ADVERTISEMENT

കടൽപായൽ (സീവീഡ്) ഹൽവ, നീരാളി പൊരിച്ചത്, ചാമ സാഗരസദ്യ, വരഗ് ബിരിയാണി തുടങ്ങി അനേകം ചെറുധാന്യ-മീൻ രുചിവൈവിധ്യങ്ങളുമായി സിഎംഎഫ്ആർഐയിൽ 'മില്ലറ്റും മീനും' പ്രദർശന ഭക്ഷ്യമേളയ്ക്കു തുടക്കമായി. ചാമയ്ക്കൊപ്പം ചെമ്മീൻ, കൂന്തൽ, കക്ക, മൂന്ന് തരം മീൻവിഭവങ്ങൾ അടങ്ങിയതാണ് ചാമ സാഗരസദ്യ. ബജ്റ ചേർത്തുണ്ടാക്കിയ കപ്പ, ചെറുധാന്യ പാൽകഞ്ഞി, തിന-മീൻ ബിരിയാണി, ബജ്റ സ്മൂത്തി, റാഗി ലഡു, സീവീഡ് കുക്കീസ്, മില്ലറ്റ്-ഫ്രൂട്ട് പായസം, ചെറുധാന്യ പലഹാരങ്ങൾ, ലക്ഷദ്വീപിലെ പത്തീര്, മീൻ ചക്കര, നീരാളിവിഭവങ്ങൾ തുടങ്ങിയവ ഭക്ഷ്യമേളയിൽ ലഭ്യമാണ്. എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിക്കുന്ന മേള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലാണ് (സിഎംഎഫ്ആർഐ) നടക്കുന്നത്. രാവിലെ 11 മുതൽ രാത്രി 8 വരെയാണ് മേളയുടെ സമയം. 

millets-and-fish-4
കർണാടക സ്റ്റാളിലെ ചോളപ്പനിർമാണം

കർണാടക തനത് ഭക്ഷണശാല
വടക്കൻ കർണാടകയിലെ ചെറുധാന്യ കർഷരുടെ സസ്യഭക്ഷണശാലയാണ് മേളയിലെ മറ്റൊരു ആകർഷണം. ചാമ, റാഗി, തിന, കമ്പ്, ചോളം, വരഗ്, പനിവരഗ്, കുതിരവാലി എന്നീ ചെറുധാന്യങ്ങളുപയോഗിച്ചുള്ള തനത് വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. ചോളപ്പം, റാഗി പൂരി, പലഹാരങ്ങൾ, ബാജി എന്നിവയുണ്ട്. സ്ത്രീകൾ ഉൾപ്പെടെ 12 പേരാണ് അവർ കൃഷി ചെയ്ത ചെറുധാന്യങ്ങളുമായി മേളയ്ക്ക് എത്തിയിട്ടുള്ളത്. 

വാങ്ങാം പെടയ്ക്കണ മീൻ
കൂടുകൃഷികളിൽ വിളവെടുത്ത ജീവനുള്ള മത്സ്യങ്ങൾ മേളയിൽ വാങ്ങാം. കരിമീൻ, കാളാഞ്ചി, ചെമ്പല്ലി, ഗിഫ്റ്റ് (തിലാപ്പിയ) എന്നീ മത്സ്യങ്ങൾ ലഭ്യമാണ്.

millets-and-fish-3
പാചകമത്സരം

രുചിവൈവിധ്യങ്ങൾ സമ്മാനിച്ച് പാചക മത്സരം 
മേളയുടെ ഭാഗമായി നടന്ന പാചക മത്സരം വിഭവങ്ങളുടെ വൈവിധ്യംകൊണ്ട് ശ്രദ്ധേയമായി. ചെറുധാന്യങ്ങളും കൂന്തൽ, ചെമ്മീൻ, ഞണ്ട് എന്നിവ ഉപയോഗിച്ചുള്ള കടൽകൂട്ട് പിടി, കമ്പ് ബിരിയാണി, ആവോലി നിർവാണ, റാഗിപൂരി, മില്ലറ്റ് കാവ, മൾട്ടി മില്ലറ്റ് പുട്ട് തുടങ്ങി കൊതിയൂറും രുചിക്കൂട്ടുകൾ മത്സരത്തിനായി തയ്യാറാക്കി. 10 വനിതകളാണ് മത്സരത്തിനുണ്ടായിരുന്നത്. ചെറുധാന്യങ്ങളും പ്രാദേശികമായി ലഭ്യമായ മീനിനങ്ങളും ചേർത്താണ് വിഭവങ്ങൾ തയ്യാറാക്കേണ്ടിയിരുന്നത്. 

മേള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്‌സ് റിസർച്ച് ഡയറക്ടർ ഡോ സി. താര സത്യവതി ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. എൽ.നരസിംഹ മൂർത്തി, ജി.ഗോപകുമാരൻ നായർ, ഡോ. സി.എസ്.ഷൈൻ കുമാർ, ഡോ. എം.പി.രമേശൻ, അജീഷ് ബാലു, ഡോ. ഷിനോജ് സുബ്രമണ്യൻ, ഡോ. ഗ്രിൻസൻ ജോർജ് എന്നിവർ പ്രസംഗിച്ചു. 

millets-and-fish-2
ലക്ഷദ്വീപിലെ സീവീഡ് ഹൽവ

കർഷകർ, കർഷകോൽപാദന കമ്പനികൾ, സ്വയം സഹായക സംഘങ്ങൾ, സംരംഭകർ കാർഷിക സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർ നേരിട്ടെത്തിക്കുന്ന ചെറുധാന്യങ്ങളും അവയിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും മേളയിൽ ലഭ്യമാണ്. കൂടാതെ, മീനുകളിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും സുഗന്ധ-വ്യജ്ഞന ഉൽപന്നങ്ങളുമുണ്ട്. കുരുമുളക് ചെടികൾ, കുറ്റിക്കുരുമുളക്, ഇഞ്ചി, കൂൺ എന്നിവ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിന്റെ സ്റ്റാളിലുണ്ട്. കാർഷിക സർവകലാശാലയിൽ നിന്നും വെറ്ററിനറി സർവകലാശാലയിൽ നിന്നും എത്തിച്ച പച്ചക്കറി വിത്തുകൾ, പഴവർഗവൃക്ഷ തൈകൾ, ഇറച്ചി ഉൽപന്നങ്ങൾ എന്നിവയും മേളയിൽ ലഭ്യമാണ്. ശനിയാഴ്ച സമാപിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com