ADVERTISEMENT

‌ഇവിടെ തമിഴ്നാട്ടിലും ആന്ധ്രയിലുമുള്ള മികച്ച മാന്തോപ്പുകൾ ഞാൻ പോയി കണ്ടിട്ടുണ്ട്. ഇവിടെ മാത്രമല്ല, രത്നഗിരിയിലും മാൾഡയിലും ശഹരാൻപൂരിലും പിഞ്ചോരിലുമൊക്കെ പോയി കണ്ടിട്ടുണ്ട്... എന്തൊക്കെ തരം മാവുകളാണ്! നീലം, കലപ്പാടി, മുണ്ടപ്പ, ഖുദാദാദ്, പിയറി, ബങ്കനപ്പള്ളി, മൽഗോവ, അൽഫോൺസ... ദൈവമേ, എന്തൊക്കെ എന്തൊക്കെ തരം...! രുചിയിലും നിറത്തിലും മണത്തിലും വലുപ്പത്തിലുമൊക്കെ ഒന്നിനൊന്ന് വ്യത്യാസപ്പെട്ട്... പിന്നെ, മാവുകളെ സ്വപ്നംകണ്ട് നടന്നിരുന്ന കാലത്തുതന്നെ മറ്റൊരു തീരുമാനവും മനസ്സിലുണ്ടായിരുന്നു. എന്നെങ്കിലും സ്വന്തമായി ഒരു തോപ്പുണ്ടായാൽ അതിലെ മുഴുവൻ പഴങ്ങളും ഞാൻ പറിച്ചെടുക്കില്ല! കുറെയെണ്ണം കിളികൾക്കും അണ്ണാറക്കണ്ണന്മാർക്കുമായി നീക്കിവയ്ക്കും. ബാക്കിയുള്ളവയിൽനിന്ന് കിട്ടുന്നതുതന്നെ ധാരാളമുണ്ടാകുമല്ലോ! അതുമതി...’
– ടി. പത്മനാഭൻ (ഒരു സ്വപ്നംപോലെ) 

വർഷം മുഴുവൻ മാമ്പഴം തരുന്ന ഒരിനം മാവ് കണ്ണൂർ മയ്യിൽ കയരളത്ത് തെക്കേടത്തു വീട്ടിലുണ്ടായിരുന്നു. റോഡ് വികസനത്തിനായി അത് മുറിച്ചുമാറ്റണമെന്നു പറഞ്ഞപ്പോൾ വീട്ടുകാരാകെ ധർമസങ്കടത്തിലായി. വെട്ടിനീക്കും മുൻപ് ഈയിനം വംശശുദ്ധിയോടെ സംരക്ഷിക്കാന്‍ വഴി തേടി  അവരെത്തിയത് സമീപപ്രദേശമായ കണ്ണപുരത്തെ നാടൻമാവ് സംരക്ഷക കൂട്ടായ്മയായ ‘നാട്ടു മാഞ്ചോട്ടിൽ.’ ഉപ്പിലിട്ടാൽ 2 വർഷത്തോളം കേടാകാതെയിരിക്കുന്ന മാങ്ങ നൽകുന്ന മറ്റൊരു മാവും തെക്കേടത്തുകാർ സംരക്ഷിച്ചെടുത്തു. 

കണ്ണൂർ  മേലെ ചൊവ്വയിൽ റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥ അമ്പൻ സുധയും വീടിനോടു ചേർന്നു നില്‍ക്കുന്ന മാവു മുറിക്കാൻ നിർബന്ധിതയായപ്പോൾ ചെന്നത് നാട്ടുമാഞ്ചോട്ടില്‍. ഏറെ സവിശേഷതകളുള്ള ആ മാവ് മുറിക്കുന്നതിനു മുന്‍പ് അതിന്റെ തൈകളുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇങ്ങനെ തലമുറകൾക്ക് കണ്ണിലുണ്ണിയായിരുന്ന ഒട്ടേറെ മാവുകളെ കുറ്റിയറ്റുപോകാതെ സംരക്ഷിക്കുകയാണ് നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മയുടെ  കാൾ ബിഫോർ കട്ട് (call before cut) പദ്ധതി. കണ്ണൂരിനു പുറത്തു നിന്നുപോലും നാട്ടുമാവുകളെ വീണ്ടെടുക്കാനായി ഒട്ടേറെ ഫോൺ കോളുകൾ കിട്ടുന്നുണ്ടെന്ന് മുഖ്യസംഘാടകന്‍ ഷൈജു മച്ചാത്തി. വീണ്ടെടുക്കുന്ന ഇനങ്ങൾ ഘട്ടം ഘട്ടമായി ഫാർമർ വെറൈറ്റി(കര്‍ഷകര്‍ കണ്ടെത്തിയ ഇനം)യായി റജിസ്റ്റർ ചെയ്യാനാണ് ശ്രമം. 

