ADVERTISEMENT

കോഴിമുട്ട മെഷീനിൽ വച്ചു വിരിയിക്കാൻ 24 മണിക്കൂർ മതി, ഹോർമോൺ നൽകിയാണ് ഇറച്ചിക്കോഴിയെ വളർത്തുന്നത് തുടങ്ങിയ കാര്യങ്ങളിലെ ശരിയേത്?

കോഴി അടയിരുന്നാലും, മുട്ട മെഷീനിൽ (ഇൻകുബേറ്റർ) വെച്ചാലും വിരിയാൻ 21 ദിവസം വേണം. തള്ളക്കോഴിയിൽനിന്ന് ലഭിക്കുന്ന അളവിലുള്ള ചൂടും, ഈർപ്പവും കൃത്യമായി മെഷീനിൽ നൽകിയാണ് ഹാച്ചറിയിൽ കുഞ്ഞിനെ വിരിയിപ്പിക്കുന്നത്. അതായത് 38 ഡിഗ്രി സെൽഷ്യസ് താപനിലയും 50–55% ഈർപ്പവുമാണ് ആവശ്യം. ഇത് കൂടിയാലും കുറഞ്ഞാലും മുട്ടയ്ക്കുള്ളിലെ ഭ്രൂണത്തിന്റെ വളർച്ചയെയും ജീവനെയും പ്രതികൂലമായി ബാധിക്കും. ഇൻകുബേറ്ററി‌ൽ മുട്ടകൾ വച്ച് ആവശ്യമായ ചൂടും ഈർപ്പവും നൽകുന്നതിനൊപ്പം ആദ്യത്തെ 18 ദിവസം മുട്ടകൾ തിരിയുകയും വേണം. വളർന്നുവരുന്ന ഭ്രൂണം മുട്ടത്തോടിനോട് ചർന്ന് പറ്റിപ്പിടിക്കാതിരിക്കാൻ ഈ തിരിയൽ സഹായിക്കുന്നു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ഭ്രൂണം മഞ്ഞക്കരുവിന് മുകളിലായിരിക്കണം. മഞ്ഞക്കരു മുകളിലേക്കു പൊങ്ങിക്കിടക്കുന്നു, മുട്ട തിരിഞ്ഞില്ലെങ്കിൽ, ആൽബുമിൻ (മുട്ടയുടെ വെള്ള) പുറംതോടിനു നേരെ വരും. തൽഫലമായി, വികസിച്ചുകൊണ്ടിരിക്കുന്ന ഭ്രൂണം മഞ്ഞക്കരുവിനും പുറംതൊലിക്കും ഇടയിൽ ഞെങ്ങി നശിക്കും. അതുകൊണ്ടുതന്നെ മുട്ടകൾ തിരിക്കുന്നതിനായി വാണിജ്യാടിസ്ഥാനത്തിലുള്ള ഇൻകുബേറ്ററുകളിൽ ഓട്ടോമാറ്റിക് സംവിധാനമുണ്ട്. 7–10 ദിവസത്തിൽ പ്രകാശത്തിന് എതിരേ മുട്ടകൾ വച്ച് ഭ്രൂണം രൂപപ്പെട്ടിട്ടുണ്ടോ എന്നു നോക്കി ഉറപ്പിക്കാൻ കഴിയും. 18 ദിവസം ആകുമ്പോഴേക്ക് മുട്ടയ്ക്കുള്ളിൽ പൂർണമായും കുഞ്ഞ് നിറഞ്ഞിരിക്കു. അതായത്, വളർച്ച അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു. അതിനാൽ മുട്ടകൾ പ്രത്യേകം ട്രേയിലേക്ക് മാറ്റി വിരിയുന്നതിനായി വയ്ക്കാം. താപനില 38 ഡിഗ്രിയിൽത്തന്നെ നിലനിർത്തി ഈർപ്പം 70 ശതമാനത്തിലേക്ക് ഉയർത്തണം. ആവശ്യത്തിന് ഈർപ്പമില്ലെങ്കിൽ മുട്ടത്തോട് പൊട്ടി കുഞ്ഞിന് പുറത്തേക്ക് വരാൻ കഴിയാതെ വരും. തന്മൂലം മുട്ടയ്ക്കുള്ളിൽവച്ചുതന്നെ അവ മരണപ്പെടാം.

ഇറച്ചിക്കോഴി ഏകദേശം 38 ദിവസം കൊണ്ട് 2 കിലോ തൂക്കം വയ്ക്കും. അത് കുഞ്ഞിന്റെ ജനിതക ഗുണം കൊണ്ടും, നൽകുന്ന സമീകൃത തീറ്റയുടെ ഗുണം കൊണ്ടുമാണ്. ഒപ്പം, കാലാവസ്ഥയ്ക്കും നല്ല പങ്കുണ്ട്. ശാസ്ത്രം പുരോഗമിച്ചതിന്റെ നേട്ടമാണ് ഇറച്ചിക്കോഴികൾ. ഇറച്ചിക്കോഴിയുടെ വളർച്ചക്ക് ഹോർമോൺ നൽകുന്നില്ല. അതിന്റെ ആവശ്യവുമില്ല. ഇറച്ചിക്കോഴികൾ വളരുന്നതിനായി ഹോർമോൺ കൊടുക്കുന്നു എന്നതിന് ശാസ്ത്രീയ അടിത്തറയില്ല. അതുകൊണ്ടുതന്നെയാണ് അടുത്തിടെ ഹോർമോൺ നൽകുന്നുവെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ തരാമെന്നായിരുന്നു ഏതാനും ദിവസങ്ങൾക്കു മുൻപ് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി പ്രഖ്യാപിച്ചത്. എന്നാൽ, ഇതിനോടു പ്രതികരിച്ച് ആരും രംഗത്തെത്തിയിട്ടില്ല.

English summary: Incubation and Hatching of eggs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com