ADVERTISEMENT

കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് റെഡ്ഡി മനോരമ ന്യൂസിനോട് ഇക്കാര്യം വ്യക്തമാക്കിയത്. തൽക്കാലം മയക്കുവെടിവച്ച് ഉൾവനത്തിലേക്ക് നീക്കാനാണ് തീരുമാനം.

ഇന്നു രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ വൻതോതിൽ ഭീതി സൃഷ്ടിച്ച് നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഓട്ടോറിക്ഷ ഉൾപ്പെടെ തകർത്ത ആന, ആളുകളെ വിരട്ടിയോടിച്ചു. ടൗണിലെ പ്രധാന റോഡുകളിലൊന്നിലൂടെ ആളുകളെ ആളുകളെ ഓടിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യം പുറത്തായിരുന്നു.

അരിക്കൊമ്പന്റെ പരാക്രമം ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കാനുള്ള തീരുമാനം. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്ന കാര്യത്തിൽ പ്രാഥമിക തലത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്.  ഇതുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങൾ തീരുമാനിക്കേണ്ടതുണ്ടെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് റെഡ്ഡി നൽകുന്ന വിവരം. 

elephant-2

അതേസമയം, അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാർ സ്വീകരിച്ച നടപടി പാളിപ്പോയിയെന്ന് വ്യക്തമാക്കുംവിധത്തിലുള്ള സംഭവമാണ് ഇന്ന് തമിഴ്നാട്ടിലെ കമ്പത്ത് നടന്നിരിക്കുന്നത്. ജനവാസമേഖലയിൽ ഇറങ്ങി മനുഷ്യരുമായി അടുത്ത സമ്പർക്കമുണ്ടായിരുന്ന ഒരു ജീവി തിരികെ കാട്ടിൽ കയറില്ലെന്ന് നേരത്തെ തന്നെ കർഷകസംഘടനയായ കിഫയും പ്രദേശവാസികളും പറഞ്ഞിരുന്നു. എന്നാൽ, മൃഗസ്നേഹികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആനയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടത്. കേന്ദ്രസർക്കാരിന്റെ മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കാനുള്ള വ്യക്തമായ മാർഗനിർദേശങ്ങളുടെ ലംഘനവും അരിക്കൊമ്പൻ വിഷയത്തിൽ നടന്നു. ഇക്കാര്യം കർഷകശ്രീ നേരത്തെതന്നെ റിപ്പോർട്ട് ചെയ്തിരുന്നു.

അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്നു മാറ്റിയ വിഷയത്തിൽ കേന്ദ വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പാലിക്കാതെയെന്ന് രേഖകൾ സൂചിപ്പിക്കുന്നു. മാർച്ച് 21ന് കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മനുഷ്യൻ–ആന സംഘർഷം കുറയ്ക്കുന്നതിനാവശ്യമായ മാർഗനിർദേശങ്ങളടങ്ങിയ 30 പേജ് വരുന്ന മാർഗരേഖ പുറത്തിറക്കിയിരുന്നു. ഇതാണ് അരിക്കൊമ്പൻ വിഷയത്തിൽ പാലിക്കാതെ പോയത്. കൂടാതെ, 1971ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) വകുപ്പ് പ്രകാരം ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കാന്‍ അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. നിയമപരമായ ഈ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. ഈ തീരുമാനത്തിലാണ് ഹൈക്കോടതി ഇടപെട്ടത്. ഹൈക്കോടതി ഇടപെടല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം പരിഗണിക്കാന്‍ സുപ്രീം കോടതിയും തയാറായില്ല.

ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളെ വിറപ്പിച്ചിരുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കു വെടിവച്ച് പിടിക്കാൻ  2023 ഫെബ്രുവരി 23നാണ് ചീഫ് വൈൽഡ്‌ ലൈഫ് വാർഡൻ ഉത്തരവിറക്കിയത്. എന്നാൽ, മാർച്ച് 23ന് അരിക്കൊമ്പനെ പിടികൂടുന്നത് മാർച്ച് 29 വരെ ഹൈക്കോടതി വിലക്കി. ഹൈക്കോടതി കേസ് പരിഗണിക്കുന്നതിന് രണ്ടു ദിവസം മുൻപ്, മാർച്ച് 21ന് കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി ഭുപേന്ദ്ര യാദവാണ് മനുഷ്യ - കാട്ടാന സംഘർഷം നേരിടുന്നതിനുള്ള മാർഗ നിർദേശങ്ങളടങ്ങിയ 30 പേജുള്ള മാർഗരേഖ പുറത്തിറക്കിയത്.  ഇന്ത്യ - ജർമൻ ജൈവ വൈവിധ്യ പദ്ധതിയുടെ ഭാഗമായി വിവിധ സ്പീഷിസിൽപ്പെട്ട പത്തു വന്യജീവി വിഭാഗങ്ങളുമായുള്ള സംഘർഷം നേരിടുന്നതിനും മറ്റു നാലു പൊതു മാർഗ നിർദേശങ്ങളും ഉൾപ്പെടെ 14 മാർഗ നിർദേശക പുസ്തകങ്ങളാണ് പുറത്തിറക്കിയത്.

മാർഗനിർദേശക പുസ്തകങ്ങളുടെ വിശദാംശങ്ങൾ ചുവടെ .

1. Guidelines for Human - Elephant conflict mitigation

2. Guidelines for Human - Gaur conflict mitigation

3. Guidelines for Human - Leopard conflict mitigation

4. Guidelines for Mitigating Human - snake conflict

5. Guidelines for Mitigating Human - Crocodile conflict

6. Guidelines for Mitigating Human - Rhesus Macaque conflict

7. Guidelines for Mitigating Human - Wild pig conflict

8. Guidelines for Human - bear conflict mitigation

9. Guidelines for Mitigating Human - bluebull conflict

10. Guidelines for Human - blackbuck conflict Mitigation

11. Guidelines for Cooperation between the forest and media sector in India

12. Guidelines for occupational health and safety in the context of human - wildlife conflict mitigation

13. Guidelines for crowd management in human - wildlife conflict related situations

14. Guidelines for addressing health Emergencies and potential health risks arising out of human - wildlife conflict situations .

മാർച്ച് 21നു ഇത് സംബന്ധമായ വിശദമായ പത്രക്കുറിപ്പും കേന്ദ്ര, വനം പരിസ്ഥിതി മന്ത്രാലയം പ്രസ് ഇൻഫർമേഷൻ ബ്യൂറോ മുഖേന മലയാളം അടക്കമുള്ള ഭാഷകളിൽ പ്രസിദ്ധീകരിച്ചിരുന്നു.

https://pib.gov.in/PressReleasePage.aspx?PRID=1909150 

അരിക്കൊമ്പൻ വിഷയത്തിൽ മുങ്ങിപ്പോയ കേരളത്തിൽ ഈ വർത്ത ശ്രദ്ധിക്കപ്പെട്ടില്ല. മാർഗ നിർദേശം വന്ന കാര്യം ഹൈകോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ വനം വകുപ്പോ, വനം വകുപ്പിന്റെ അഭിഭാഷകനോ തയാറായില്ല. അന്താരാഷ്ട്ര വിദഗ്ധർ ഉൾപ്പെടെ ചർച്ച ചെയ്തു രൂപം കൊടുത്ത കേന്ദ്ര മാർഗ്ഗ നിർദേശങ്ങൾക്ക് ഘടക വിരുദ്ധമായ കാര്യങ്ങളാണ് പിന്നീട് നടന്നത്.

elephant-order

പ്രധാനമായും കേന്ദ്ര നിർദേശത്തിൽ രണ്ട്‌ പ്രധാന നിർദേശങ്ങളാണു ലംഘിക്കപ്പെട്ടതെന്നു കാണാം. (Guidelines for Human–Elephant Conflict Mitigation Taking a Harmonious-Coexistence Approach page 24) 

1. പിടികൂടുന്ന ആന ഏതെങ്കിലും മനുഷ്യരെ കൊന്നിട്ടുണ്ടെങ്കിൽ അവയെ വീണ്ടും തുറന്നു വിടരുത്. പ്രത്യേക കൂടൊരുക്കി സംരക്ഷിക്കണം. ആനകൾ കൂടുതലായി കാണപ്പെടുന്ന സംസ്ഥാനങ്ങളിൽ എല്ലാം ഇത്തരത്തിൽ പിടികൂടുന്ന അപകടകാരികളായ ആനകളെ താമസിപ്പിക്കാനുള്ള ചുരുങ്ങിയത് ഒരു സങ്കേതമെങ്കിലും ഉണ്ടാവണം. 