നിലവിലുള്ള ഇനങ്ങളിൽനിന്നു വ്യത്യസ്തമായ സവിശേഷതകൾ, 90 ശതമാനം സാമ്പിളുകളിലും ഏക രൂപം, രുചി, നിറം, വലുപ്പം, മണം തുടങ്ങിയവയുടെ സ്ഥിരത എന്നിവ  3 വർഷത്തോളം നിരീക്ഷിച്ച ശേഷമാണ് റജിസ്ട്രേഷനു വേണ്ടി  തിരഞ്ഞെടുത്തത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടി കൾച്ചറൽ റിസർച്ചിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ്  ഡോ. പി.ഇ.രാജശേഖരന്റെ മാർഗനിർദേശ പ്രകാരം കൂട്ടായ്മയുടെ കോ-ഓർഡിനേറ്റര്‍ ഷൈജു മാച്ചാത്തിയാണ് ഈ പഠനം നടത്തിയത്. പഠന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവ വാണിജ്യപ്രാധാന്യത്തോടെ പ്രചരിപ്പിക്കാമെന്നു ബോധ്യമായതിനാൽ ഈ ഇനങ്ങളെ ഔപചാരികഅംഗീകാരത്തിനായി സമര്‍പ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. തൃശൂർ വെള്ളാനിക്കരയിലെ നാഷനൽ ബ്യൂറോ ഓഫ് പ്ലാൻറ് ജനറ്റിക്സ് (എൻബിപിജിആർ) ഈ പ്രവർത്തനങ്ങളിൽ പ്രധാന പങ്കാളിയാണ്.

പ്രൊട്ടക്‌ഷൻ ഓഫ് പ്ലാന്റ് വെറൈറ്റി ആൻഡ് ഫാർമേഴ്‌സ് റൈറ്റ് (PPV &FRI) പ്രകാരം റജിസ്റ്റർ ചെയ്യുന്നതോടെ ഇവയെല്ലാം കർഷക ഉടമസ്ഥതയിലുള്ള  ഇനങ്ങളായി അറിയപ്പെടും.  മേയ് മാസത്തിൽ കണ്ണപുരത്തു നടന്ന നാട്ടുമാഞ്ചോട്ടിൽ മാമ്പഴ മഹോത്സവത്തിൽ ഐഐഎച്ച്ആർ ഡയറക്ടർ സഞ്ജയ്‌കുമാർ സിങ് അഞ്ചിനങ്ങളും നേരിട്ടു പരിചയിക്കുകയും റജിസ്ട്രേഷൻ നടപടിക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. സവിശേഷതയുള്ള നാട്ടുമാവിനങ്ങളെല്ലാം  ഇപ്രകാരം സംരക്ഷിക്കാനാവുമെന്ന പ്രത്യാശയാണ്  കൂട്ടായ്മയ്ക്കുള്ളത്. കേരളത്തിലെവിടെയും നാടൻമാവുകളുടെ  സംരക്ഷണത്തിനായി ഇവരെ വിളിക്കാം. 

mango-conservation
ഫാർമർ വെറൈറ്റിയായി റജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ട ഇനങ്ങളുടെ മാമ്പഴങ്ങൾ നാട്ടുമാഞ്ചേട്ടിൽ കൂട്ടായ്മയ്ക്കുവേണ്ടി കോ–ഓർഡിനേറ്റർ ഷൈജു മാച്ചാത്തി ഐഐഎച്ച്ആർ ഡയറക്ടർ സഞ്ജയ് കുമാർ സിങ്ങിനെ പരിചയപ്പെടുത്തുന്നു

തിരഞ്ഞെടുത്ത ഇനങ്ങള്‍

റജിസ്ട്രേഷനു വേണ്ടി തിരഞ്ഞെടുത്ത ഇനങ്ങള്‍ പരിചയപ്പെടാം.

