ADVERTISEMENT

"പഴം - പച്ചക്കറികളിലെ വിഷാംശം മൂലമുണ്ടാകുന്ന ദോഷത്തെക്കാൾ കൂടുതലാണ് അവ കഴിക്കുന്നതുമൂലമുള്ള ഗുണങ്ങൾ " എന്ന് ജനുവരി ലക്കം കർഷകശ്രീ മാസികയിലെ ‘കൃഷിനോട്ടത്തിൽ’ഡോ. വി.പി.ഗംഗാധരൻ ഊന്നിപ്പറയുമ്പോഴും ‘സൽകൃഷിയിലൂടെ കാൻസറിനെ തുരത്താം’ എന്ന തലക്കെട്ട് ദുസ്സൂചന നല്‍കുന്നില്ലേയെന്നു സംശയം.  കാർഷികോല്‍പന്നങ്ങളിലെ വിഷാംശമാണ് കേരളത്തിൽ കാൻസർ രോഗമുണ്ടാക്കുന്നത് എന്ന രീതിയിൽ വ്യാപക പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. 

കാൻസറായി മാറാൻ സാധ്യതയുള്ള കോശങ്ങളെ ഉത്തേജിപ്പിക്കാൻ കാരണമാകുന്ന വസ്തുക്കളെയാണ് കാർസിനോജനുകൾ എന്നു വിളിക്കുന്നത്. എന്നാല്‍  കാർസിനോജനുകൾ മൂലം കാൻസർ വന്നതായി തെളിഞ്ഞിട്ടുള്ളത് വെറും 20 ശതമാനത്തിൽ താഴെ മാത്രമാണ്. കാർസിനോജനുകളുടെ പട്ടിക ഒന്നിൽ കാൻസർ ഉണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ട വസ്തുക്കളും പട്ടിക 2 എയിൽ കൂടുതൽ സാധ്യതയുള്ള വസ്തുക്കളും 2ബിയിൽ കുറവ് സാധ്യതയുള്ള വസ്തുക്കളും പട്ടിക മൂന്നിൽ സാധ്യത തെളിയിക്കപ്പെടാത്ത വസ്തുക്കളും പട്ടിക നാലിൽ കാൻസർ ഉണ്ടാക്കാൻ ഒരു സാധ്യതയും ഇല്ലാത്ത വസ്തുക്കളും ഉൾപ്പെടുന്നു.

ഇന്ത്യയിൽ കൃഷിക്ക് ഉപയോഗിക്കുന്ന രാസകീടനാശിനികളിൽ ഒന്നു പോലും ഒന്നാമത്തെ പട്ടികയിൽ ഇല്ല. എന്നാൽ ബേക്കറികളിലും ഫാസ്റ്റ് ഫുഡുകളിലും ഹോട്ടൽ ഭക്ഷണങ്ങളിലും മറ്റു കൃത്രിമ ഭക്ഷ്യപദാർഥങ്ങളിലും ചേർക്കുന്ന നിറങ്ങൾ, രുചി കൂട്ടുന്ന വസ്തുക്കൾ, സംരക്ഷകങ്ങൾ എന്നിവയിൽ പലതും കാർസിനോജനുകളുടെ പട്ടിക ഒന്നിലും രണ്ടിലും ഉൾപ്പെടുന്നു.  ബേക്കറികളിൽ ഉപയോഗിക്കുന്ന വില കുറഞ്ഞ കളറുകളുടെ ടിന്നിൽ ഇത് വ്യാവസായിക ആവശ്യത്തിനുള്ളതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യവിഭവങ്ങളില്‍ ചേർക്കാൻ പാടില്ലാത്ത വസ്തുക്കള്‍ അവയില്‍ ചേർക്കുന്നു എന്നു സാരം. പച്ചക്കറികൾ നമ്മൾ കഴുകി വേവിച്ചാണ് കഴിക്കുന്നത്. അവ ശിഷ്ട വിഷാംശം ആ സമയത്ത് ഇല്ലാതാകുന്നുണ്ട്. എന്നാൽ പല ബേക്കറി ഉൽപന്നങ്ങളും പാകം ചെയ്ത വിഭവങ്ങളും നേരിട്ടു കഴിക്കുന്നതിനാല്‍ അവയിലൂടെ വിഷാംശം ശരീരത്തില്‍ പ്രവേശിക്കാൻ സാധ്യത കൂടും.  കേരളത്തിൽ നടന്ന പരിശോധനകളിൽ അനുവദനീയ അളവിൽ കൂടുതൽ വിഷാംശം കണ്ടെത്തിയത് 15 % ൽ താഴെ പച്ചക്കറികളിൽ മാത്രമാണെന്നും ഓര്‍മിക്കണം. 

എം.അബൂബക്കർ സിദ്ധീക്ക്, പുളിംബ്രാണി കളം, എരിമയൂർ, പാലക്കാട് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com