കൃഷിയിടമൊരുക്കാന്‍ ഹെക്ടറും റാബിറ്റും: മികച്ച ഇന്ധനക്ഷമത, സ്മാമിൽ ലഭിക്കും സബ്‌സിഡി
Mail This Article
കേരളത്തിലെ കൃഷിയില്‍ യന്ത്ര ഉപയോഗം വ്യാപകമാവുന്നു. നെൽകൃഷിയിൽ 50 മുതൽ 70 ശതമാനംവരെ യന്ത്രവൽക്കരണമായിട്ടുണ്ട്. എന്നാൽ പുരയിടക്കൃഷിയിൽ പുല്ലുവെട്ടുയന്ത്രങ്ങളൊഴികെ മറ്റൊന്നും കാര്യമായി ഉപയോഗിക്കുന്നില്ല. പ്രധാന കാരണം അനുയോജ്യവും അനായാസം പ്രവർത്തിപ്പിക്കാവുന്നതുമായ യന്ത്രങ്ങളുടെ കുറവുതന്നെ. കൃഷിഭൂമി തുണ്ടുകളായും തട്ടുതട്ടായും കിടക്കുന്നതു മറ്റൊരു കാരണം. ഈ പ്രശ്നങ്ങള്‍ക്കൊരു പരിഹാരമാണ് ഭാരം കുറഞ്ഞ മിനി പവര്‍ ടില്ലര്‍.
പുരയിടക്കൃഷിക്ക് സ്ഥലമൊരുക്കുന്നതിനും, മണ്ണ് ഉഴുതു മറിച്ചു ചെറിയ വരമ്പുകൾ ഉണ്ടാക്കുന്നതിനും 3.5 കുതിരശേഷി( HP)യുള്ളതും ഇന്ധനക്ഷമത കൂടിയതുമായ ടില്ലർ വിപണിയിൽ ലഭ്യമാണ്. ഇതിന്റെ ഭാരം 45 കിലോ മാത്രം. തട്ടുതട്ടായുള്ള ഭൂമിയില്‍, വിശേഷിച്ച് ഇടുക്കി, വയനാട് മുതലായ ജില്ലകളിൽ ഇത് ഏറെ പ്രയോജനപ്രദം. കളകൾ നീക്കുന്നതിനും ഇത് ഉപകരിക്കും.
റാബിറ്റ് (RABBIT) എന്ന വിപണനനാമത്തിലുള്ള ടില്ലര്‍ 500 മില്ലി പെട്രോൾ കൊണ്ട് ഒരു മണിക്കൂർ പ്രവർത്തിപ്പിക്കാം. ഇതിൽ ഘടിപ്പിച്ച റോട്ടവേട്ടറിൽ 18 ബ്ലേഡുകളുണ്ട്. ഇവ ഉപയോഗിച്ച് ഒന്നരയടി വീതിയിൽ മണ്ണ് കിളയ്ക്കാം. 3 ഗിയറുകളുള്ള യന്ത്രം പിറ്റിഒ (PTO) ഷാഫ്റ്റ് മുഖേന പ്രവർത്തിക്കുന്നു. ഹാൻഡിലിനോടു ചേര്‍ന്നുള്ള ലിവറിൽ യന്ത്രം പെട്ടെന്ന് നിർത്തുന്നതിനും വേഗം നിയന്ത്രിക്കുന്നതിനും സംവിധാനമുണ്ട്. കൃഷിസ്ഥലത്തിനു വീതി കുറവെങ്കിൽ ബ്ലേഡ് മാറിയാല്‍ മതി. തെങ്ങിന്റെ തടം തുറ ക്കുന്നതിനും മറ്റും കൂടുതൽ ഭാരമുള്ളതും 360 ഡിഗ്രിയിൽ ദിശ മാറ്റാവുന്നതുമായ മറ്റൊരു യന്ത്രം ഹെക്ടര്‍ (HECTOR) എന്ന പേരിൽ ലഭ്യമാണ്.
കേന്ദ്രസർക്കാരിന്റെ SMAM പദ്ധതിയിൽ ഇവയ്ക്കെല്ലാം സബ്‌സിഡി ലഭിക്കും. കുറഞ്ഞ പലിശനിരക്കിൽ യന്ത്രങ്ങൾ വാങ്ങുന്നതിനു തൃശൂര്‍ മണ്ണുത്തിയിലെ കാവുങ്ങൽ അഗ്രോ ടെക്ക് (ഫോൺ: 7558866447) സഹായിക്കും.
വിലാസം: ജോയിന്റ് ഡയറക്ടർ (റിട്ട.), കൃഷിവകുപ്പ്, ഫോണ്‍: 9846917592
English summary: Small farm tools