അമ്പൻ മധുരം/ ജോജോ മാങ്ങ: കണ്ണൂർ ജില്ലയിലെ മേലെ ചൊവ്വയിൽനിന്നുള്ളത്. രുചിയിലും കാഴ്ചയിലും മൽഗോവ മാങ്ങയോട് വളരെ സാമ്യം. അതി മധുരം. എല്ലാ വർഷവും കായ്ക്കും. താരതമ്യേന പുഴുക്കേട് കുറഞ്ഞതും 300 മുതൽ 500 ഗ്രാം വരെ തൂക്കം വരുന്നതുമായ മാങ്ങ. വളരെ ചെറിയ വിത്ത്.  മികച്ച കായ്‌ഫലം. നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മയുടെ ഉപദേശകരിലൊരാളായ ഡോ. ജോസഫ് ജോൺ കാട്ടുകുന്നേലിനോടുള്ള ആദര സൂചകമായി ഈ മാങ്ങയ്ക്ക് ജോ ജോ മാങ്ങ എന്നും പേരിട്ടു.  

പ്രഭു മാങ്ങ: പാലക്കാട് സീതാർകുണ്ടിനടുത്തുനിന്നുള്ളത്. പഴത്തിനു ബ്രൗൺ കലർന്ന ചുവപ്പ് നിറത്തില്‍ പുറം തൊലി. മാംസളം, സവിശേഷ രുചിയും കടും മധുരവും. ലക്നൗ ആസ്ഥാനമായ നാഷനൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിലെ സീനിയർ സയന്റിസ്റ്റും നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മയുടെ ഉപദേശകനുമായ ഡോ. കെ.എം.പ്രഭുകുമാറിനോടുള്ള ആദരസൂചകമായാണ് മാങ്ങയ്ക്ക് ഈ പേരു നൽകിയത്. വിപണിയിൽ ഏറെ ആവശ്യക്കാരുള്ള പല ഇനങ്ങളെക്കാളും ഉയർന്ന ബ്രിക്സ്( മധുരത്തോത്) മൂല്യം. ശരാശരി 600 ഗ്രാം തൂക്കം. എല്ലാ വർഷവും കായ്ക്കുന്നു. 

മാത്തൂർ നിസാം മാങ്ങ: പാലക്കാട് ജില്ലയിലെ മാത്തൂരിൽ മാവുകൃഷി ചെയ്യുന്ന നിസാമുദ്ദീന്റെ കൈവശമുള്ള തോട്ടത്തിൽനിന്നുള്ളത്. പഴുത്താൽ നല്ല മഞ്ഞ നിറത്തിൽ കാലപ്പാടിയോട് സാമ്യം തോന്നുന്ന വിധം ചെറിയ കൊക്കോടു കൂടി, എന്നാൽ കാലപ്പാടിയെക്കാൾ വലുപ്പക്കുറവുള്ള മാങ്ങ. നന്നായി പഴുത്താൽ ചന്ദ്രക്കാരനെപ്പോലെ കടും മധുരം. പൂർണമായി പഴുത്തില്ലെങ്കിൽ നേർത്ത പുളിയും മധുരവും കലർന്ന നല്ല സ്വാദ്. അൽപം നാരുണ്ട്. തൊലി മാത്രം തിന്നാൽ ഗോമാങ്ങയുടെ (മലബാറിലെ ബപ്പക്കായി) സ്വാദ്. ഒട്ടും പുഴുക്കേടില്ല. പറിച്ച് പഴുപ്പിക്കാം. വീണുകിട്ടിയ മാങ്ങകൾപോലും ഒരാഴ്ചയോളം കേടാകാതെയിരിക്കും. എല്ലാ വർഷവും കായ്ക്കുന്ന ഈ മാവിന് നിസാമുദീനോടുള്ള ആദരസൂചകമായാണ് പേരു നൽകിയത്.

കയരളം മാങ്ങ: മാങ്ങ അച്ചാറിനോടു താല്‍പര്യമുള്ളവർക്കും, വാണിജ്യാടിസ്ഥാനത്തിൽ ഉണ്ടാക്കി വിൽക്കാൻ ആഗ്രഹിക്കുന്നവർക്കും നട്ടുവളർത്താവുന്ന ഇനം.  അണ്ടി (കുരട്ട ) മൂപ്പെത്താറായ മാങ്ങ പറിച്ചുപ്പിലിട്ടു വച്ചാൽ 2 വർഷം വരെ തൊലിയോ പൾപ്പോ അഴുകിപ്പോകാതെ ഉറപ്പോടെ നിൽക്കും.  കണ്ണൂർ ജില്ലയിലെ മയ്യിൽ കയരളത്ത് തെക്കേടത്ത്  വീട്ടുപറമ്പിലാണ് ഈ മാവുള്ളത്. ചകിരി മാങ്ങ എന്ന വിഭാഗത്തിൽപെടുന്ന ഈ മാങ്ങയുടെ അത്യധികമായുള്ള നാരും, ചുനയുമാണ് ഇതിനെ സവിശേഷമാക്കുന്നത്.

