറങ്ങാതെ മരുന്നടിക്കാൻ പറക്കുംതളിക; സാധ്യതകൾ പങ്കുവച്ച് ബിഗ് ഡെമോ ഡേ
Mail This Article
പാടത്ത് തണ്ടുതുരപ്പനോ ചാഴിയോ പ്രത്യക്ഷപ്പെടുമ്പോൾ കൃഷിക്കാരന്റെ ഉള്ള് പെടയ്ക്കും. നടീലും വളമിടീലു മുൾപ്പെടെ പണികൾ ഏറക്കുറെ പൂർത്തിയാക്കിയ പാടമാണ്. മുടക്കിയകാശെല്ലാം കീടങ്ങൾ കൊണ്ടുപോകുമോ? വലിയ കൂലി കൊടുത്താൽപോലും കൃത്യസമയത്ത് മരുന്നടിക്കാൻ തൊഴിലാളിയെകിട്ടില്ല. ദിവസം വൈകുന്തോറും കീടങ്ങൾ പെരുകും. ജൈവകീടനാശിനികളിൽനിന്നു രാസകീടനാശിനിയിലേക്കു മാറേണ്ടിവരും. സ്വന്തം വിള കളയാൻ ഏതു കൃഷിക്കാരനാണ് മനസ്സുവരിക. ‘വിഷമെങ്കിൽ വിഷമെ’ന്നു പറയാൻ കൃഷിക്കാരൻ നിർബന്ധിതനാവുകയാണ്.
അപകടരഹിതമായ വിഷപ്രയോഗം നടത്താനുള്ള മാർഗങ്ങൾ പണ്ടേ നിലവിലുള്ളതാണെങ്കിലും അനുസരിക്കുന്നവർ അധികമില്ലെന്നു മാത്രം. ഈ സാഹചര്യത്തിലാണ് ആളില്ലാ മരുന്നുതളിയുടെ പ്രസക്തി. കൃഷിയിടത്തിൽ ആളിറങ്ങാതെ, ഡ്രോൺ ഉപയോഗിച്ചു മരുന്നും ദ്രവപോഷകങ്ങളും തളിക്കുന്നതിനെക്കുറിച്ച് നാം കേട്ടുതുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ കേരളത്തിലാദ്യമായി ഡ്രോൺ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സുരക്ഷിതമായി മരുന്നു തളിക്കാൻ അവസരമൊരുക്കുകയാണ് ഫ്യുസലേജ് ഇന്നൊവേഷൻസ്.
പാടങ്ങളിൽ മാത്രമല്ല, റബർ, തേയില, തെങ്ങ്, കമുക് തോട്ടങ്ങളിലുമൊക്കെ മരുന്നുതളിക്കുന്ന ഡ്രോണുകളാണ് ഫ്യുസലേജിൽനിന്നുള്ളത്. കുറഞ്ഞത് ആറു ലക്ഷം രൂപയുണ്ടെങ്കിൽ കമ്പനിയുടെ കാർഷികഡ്രോണുകൾ കൃഷിക്കാർക്ക് സ്വന്തമാക്കാം. കൃഷിക്കാർക്കു കുറഞ്ഞ ചെലവിൽ സേവനമെത്തിക്കുന്നതിനൊപ്പം ഉപഭോക്താക്കളുെട ആവശ്യമനുസരിച്ച് വ്യത്യസ്ത ശേഷികളുള്ള ഡ്രോൺ നിർമിക്കാനും കാക്കനാട് ആസ്ഥാനമായുള്ള കമ്പനി തയാറാണ്.
അഞ്ചു മുതൽ 20 ലീറ്റർ വരെ സംഭരണ ശേഷിയുള്ള ഡ്രോണുകളാണ് പൊതുവെ നിർമിക്കാറുള്ളത്. എത്ര സമയം അന്തരീക്ഷത്തിൽ ഉയർന്നു പറക്കാൻ കഴിയുമെന്നതും പ്രധാനപ്പെട്ട ഘടകമാണ്. ക്യാമറയുടെ സഹായത്തോടെ കൃഷിയിടങ്ങൾ നിരീക്ഷിച്ച് വിളവ്, കീടശല്യം, കളസാന്നിധ്യം എന്നിവ എത്രമാത്രമുണ്ടെന്നു മനസ്സിലാക്കാനും ഡ്രോൺ കൃഷിക്കാരെ സഹായിക്കും. വ്യത്യസ്ത ഉപകരണങ്ങളുമായി നിശ്ചിത ഉയരത്തിൽ നിശ്ചിത പാതയിലൂടെ നീങ്ങുക മാത്രമാണ് ഡ്രോൺ ചെയ്യുക. മരുന്നു തളിക്കുന്ന ചെറുപമ്പ് മുതൽ ക്യാമറ വരെ ഇപ്രകാരം ഡ്രോണിൽ ഘടിപ്പിക്കാം. വിദൂരനിയന്ത്രണ സംവിധാ നത്തിലൂടെ നിലത്തു നിന്നു തന്നെ ഡ്രോണും അതിലെ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാനാകും.
ഡ്രോണുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം) സംഘടിപ്പിച്ച അഗ്രിടെക് സ്റ്റാർട്ടപ്പുകളുടെ പ്രദർശനത്തിലാണ് ടെക്വാർഡ് ലാബ്സിന്റെ ചെറുകിട ഹൈഡ്രോപോണിക് യൂണിറ്റുള്ളത്. കാർഷിക മേഖലയിലെ നിക്ഷേപകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്താനാകുന്ന ബിഗ് ഡെമോ ഡേയുടെ ഏഴാം പതിപ്പാണിത്. ഇന്ന് രാവിലെ 10ന് ആരംഭിച്ച വിർച്വൽ പ്രദർശനം വൈകുന്നേരം അഞ്ചിനു സമാപിക്കും.
മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളെ അവതരിപ്പിച്ച് ബിസിനസ് അവസരങ്ങള്‍ തേടുന്നതിനാണ് ബിഗ് ഡെമോ ഡേയിലൂടെ ഉദ്ദേശിക്കുന്നത്. കെഎസ് യുഎം മുന്നോട്ടുവയ്ക്കുന്ന നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും നൂതനാശയങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനും ഊന്നല്‍ നല്‍കുന്നുണ്ട്.
ഫ്യൂസലേജ് ഇന്നൊവേഷന്‍സ്, ബഡ്‌മോര്‍ അഗ്രോ ഇന്‍ഡസ്ട്രീസ്, ടെക്വാര്‍ഡ് ലാബ്‌സ്, ഓര്‍ഗായൂര്‍ പ്രൊഡക്ഷന്‍സ്, അല്‍കോഡെക്‌സ് ടെക്‌നോളജീസ്, ബ്രെയിന്‍ വയേര്‍ഡ്, കോര്‍ബല്‍ ബിസിനസ് ആപ്ലിക്കേഷന്‍സ്, ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍, നവ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍ എന്നിവയാണ് സാങ്കേതിക പ്രതിവിധികള്‍ അവതരിപ്പിക്കുന്നത്. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാരെക്കൂടാതെ നൂതന കൃഷിരീതികള്‍ അവലംബിക്കുന്നവര്‍ക്കും ഫുഡ്‌ടെക് മേഖലയിലുള്ളവര്‍ക്കും പ്രദര്‍ശനം പ്രയോജനകരമാകും.
വിര്‍ച്വല്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ https://business.startupmission.in/demoday വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.