ADVERTISEMENT

മിൽമ പാൽ വിലവർധന ഡിസംബർ 1 മുതൽ നടപ്പാക്കും. ലീറ്ററിന് 6 രൂപ കൂടും. സർക്കാർ അനുമതി ലഭിച്ചാൽ വർധന ഇന്നലെ മുതൽ നടപ്പാക്കാനാണു മിൽമ ആലോചിച്ചത്. മന്ത്രി ജെ. ചിഞ്ചു റാണിയും മിൽമ ചെയർമാൻ കെ.എസ്.മണിയും മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, വിലവർധന നടപ്പാക്കാൻ മിൽമയ്ക്ക് സർകാർ ഇതുവരെ നിർദേശം കൈമാറിയിട്ടില്ല. അനുമതി ലഭിച്ചാൽ വെള്ളിയാഴ്ച മിൽമ ഭരണ സമിതി യോഗം ചേർന്നു വിലവർധന നടപ്പാക്കാനാണ് ആലോചന. അനുബന്ധ ഉൽപന്നങ്ങൾക്കും വില കൂട്ടും.

പാൽ വില ലീറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മിൽമ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശ. ക്ഷീരകർഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണു വില കൂട്ടുന്നതെങ്കിലും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കർഷകർക്കു കിട്ടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കാലിത്തീറ്റയ്ക്ക് ഉൾപ്പെടെ വില ഇരട്ടിയായ സാഹചര്യത്തിൽ ആനുകൂല്യങ്ങൾ നേരിട്ടു ലഭ്യമാക്കണമെന്നാണു ക്ഷീരകർഷകരുടെ ആവശ്യം.

അതേസമയം, ലീറ്ററിന് 6 രൂപ വർധിപ്പിച്ചാലും അത് തങ്ങളിലേക്ക് എത്തില്ലെന്ന് കർഷകർത്തന്നെ പറയുന്നു. മിൽമ, ക്ഷീരസംഘം എന്നിവയുടെ വിഹിതം എടുത്തശേഷം മാത്രമേ കർഷകർക്ക വിലവർധനയുടെ ആനുകൂല്യം ലഭിക്കു. വിദഗ്ധ സമിതി നിർദേശിച്ച തുക കർഷകന് ലഭിക്കില്ല എന്നതുകൊണ്ടുതന്നെ കർഷകർക്ക് നഷ്ടത്തില്‍ത്തന്നെ മുൻപോട്ടു പോകേണ്ടിവരും.

പാൽവില വർധന ക്ഷീരകർഷകർക്ക് നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. ക്ഷീരകർഷകർ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അതിലൊരു പ്രതികരണം ചുവടെ,

സംയുക്ത സമരസമിതിയിലേ ഒരു കർഷകന്റെ നിരീക്ഷണം. ഒരു കണക്കിന് ഇത് ശരിയല്ലേ? എന്ത് വിരോധാഭാസമാണ്? കർഷകർക്ക് നിലവിൽ 9 രൂപ നഷ്ടമുണ്ടെന്ന് സമിതി കണ്ടെത്തി. ഉൽപാദനച്ചെലവിന്റെ 5% ലാഭം ഉറപ്പാക്കണമെന്നും സമിതി നിർദ്ദേശിക്കുന്നു (46.75x5%= 2.33+9= 11.33) അഥവാ 11 രൂപ 33 പൈസ വിലവർധനയാണ് സമിതി ശുപാർശ ചെയ്തിട്ടുള്ളത്. കർഷകരുടെ വക്താക്കൾ എന്ന അവകാശപ്പെടുന്ന മിൽമ ആ സമിതിയുടെ കണ്ടെത്തലിൽ നിന്നും രണ്ടു രൂപ 57 പൈസ കുറച്ച് 8.57 രൂപ സർക്കാരിനോട്  ശുപാർശ ചെയ്യുന്നു. അതിൽനിന്നും 2 രൂപ 57 പൈസ കുറച്ച് 6 രൂപ നൽകാൻ സർക്കാരിൽ തീരുമാനമായെന്ന് മാധ്യമങ്ങളുടെ റിപ്പോർട്ട് വരുന്നു. സർക്കാർ പ്രഖ്യാപിച്ച ഇൻസെന്റീവ് പരമാവധി 10000 ലീറ്ററിന് മാത്രമേ ലഭിക്കുകയുള്ളൂ എന്നത് പതിനായിരം ലീറ്ററിന് മുകളിൽ പാൽ ഉൽപാദിപ്പിക്കുന്ന കർഷകൻ ഓരോ ലീറ്ററിനും 4 രൂപ നഷ്ടം സഹിക്കേണ്ടിവരും. മാത്രമല്ല കേരളത്തിൽ 60% പഞ്ചായത്തുകളും പാലിന് ഇൻസെന്റീവ് നൽകുന്നതിന് ഫണ്ട് വകയിരുത്തുന്നില്ല എന്നുള്ളതുകൊണ്ട് അത്തരം പഞ്ചായത്തുകളിലെ കർഷകർക്ക് ഈ ആനുകൂല്യം ലഭിക്കാതിരിക്കുകയും അവർക്ക് ഓരോരുത്തർക്കും ലീറ്റർ ഒന്നിന് നാല് രൂപ നഷ്ടം സഹിക്കേണ്ടിവരും. ഇൻസെന്റീവിന്റെ പേര് പറഞ്ഞുകൊണ്ട് കർഷകരെ കടയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന നയമാണ് സർക്കാരും മിൽമയും ആവിഷ്കരിച്ച് നടപ്പാക്കുന്നത്. കേരളത്തിൽ പാൽ ഉൽപാദനം കുറയ്ക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് മുന്നോട്ടുപോകുന്ന രീതി അന്യസംസ്ഥാനങ്ങളിൽ നിന്നും പാൽ വാങ്ങുമ്പോൾ കിട്ടുന്ന കമ്മീഷൻ ലക്ഷ്യംവച്ചുകൊണ്ടാണ് എന്നുള്ളത് അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com