ADVERTISEMENT

വന്യജീവി ശല്യം നിയന്ത്രിക്കുന്നതിനുള്ള ഹൈപവർ കമ്മിറ്റിയുടെ അധ്യക്ഷനായ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വേണുവിനെ സന്ദർശിച്ച് നിർദേശങ്ങൾ കൈമാറി കർഷകസംഘടനയായ കിഫ. 8 നിർദേശങ്ങളാണ് ഇന്നലെ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.

വന്യമൃഗശല്യം മൂലം കേരളത്തിലെ കർഷകരുടെ വിളനാശവുമായി ബന്ധപ്പെട്ട പരാതികൾ കർഷകരുടെ ജീവനോപാധി നഷ്ടപ്പെടുന്നതായി മാത്രം കണക്കാക്കാതെ ജനങ്ങളുടെയും രാജ്യത്തിന്റെയും ഭക്ഷ്യസുരക്ഷയുമായി (nations food security) ബന്ധപ്പെട്ടതായും കണക്കാക്കേണ്ടതുണ്ടെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പറഞ്ഞു. നിലവിൽ കേരളത്തിൽ ഭക്ഷ്യവസ്തുക്കൾക്ക് ഉണ്ടായിട്ടുള്ള ലഭ്യതക്കുറവും അനിയന്ത്രിത വിലക്കയറ്റവും ഓർക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിഫയുടെ 8 നിർദേശങ്ങൾ

1. കിഫ കേരള ഹൈക്കോടതിയിൽ കൊടുത്ത WPC No 12496 OF 2021 (J) കേസിൽ 2021 ജൂലൈ 23നു കേരള ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ  ഉപാധികളില്ലാതെ വേട്ടയാടാനുള്ള അവകാശം 6 കർഷകർക്ക് ലഭിച്ചിട്ടുണ്ട്. അതിനു ശേഷം വ്യകതിപരമായി കോടതിയിൽ പോയ മറ്റു ചില കർഷകർക്കും പ്രസ്തുതത ഉത്തരവ് ലഭിച്ചിട്ടുണ്ട്.  ഈ അവകാശം കേരളത്തിലെ മുഴുവൻ കർഷകർക്കും നൽകിക്കൊണ്ട് കേരള സർക്കാർ ഉത്തരവ് ഇറക്കുക.

2. നിലവിലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം വനത്തിനകത്തും പുറത്തും (ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലുമടക്കം) വന്യജീവികൾക്ക് സംരക്ഷണം ലഭിക്കുന്നതുകൊണ്ട് വനത്തിനു വെളിയിലുള്ള കൃഷിയിടങ്ങളിൽ അതിക്രമിച്ചു കയറുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ മനുഷ്യർക്ക് സാധിക്കാതെ വരുന്നു. ഈ നിയമം അടിസ്ഥാനപരമായി ഭരണഘടന ഉറപ്പു നൽകുന്ന ജീവനും ജീവനോപാധിക്കുമുള്ള അവകാശത്തിന്റെ ലംഘനമായതുകൊണ്ട് ഇതിൽ മാറ്റം വരണം. വനേതര ഭൂമിയിൽവച്ച് വന്യജീവികളെ സ്വയ രക്ഷയ്ക്കായി ഏതു മാർഗ്മുപയോഗിച്ചും നേരിടാനുള്ള അവകാശം ജനങ്ങൾക്ക് നൽകുക.

3. വന്യജീവി സംരക്ഷണ നിയമം ലംഘിക്കുന്നതിനെതിരെയുള്ള കുറ്റവും ശിക്ഷയും Wild Life Protection Act, 1972ലെ 9, 51 എന്നീ വകുപ്പുകളിൽ മാത്രം ഉൾക്കൊള്ളിച്ച് നിർത്തുന്നത് മാറ്റി ഏതു ഷെഡ്യൂളിൽപ്പെട്ട മൃഗങ്ങളാണ് എന്നതിനെ അടിസ്ഥാനമാക്കി കുറ്റങ്ങൾക്കും അതനുസരിച്ചുള്ള ശിക്ഷകൾക്കും പുതിയ വകുപ്പുകൾ എഴുതി ചേർക്കണം.

