ADVERTISEMENT

കൈകോർത്തത് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെയും (കുഫോസ് - KUFOS) കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെയും (സിഡബ്ല്യുആർഡിഎം - CWRDM) ഗവേഷകർ. ഉപയോഗിച്ചത് ബഹിരാകാശ സാങ്കേതികവിദ്യയായ ‘റിമോട്ട് സെൻസിങ്’. ഫലമോ, മലയാളികളുടെ പ്രിയപ്പെട്ട സ്വന്തം നെല്ലിനമായ  ‘ഉമ’യ്ക്കൊരു സ്പെക്ട്രൽ  ലൈബ്രറി. ഇത്തരമൊരു സ്പെക്ട്രൽ ലൈബ്രറിയുടെ ഗുണങ്ങളാകട്ടെ പലതാണ്. ഉമ നെല്ലിനത്തിന്റെ കൃഷിയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ  നിരീക്ഷണത്തിലും പരിപാലനത്തിലും വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ലൈബ്രറിയുടെ വികസനം സഹായിക്കും. കൃഷിച്ചിലവും ജോലിഭാരവും വിപുലമായ ഫീൽഡ് വർക്കും കുറയ്ക്കാൻ ഇത് സഹായകരമാകും. നെൽച്ചെടിയുടെ വളർച്ച, രോഗബാധ, പാടത്തെ ജലലഭ്യത, നെല്ലിന്റെ വിളവിന്റെ അളവ് എന്നിവ മുൻകൂട്ടി കണ്ടെത്താനും ആവശ്യമായ ഇടപെടലുകളും  പ്രതിവിധികളും  ചെയ്യാനും അതുവഴി  കൃഷിച്ചെലവ് വലിയതോതിൽ കുറയ്ക്കാനും  ഇതുകൊണ്ട് കഴിയും. 

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നൽകിയ 83.5 ലക്ഷം രൂപയുടെ സഹായത്തോടെ നടത്തിയ ഗവേഷണപദ്ധതിക്ക് കുഫോസിൽനിന്ന് ഡോ. ഗിരീഷ് ഗോപിനാഥും സിഡബ്ല്യുആർഡിഎം - ലെ ഡോ. യു.സുരേന്ദ്രനും നേതൃത്വം നൽകി. വയനാട്, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ പാടങ്ങളിൽ 2015 മുതൽ നടത്തിയ ഗവേഷണത്തിന്റെ ശീർഷകം  "Development of spectral library for hyperspectral data with special emphasis on paddy" എന്നായിരുന്നു.

‘ഉമ’: മങ്കൊമ്പിന്റെ പുത്രി

ഉരുണ്ട ആകൃതിയും പശിമയുമുള്ള ഉമയെന്ന 'ഉണ്ടമട്ടയരി' 1998ൽ കേരള കാർഷിക സർവകലാശാലയുടെ മങ്കൊമ്പ് പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽനിന്നു പുറത്തിറങ്ങിയതാണ്. അന്നു മുതൽ കുട്ടനാട്ടിലെ കർഷകർക്കും കേരളത്തിലെ ഉപഭോക്താക്കൾക്കും ഇടയിൽ ഇത് ജനപ്രിയമായി തുടരുന്നുണ്ട്. മികച്ച ഉൽപാദനക്ഷമതയും  രോഗപ്രതിരോധശേഷിയും സമ്മർദ്ദാവസ്ഥകളെ അതിജീവിക്കാനുള്ള ശേഷിയുമൊക്കെ ചേർന്ന ഉമയെ കുട്ടനാട് ഏറ്റെടുക്കുകയായിരുന്നു. നല്ല മണവും രുചിയും ഉള്ള ഉമ മലയാളിയുടെ ഊൺമേശകളും കീഴടക്കി കഴിഞ്ഞിരിക്കുന്നു. അങ്ങനെ കേരളത്തിൽ ഏറ്റവും അധികം കൃഷി ചെയ്യുന്ന നെല്ലിനമായി ഉമ മാറിയിട്ടുമുണ്ട്. കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ടു വരുന്ന വെള്ളപ്പൊക്കത്തയും കടുത്ത വേനലിനെയും ജലദൗർലഭ്യത്തെയുമൊക്കെ നേരിട്ടു തന്നെയാണ് ഉമ മലയാളിയുടെ സ്വന്തം അന്നമായി തുടരുന്നത്.

കർഷകർക്കുള്ള സമ്മാനം

ഉമ അരിയുടെ സ്പെക്ട്രൽ ലൈബ്രറി വികസിപ്പിച്ചെടുക്കാൻ സാധ്യമായത് സുപ്രധാനമായ നേട്ടമാണെന്ന് കുഫോസ് പറയുന്നു. ലൈബ്രറിയുടെ സഹായത്താൽ പ്രിസിഷൻ ഫാമിങ് വഴി  ഏറ്റവും മികച്ച രീതിയിൽ വിളപരിപാലനം നടത്താനാകുമെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ. ടി.പ്രദീപ്കുമാർ പറയുന്നു. ഉൽപാദനം മുൻകൂട്ടി പ്രവചിക്കുക,കൃഷിയുടെ വളർച്ചാ ഘട്ടങ്ങൾ അറിയുക, എവിടെയൊക്കെ ഉമയുടെ കൃഷിയുണ്ടെന്ന് രേഖപ്പെടുത്തുക, ജലപോഷക ന്യൂനത അറിയുക തുടങ്ങി പരിപാലനത്തെ സഹായിക്കുന്ന നിരവധി വിവരങ്ങൾ ഇതുവഴി ലഭിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞ ചെലവിൽ കൂടുതൽ ഉൽപാദനം സാധ്യമാകുന്ന ഏതു സങ്കേതവും കർഷകർക്കുള്ള സമ്മാനമാണല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com