സൗരോർജത്തിൽ ജ്വലിക്കാൻ കാർഷിക സർവകലാശാല; വൈദ്യുതോൽപാദനം നാലു ക്യാമ്പസുകളിൽ
Mail This Article
രാജ്യത്തെ ആദ്യ സമ്പൂർണ ഹരിതോർജ സർവകലാശാലയായി കേരള കാർഷിക സർവകലാശാല മാറുന്നു. കേരള പിറവി ദിനമായ നവംബർ 1ന് ഇതിനോടനുബന്ധിച്ചുള്ള ധാരണാപത്രത്തിൽ കേരള കാർഷിക സർവകലാശാല റജിസ്ട്രാറും അനർട്ട് ഡയറക്ടറും ഒപ്പുവയ്ക്കും. രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഹരിതോർജ ക്യാമ്പസായി കേരള കാർഷിക സർവകലാശാലയെ മാറ്റുന്ന ഗ്രീൻ പദ്ധതിയുടെ ധാരണാപത്രം കൈമാറൽ നാളെ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, റവന്യു-ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ, വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിക്കും. കൃഷി വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ബി.അശോക്, ഫാക്കൽറ്റി ഡീൻമാരായ ഡോ. പി.ആർ.ജയൻ, ഡോ. റോയ് സ്റ്റീഫൻ തുടങ്ങിയവർ സന്നിഹിതരായിരിക്കും.
കേരള കാർഷിക സർവകലാശാലയിലെ വൈദ്യുതോർജ ഉപയോഗത്തിനു വേണ്ടി വരുന്ന ചെലവ് കുറയ്ക്കുന്നതിനും ഉൽപാദിപ്പിച്ച് അധികമുള്ള ഊർജം ഗ്രിഡിൽ നൽകി വരുമാനം നേടുന്നതിനും സഹായിക്കുന്നതാണ് പദ്ധതി. കൂടാതെ കേരള സർക്കാരിന്റെ ഗ്രീൻ എനർജി 2040 എന്ന ലക്ഷ്യം നേടുന്നതിനും, സീറോ എമിഷൻ 2050 എന്ന പദ്ധതി സാക്ഷാത്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കേരള കാർഷിക സർവകലാശാലയുടെ നാലു ക്യാമ്പസുകളിലായി (വെള്ളായണി കാർഷിക കോളജ്, തവനൂർ കേളപ്പജി കാർഷിക എൻജിനിയറിങ് കോളജ്, വെള്ളാനിക്കര സർവകലാശാല ആസ്ഥാനം, പടന്നക്കാട് കാർഷിക കോളജ്) 600 കിലോ വാട്ട് കപ്പാസിറ്റിയിൽ സോളാർ പവർ പ്ലാന്റുകൾ സൗരോർജ വൈദ്യുത നിലയങ്ങൾ സ്ഥാപിക്കും. ഈ പദ്ധിതിയിൽ വാർഷിക വൈദ്യുത ഉൽപാദനം ഏകദേശം 7.68 ലക്ഷം യൂണിറ്റ് ലഭിക്കും. ഒപ്പം പരമ്പരാഗ ഊർജോൽപാദനവും, പരിസ്ഥിതിമലിനീകരണവും കുറയ്ക്കാനാകും. അനെർട്ട് മുഖേന നടപ്പാക്കുന്ന പുരപ്പുറ സോളാർ പദ്ധതി, യോഗ്യതയുള്ള അംഗീകൃത വെൻഡർമാരിൽ നിന്നും പരിമിത ടെണ്ടർ അടിസ്ഥാനത്തിൽ തികച്ചും മുതൽ മുടക്കില്ലാത്ത സംവിധാനമായ “റെസ്കോ“ മോഡലിലാണ് ഇവ സ്ഥാപിക്കുന്നത്.