a. അവയെ ജാമ്യം ലഭിക്കുന്നതും ജാമ്യം ലഭിക്കാത്തതും എന്നു കൃത്യമായി വേർതിരിക്കണം. നിലവിൽ ഏതു ഷെഡ്യൂളിൽ ഉൾപ്പെട്ട ജീവിയാണ് എന്നത് പരിഗണിക്കാതെ എല്ലാ കുറ്റങ്ങളും ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ്. ഇതു മാറണം. ഉദാഹരണത്തിന് ആയുധമുപയോഗിച്ചു ഒരു വ്യക്തിയെ പരിക്കേൽപിച്ചാൽ, ആ പരുക്ക് ചെറിയ പരിക്ക് ആണെങ്കിൽ  ജാമ്യം കിട്ടുകയും (IPC 324) പരിക്ക് ഗുരുതരമാണെങ്കിൽ ജാമ്യം കിട്ടാതിരിക്കുകയും ചെയ്യും (IPC 326).

4. ഷെഡ്യൂൾ 2ൽപ്പെട്ട ജീവികളെ സാഹചര്യത്തിനനുസരിച്ചു ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരുകൾക്ക് നൽകുക

5. വന്യജീവികളെ പുനരുൽപ്പാദിപ്പിക്കാവുന്ന വിഭവങ്ങൾ (renewable resources) ആയി കണക്കാക്കി അവയുടെ നിയന്ത്രണത്തിനും, വംശ വർധനയ്ക്കും ശാസ്ത്രീയമായ വാഹകശേഷി (carrying capacity) പഠനങ്ങളുടെ അടിസ്ഥാനത്തിൽ, നിയന്ത്രണങ്ങൾ കൊണ്ടുവരുക. ഇതിനായി നിലവിലുള്ള നിയമത്തിന്റെ 12–ാം വകുപ്പിൽ ശാസ്ത്രീയമായുള്ള കൊന്നൊടുക്കലിനായി (scientific culling) പ്രത്യേകം ഉപവകുപ്പ് ഉൾപ്പെടുത്തുക. അമേരിക്കയിലെ അരിസോണ സംസ്ഥാനത്ത്  Grand Canyon മേഖലയിൽ കാട്ടുപോത്തുകളെ കൊന്ന് എണ്ണം കുറയ്ക്കുന്നതിനുവേണ്ടി പ്രത്യേക വോളന്റിയർമാരെ ഭരണകൂടം തിരഞ്ഞെടുത്തിരുന്നു. 

6. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും ഇപ്പോൾ നൽകുന്ന തുച്ഛമായ ആശ്വാസധനത്തിനു പകരം മോട്ടോർ ആക്സിഡന്റ് നിയമത്തിൽ നിഷ്കർഷിച്ചിരിക്കുന്നതു പോലെ ന്യായമായ നഷ്ടപരിഹാരം ഉറപ്പു വരുത്തുക.

7. വന്യജീവി ശല്യം നേരിടാൻ ആവശ്യമായ തോക്ക് ലൈസൻസുകൾ ഉടനടി അനുവദിക്കുകയും തോക്ക് ലൈസൻസിന് അപേക്ഷിക്കുമ്പോൾ നിസാര കാര്യങ്ങൾ പറഞ്ഞു ലൈസൻസ് നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കുകയും വേണം.

8. വനഭൂമിയും റെവന്യൂ ഭൂമിയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനുവേണ്ടി സമയ ബന്ധിതമായി  കേരളത്തിലെ മുഴുവൻ റെവന്യു അതിർത്തി ജോയിന്റ് സർവേയുടെ അടിസ്ഥാനത്തിൽ അളന്നു തിരിച്ചു ഗസറ്റ് വിജ്ഞാപനം ഇറക്കുക.

English summary: KIFA submits 8 recommendations to control wildlife disturbance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com