ADVERTISEMENT

മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷയായ സ്റ്റേറ്റ് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് വ്യാഴാഴ്ച യോഗം ചേർന്ന് സംസ്ഥാനത്ത് മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എടുത്ത തീരുമാനങ്ങള്‍ ഇവയാണ്.

1. ജില്ലകളിലെ SPCAകള്‍ ശക്തിപ്പെടുത്തല്‍

മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ജില്ലകളിലെ സ്റ്റാറ്റ്യൂട്ടറി ബോഡി ആയ SPCAയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്. SPCAയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാനേജ്മെന്റ് കമ്മിറ്റിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചെയര്‍മാന്‍ ആയും, ജില്ലാ കലക്ടറെ കോ-ചെയര്‍മാന്‍ ആയും ഉള്‍പ്പെടുത്തിക്കൊണ്ട് SPCAകള്‍ പുനഃസംഘടിപ്പിച്ചു. എല്ലാ ജില്ലകളിലും കമ്മറ്റിയുടെ അടിയന്തിര യോഗം ചേരാനും തീരുമാനമായി.

2. തെരുവുനായ നിയന്ത്രണം

തെരുവുനായ്ക്കളുടെ വന്ധീകരണത്തിനായി സംസ്ഥാനത്ത് 37 എബിസി കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ബ്ലോക്കിന് ഒരു എബിസി സെന്റർ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. 170 ഹോട്ട്സ്പോട്ടുകൾ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഹോട്ട് സ്പോട്ടുകൾക്ക്‌ മുൻ‌തൂക്കം നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ തീരുമാനിച്ചു. തെരുവ് നായ്ക്കളുടെ ഫീഡിങ് ഹോട്ട്സ്പോട്ടിൽ നടത്തുന്നതിന് മുൻതൂക്കം നൽകണം. ആനിമൽ ഫീഡേഴ്സിനെ പഞ്ചായത്ത് തലത്തിൽ റജിസ്റ്റർ ചെയ്യിക്കണം. നിലവിൽ 2022 ഏപ്രിൽ മുതൽ നാളിതു വരെ 2 ലക്ഷം വളർത്തുനായ്ക്കളെ കുത്തിവച്ചിട്ടുണ്ട്. വളർത്തുനായ്ക്കളുടെ വാക്സീനേഷന് ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ലൈസൻസ് നൽകേണ്ടത്. സംസ്ഥാനത്ത് ആദ്യമായി തെരുവ് നായ്ക്കളെ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായ വാക്സീൻ ലഭ്യമാക്കിയിട്ടുണ്ട്. ആക്രമണകാരികളായ നായ്ക്കളെ സുരക്ഷിതമായി മാറ്റിപാർപ്പിക്കാൻ അഭയ കേന്ദ്രങ്ങൾ ആരംഭിക്കാവുന്നതാണ്. മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻ‌തൂക്കം നൽകണം.

3. അനധികൃത അറവ് തടയലും ശുദ്ധമായ മാംസ ഉൽപാദനവും

നിലവിൽ സംസ്ഥാനത്ത് പ്രാദേശികമായി നടക്കുന്ന അനധികൃത അറവുകേന്ദ്രങ്ങളിൽ കടുത്ത ക്രൂരതയാണ് മൃഗങ്ങൾക്ക് നേരിടേണ്ടി വരുന്നത്. സംസ്ഥാനത്ത് ശാസ്ത്രീയമായി അറവു നടത്തി സംശുദ്ധമായ മാംസം ഉൽപാദിപ്പിക്കുന്നതിനു വേണ്ടി മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ, ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ വഴി മാംസം സംഭരിച്ച് സംസ്കരിച്ച് വിപണനം നടത്താൻ സർക്കാരിനോട് ശുപാർശ ചെയ്യാന്‍ തീരുമാനിച്ചു. നിലവിൽ സംസ്ഥാനത്ത് ശാസ്ത്രീയമായ രീതിയിൽ മൃഗങ്ങളെ കശാപ്പ് ചെയ്തു മാംസം സംസ്കരിച്ച് വിപണനം നടത്തുന്ന പൊതുമേഖല സംരംഭങ്ങളാണ് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യയും ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയും. ഈ രണ്ടു സ്ഥാപനങ്ങളിലും ശാസ്ത്രീയമായ അറവ് നടത്തുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെങ്കിലും ആവശ്യത്തിനുള്ള അറവുമൃഗങ്ങളെ ലഭിക്കാത്തതിനാൽ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും ഉപയോഗിക്കാൻ കഴിയുന്നില്ല.

4. സ്റ്റേറ്റ് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം

2022-23 വര്‍ഷത്തില്‍ SAWB അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് എല്ലാ ജില്ലകളിലും മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സെമിനാറുകള്‍, അവാര്‍ഡുകള്‍ എന്നിവ നടപ്പാക്കുന്നതിന് ഫണ്ടും ഭരണാനുമതിയും വകുപ്പ് നൽകുന്നതാണ്.

5. പെറ്റ് ഷോപ്പ് റൂള്‍, ഡോഗ് ബ്രീഡിങ് റൂള്‍ എന്നിവ നടപ്പിലാക്കുന്നതിന് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതിനും വെബ്‍സൈറ്റ് തയാറാക്കി ബോര്‍ഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനായി ക്രമീകരിക്കുന്നതിനും തീരുമാനിച്ചു.

6. നാട്ടാനപരിപാലനം

നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എലിഫെന്റ് സ്ക്വാഡ് രൂപീകരിക്കുന്നതിനും, എലിഫെന്റ് സ്ക്വാഡില്‍ പ്രവര്‍ത്തിക്കുന്നതിന് താൽപര്യമുള്ള 134 വെറ്ററിനറി സര്‍ജന്മാരെ ജില്ലകളില്‍ നിന്നും കണ്ടെത്തി അവര്‍ക്ക് ട്രെയിനിങ് നല്‍കുന്നതിനുമുളള നടപടി സ്വീകരിച്ചിട്ടുണ്ട്.

7. നായ്ക്കൾക്ക് സാംക്രമിക രോഗങ്ങൾക്കെതിരെ മൾട്ടി കംപോണന്റ് വാക്സീൻ മൃഗാശുപത്രി വഴി നൽകുവാൻ തീരുമാനിച്ചു.

8. വളർത്തു നായ്ക്കൾക്ക് നിർബന്ധിത ലൈസൻസും, ഏകീകൃത ഫീസ് ഏർപ്പെടുത്താനും തീരുമാനിച്ചു.

9. ഗോവയിൽ മികച്ച പ്രവർത്തനം നടത്തിയ മിഷൻ റാബീസ് എന്ന സംഘടനയെ പേവിഷ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തിന്റെ വിജ്ഞാന പങ്കാളിയാക്കാൻ തീരുമാനിച്ചു.

English summary:  Animal welfare board meeting highlights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com