ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ പുതിയ ഡിപ്ലോമ കോഴ്സ്
Mail This Article
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന 'ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്ര'ത്തിൽ പുതിയ കാർഷിക ഡിപ്ലോമ കോഴ്സ് (ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ സയൻസസ്) ആരംഭിക്കുന്നു. നവംബർ എട്ടിനു രാവിലെ പത്തിന്, കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി.അശോക് കോഴ്സിന്റെ ഉദ്ഘാടനം നിർവഹിക്കും. ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ചേരുന്ന യോഗത്തിൽ, കായംകുളം എംഎൽഎ യു.പ്രതിഭ അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷ പി.ശശികല മുഖ്യപ്രഭാഷണം നടത്തും.
കേരള കാർഷിക സർവകലാശാല ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. റോയ് സ്റ്റീഫൻ, അക്കാദമിക് പ്രോഗ്രാമിനെക്കുറിച്ച് വിശദീകരിക്കും. കാർഷിക സർവകലാശാല റജിസ്ട്രാർ. ഡോ. എ.സക്കീർ ഹുസൈൻ, അക്കാദമിക് കലണ്ടറിന്റെയും ബ്രോഷറിന്റെയും പ്രകാശനം നിർവഹിക്കും.
നഗരസഭ കൗൺസിലർമാരായ ബിജു നാസറുള്ള, കെ.വിജയശ്രീ എന്നിവർ ആശംസകൾ അർപ്പിക്കും. കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ അധ്യാപിക ഡോ. അനു ജി.കൃഷ്ണൻ സ്വാഗതവും, ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രം മേധാവിയും പ്രോജക്ട് ഡയറക്ടറുമായ ഡോ. വി.മിനി കൃതജ്ഞതയും രേഖപ്പെടുത്തും.
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 71059 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന, പരമ്പരാഗത കാർഷിക മേഖലയായ ഓണാട്ടുകരയിലെ പ്രൗഢമായ കാർഷിക സംസ്കൃതി അടുത്തറിയാനും, നൂതനവും ആധികാരികവുമായ കൃഷി രീതികൾ അഭ്യസിക്കാനും കേരളത്തിലെ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുകയാണ് കോഴ്സിന്റെ ലക്ഷ്യമെന്ന് ഡയറക്ടർ ഡോ. വി.മിനി അറിയിച്ചു.