2. പിടികൂടുന്ന ആനയെ അവ ഒരിക്കലും പിടികൂടപ്പെട്ട സ്ഥലത്തേക്ക് തിരിച്ചെത്താത്ത വിധം കുറഞ്ഞത് 200 മുതൽ 300 കിലോമീറ്റർ ദൂരത്തിൽ വിട്ടയക്കണം. 

ഈ രണ്ട്‌ നിർദേശങ്ങളും ലംഘിക്കപ്പെട്ടു. ചിന്നക്കനാലിൽ നിന്നും പെരിയാർ ടൈഗർ റിസർവിലേക്കുള്ള ദൂരം 85 കിലോമീറ്ററാണ്. പറമ്പിക്കുളത്തേക്കു പോലും 160 കിലോമീറ്ററിൽ താഴെയാണ് ദൂരം. ‘ഗുരുതരമായ സംഘർഷം ഉണ്ടാക്കാത്ത ആനകളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ഥിരം ജനവാസമേഖലയിലിറങ്ങി പ്രശ്നമുണ്ടാക്കുന്ന ആനകളെ മനുഷ്യരുമായി കൂടുതൽ അടുപ്പമുള്ളതിനാൽ തിരികെ കാട്ടിലേക്ക് വിടാൻ കഴിയില്ല’ എന്നും പുനരധിവാസവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിലുണ്ട്. വ്യക്തമായ കേന്ദ്ര മാർഗ നിർദേശം മുൻപിലുണ്ടായിട്ടും അത് കോടതിയുടെയും, വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്താതിരുന്നത് ഗൗരവകരമായ കുറ്റമാണ്. വളരെ ലളിതമായി കൈകാര്യം ചെയ്യാമായിരുന്ന ഒരു വിഷയത്തിനാണ് പൊതു ഖജനാവിൽനിന്നും ജനങ്ങളുടെ നികുതിപ്പണം പാഴാക്കിക്കളഞ്ഞത്.

നിലവിൽ കമ്പം ടൗണിൽ ആന എത്തിയപ്പോഴും ചിന്നക്കനാൽ ലക്ഷ്യമാക്കി പോകുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരുന്നത്. ചിന്നക്കനാലിൽ എത്തുന്നതും കാത്തു ഒട്ടേറെ മനുഷ്യവിരുദ്ധർ കാത്തിരിപ്പുണ്ടെന്ന് മലയോര സമൂഹം പറയുന്നു. അതകൊണ്ടുതന്നെ അവരെ തൃപ്തിപ്പെടുത്തുന്ന വാർത്തകളായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളായി പുറത്തുവന്നത്. ആന  കുമളിയിൽ നിന്നും താഴേക്കിറങ്ങി  ലോർ ക്യാമ്പ് വഴി ഇപ്പോൾ കമ്പത്തു ജനവാസ മേഖലയിലാണുള്ളത്. വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റാത്തവിധം സ്ഥിതി വഷളാണ്. 

ചിന്നക്കനാൽ ഭാഗത്തേക്കു കാട്ടാനയ്ക്കു പോകണമെങ്കിലും ചെങ്കുത്തായുള്ള മലകൾ താണ്ടേണ്ടിവരും. അത് ആനയ്ക്ക് കയറാൻ അത്ര എളുപ്പമല്ല. ജനവാസ മേഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു ശീലിച്ച ആന അതിന്റെ സ്വഭാവത്തിൽനിന്നും മാറില്ല എന്നത് ആനെയെക്കുറിച്ചു പഠിച്ചവർക്ക് അറിയാം. ആന മാത്രമല്ല മറ്റു മൃഗങ്ങളും അങ്ങനെയാണ്. കമ്പം ഭാഗം  ഒരു ടൗൺഷിപ്പ് ആണ്. പിന്നീട് കൃഷിഭൂമിയും. അവിടെ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങൾക്ക് ആര് ഉത്തരവാദിത്തം പറയും? 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com