നെൽകൃഷിയിൽ മാതൃകയായി സന്നദ്ധസേന
Mail This Article
പ്രതീക്ഷയുടെ വിത്തുവിതച്ച് പാലക്കാട് വിളയൂരിലെ ഒരു പറ്റം യുവാക്കൾ. കോവിഡ് കാലത്ത് ജനങ്ങളെ സഹായിക്കുന്നതിന് ഒരു കൂട്ടം യുവാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടുകൂടി ആരംഭിച്ചതാണ് സന്നദ്ധസേനയുടെ നേതൃത്വത്തിലാണ് കൃഷി. ഇപ്പോഴും ഒട്ടേറെ ജനകീയ വിഷയങ്ങളിൽ ഇടപ്പെട്ടുകൊണ്ടിരിക്കുന്ന കൊഴിഞ്ഞിപ്പറമ്പ് സന്നദ്ധസേന കഴിഞ്ഞ വർഷം ഏകദേശം രണ്ട് ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്തിരുന്നു. അത് വിജയമായതോടെ വിപുലമായി കൃഷി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സന്നദ്ധസേനയുടെ ആഭിമുഖ്യത്തിൽ കരിങ്ങനാട് വിളങ്ങോട്ടു കാവ് ക്ഷേത്രത്തിനു സമീപം നാലേക്കർ ഭൂമിയിൽ രണ്ടാം നെൽകൃഷിക്ക് ഇന്ന് തുടക്കം കുറിച്ചു.
ശിവദാസൻ കാലടി അധ്യക്ഷനായ ചടങ്ങിൽ വിളയൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെംബർ നീലടി സുധാകരൻ വിത്തു വിതച്ച് കൃഷി ഉദ്ഘാടനം ചെയ്തു. ടി.പി.ഭാസ്കരൻ, കെ പ്രീത രാമൻ, കെ.പി.നാരായണൻ, ബേബി കുന്നത്തൊടി, സതീഷ് മാസ്റ്റർ, കെ.രാഹുൽ, കെ.പി.നിധീഷ്, മണികണ്ഠൻ തോട്ട പരുത്തി, കെ.രാമൻ, കെ.മണികണ്ഠൻ, വിശ്വനാഥൻ, കെ.വി.കമറുദീൻ, ടി.ഗോപി, കെ.പി.നിഖിൽ എന്നിവർ നേതൃത്വം നൽകി. എൻ.പി.ഷാഹുൽ ഹമീദ് സ്വാഗതവും സനിൽ പനങ്ങാട് കൃതജ്ഞതയും പറഞ്ഞു.
കൃഷി കൂടാതെ വൃക്ഷതൈ വിതരണം, തെരുവിൽ കഴിയുന്നവർക്ക് പൊതിച്ചോർ വിതരണം, കോവിഡ് കാലഘട്ടത്തിൽ കിറ്റുകൾ വിതരണം, വീടുകളിലും സ്കൂളുകളിലും അണുനശീകരണം എന്നിങ്ങനെ ഒട്ടേറെ വ്യത്യസ്ത പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സന്നദ്ധസേനയ്ക്കും പ്രവർത്തകർക്കും കഴിഞ്ഞു.