സെഞ്ചുറിയടിച്ച് നടുവൊടിച്ച് തക്കാളി: ഒറ്റ ദിവസംകൊണ്ട് കയറിയത് 60 രൂപ; മൊത്തവില 107–110 രൂപ
Mail This Article
ഉപഭോക്താക്കളെ ഞെട്ടിച്ച് സെഞ്ചുറി പിന്നിട്ട് തക്കാളിവില. ഒറ്റ ദിവസംകൊണ്ട് 60 രൂപയാണ് ഒരു കിലോ തക്കാളിക്ക് മൊത്തവിലയിലുണ്ടായ വർധന. ഇതോടെ കേരളത്തിൽ 45 രൂപയിൽ നിന്നിരുന്ന തക്കാളി 107–110ലേക്ക് ഉയർന്നു. ചില്ലറവിലയിലും വലിയ വർധനയുണ്ടാകും. ഏതാനും ദിവസങ്ങൾക്കു മുൻപ് 60–75 രൂപയായിരുന്നു തക്കാളിയുടെ ചില്ലറവില.
ബെംഗളൂരു മാർക്കറ്റിൽ തക്കാളിക്ക് ഇന്നലെ മൊത്തവില 100 രൂപയായി ഉയർന്നു. കേരളത്തിലെത്തുമ്പോൾ ഇത് 110 ആകും. ചില്ലവിപണിയിലെത്തുമ്പോൾ വില വീണ്ടും ഉയരും. കഴിഞ്ഞ വർഷം ഇതേ സമയം തക്കാളിക്ക് 50 രൂപയായിരുന്നു ജൂണിൽ വില. മഴപ്പേടിയിൽ കർഷകർ ഉൽപാദനം കുറച്ചതാണ് ഇപ്പോഴത്തെ വിലവർധനയ്ക്കു കാരണമെന്ന് യുവ കർഷകനായ ഫിലിപ്പ് ചാക്കോ കർഷകശ്രീയോടു പറഞ്ഞു. വില ഉടനെ താഴാനുള്ള സാധ്യത കാണുന്നില്ല. നിലവിൽ കേരളത്തിൽ തക്കാളി വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകർക്ക് ഇത് നേട്ടമാണെന്നും ഫിലിപ്പ് ചാക്കോ.
മറ്റു പച്ചക്കറികൾക്കും വിലവർധനയുണ്ടെങ്കിലും തക്കാളിയുടേതുപോലെ പെട്ടെന്നൊരു കുതിപ്പ് ഉണ്ടായിട്ടില്ല. ഏത്തക്കയുടെയും ഞാലിപ്പൂവന്റെയും മൊത്തവില ഉയർന്നിട്ടുണ്ട്. പച്ചമുളകും 100 രൂപയിലേക്കെത്തി. ഇഞ്ചി ഏതാനും ആഴ്ചകളായി 175–200 രൂപയിലാണ്.
കോട്ടയത്തെ മൊത്തവില
- തക്കാളി – 107 രൂപ
- ബീൻസ് – 80 രൂപ
- പച്ചമുളക് – 90 രൂപ
- പയർ – 54 രൂപ
- കാരറ്റ് – 75 രൂപ
- വെണ്ട – 50 രൂപ
- പാവയ്ക്ക – 58 രൂപ
മഴയാണ് വിലവർധനയ്ക്കു കാരണമെന്നു വ്യാപാരികൾ പറയുന്നു. വില കൂടിയതിനാൽ കടയിലേക്ക് കൂടുതൽ അളവിൽ പച്ചക്കറികൾ എടുത്തുവയ്ക്കാൻ കഴിയുന്നില്ലെന്നു മാത്രമല്ല തക്കാളി പോലുള്ളത് ചീഞ്ഞ് സാമ്പത്തികനഷ്ടമുണ്ടാകുന്നുവെന്നും വ്യാപാരികൾ അറിയിച്ചു.
കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.
English summary: Tomato prices shoot up to Rs 100 per kg