മത്സ്യങ്ങൾക്കു തീറ്റ നൽകാൻ കർഷകന്റെ യന്തിരൻ: ഓട്ടമാറ്റിക് ഫിഷ് ഫീഡർ വികസിപ്പിച്ച് കർഷകൻ
Mail This Article
കാർഷിക കണ്ടുപിടിത്തങ്ങളുടെ തമ്പുരാനാണ് പാലക്കാട് ചിറ്റൂർ കല്യാണപ്പേട്ടയിലെ സദാശിവൻ. അവയിൽ ഏറ്റവും പുതിയതാണ് മത്സ്യടാങ്കുകൾക്കായുള്ള ഫിഷ് ഫീഡർ. കൃത്രിമടാങ്കുകളിൽ മത്സ്യത്തീറ്റ കൃത്യമായ അളവിലും ഇടവേളകളിലും നൽകേണ്ടതുണ്ട്. അല്ലാത്തപക്ഷം വെള്ളം ചീത്തയാകാനും മത്സ്യങ്ങളുടെ ആരോഗ്യം മോശമാവാനും ഇടയാകും. ഇതിനു പരിഹാരമാണ് സദാശിവന്റെ കണ്ടുപിടിത്തം. തീറ്റ നൽകുന്നതിന്റെ ഇടവേളകളും ഓരോ തവണയും നൽകേണ്ട തീറ്റയുടെ അളവും ഇതിൽ ക്രമീകരിക്കാം അതനുസരിച്ച് നിശ്ചിത അളവിൽ ടാങ്കിലേക്ക് / കുളത്തിലേക്ക് തീറ്റ വീണുകൊള്ളും.
നെല്ലു പാറ്റുന്നതിനായി, പരിഷ്കരിച്ച ഒരു വിന്നോവറും സദാശിവൻ രൂപകൽപന ചെയ്തിട്ടുണ്ട്. കാറ്റടിക്കുമ്പോൾ പാറിപ്പോകുന്ന മാലിന്യങ്ങൾ മാത്രമാണ് സാധാരണ വിന്നോവറുകളിലൂടെ നീക്കാനാവുക. എന്നാൽ ഭാരമേറിയ കല്ലും ചെളിക്കട്ടകളുമൊക്കെ അരിച്ചുനീക്കാനുള്ള സംവിധാനവും സദാശിവൻ വിന്നോവറിൽ കൂട്ടിച്ചേർത്തു. ഇതുവഴി എല്ലാത്തരം മാലിന്യങ്ങളും നീക്കി നെല്ലു മാത്രമായി വേർതിരിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂട്ടിയിട്ട നെല്ല് താനേ വിന്നോവറിലെത്തുന്ന കൺവയർ സംവിധാനം ഇതോടൊപ്പമുണ്ട്. ശുദ്ധിയാക്കിയ നെല്ല് നേരിട്ടു ചാക്കിൽ നിറയ്ക്കുകയുമാവാം. ഇവയ്ക്കു പുറമേ മുറ്റത്തെ പുല്ലു ചെത്തുന്നതിനായി ഉരുട്ടിനീക്കാവുന്ന ചെറുവണ്ടിയും ചക്കച്ചുള അരിയുന്നതിന് ജാക് ഫ്രൂട്ട് സ്ലൈസറും ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളില്‍പ്പെടുന്നു.
ഫോൺ: 8921825593