പട്ടേരി മാങ്ങ: കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പഴഞ്ചിറയിൽനിന്നു കണ്ടെത്തിയത്. പഴമായും അച്ചാറിനും ഒരുപോലെ ഉപയോഗിക്കാം. ശരാശരി 700 ഗ്രാം തൂക്കം വരുന്ന മാങ്ങ ഒരു കുലയിൽ തന്നെ പത്തും പതിനഞ്ചും എണ്ണം കാണും. എല്ലാ കാലത്തും ഉണ്ടാകും.  

മുറിക്കും മുൻപ് വിളിക്കാം

' Call before you cut' പുതിയ ആശയമല്ല. അമേരിക്കയിലെ മേരിലാൻഡിലും, മിനസോട്ടയിലുമെല്ലാം മരവ്യാപാരവും വനവൽക്കരണവുമെല്ലാമായി ബന്ധപ്പെട്ട് വിവിധ ഗ്രൂപ്പുകൾ നടപ്പാക്കിയതാണിത്. നാട്ടുമാ‍ഞ്ചോട്ടിൽ കൂട്ടായ്മയുടെ കോർഡിനേറ്റർ ഷൈജു ചൂണ്ടിക്കാട്ടുന്നു. 

എന്നാൽ ഇതു മാവുകൾ മുറിക്കാനുള്ള ആഹ്വാനമല്ല, മറിച്ച് മഴു വീഴുമെന്നുറപ്പായ ഫലവൃക്ഷം  സംരക്ഷിക്കേണ്ടതാണെന്നു  തോന്നിയാൽ അതു ചെയ്യുകയാണ് ലക്ഷ്യം. സ്വന്തം വീട്ടിലോ പരിചയത്തിലോ അങ്ങനെയൊരു മാവോ പ്ലാവോ ഉണ്ടെങ്കിൽ സാമ്പത്തികനേട്ടമില്ലാത്ത ഈ ഉദ്യമത്തിൽ പങ്കാളിയാകാം.

നിങ്ങളുടെ വീട്ടിലോ പരിചയത്തിലോ സവിശേഷതയുള്ള  നാട്ടുമാവിനം ഉണ്ടെങ്കിൽ അത് നാട്ടു മാഞ്ചോട്ടിൽ കൂട്ടായ്മയെ അറിയിക്കുക. അവര്‍ കൃത്യമായ പരിശോധന നടത്തി സവിശേഷമെന്നു ബോധ്യമായാൽ സംരക്ഷിക്കാനായി അതിന്റെ ഏതാനും തൈകൾ ഗ്രാഫ്റ്റ് ചെയ്തുണ്ടാക്കും. അവ കൂട്ടായ്മയുടെ മറ്റൊരു  സംരക്ഷണ പദ്ധതിയായ ചെറുമാന്തോപ്പില്‍ നട്ടുവളർത്തും. താൽപര്യമുണ്ടെങ്കിൽ ഉടമയ്ക്കും  തൈകൾ നൽകും. വാണിജ്യസാധ്യതയുള്ളതും അതി വിശേഷപ്പെട്ടതുമാണെന്ന് തെളിഞ്ഞാൽ ഫാർമർ വെറൈറ്റി ആയി റജിസ്റ്റർ ചെയ്യാൻ ഉടമയെ സഹായിക്കുകയും കൂടുതൽ തൈകൾ ഉണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്യും.  ഇതിലൂടെ കർഷകന് സാമ്പത്തിക നേട്ടവുമുണ്ടാക്കാം.

സംരക്ഷണം എങ്ങനെ

ഓരോ ഇനവും അവ കണ്ടെത്തിയ സ്വാഭാവിക സാഹചര്യത്തിൽ സംരക്ഷിക്കുന്നതിനൊപ്പം (in situ conservation) തൈകളുണ്ടാക്കി വിദൂരദേശങ്ങളിലും (ex situ conservation) സംരക്ഷിക്കാനാണ് ഉദ്ദേശ്യം.  സ്വാഭാവിക സാഹചര്യങ്ങളിൽ വളർത്തുന്ന കസ്റ്റോഡിയൻ ഫാർമർ കൺസർവേറ്റർമാരുടെ ക്‌ളസ്റ്ററുകൾ ഉണ്ടാക്കിയിട്ടുണ്ട്. അവയിലൊന്നാണ് ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവ് പൈതൃകപ്രദേശമായി പ്രഖ്യാപിക്കപ്പെട്ട ചുണ്ട കുറുവാകാവ് ക്ലസ്റ്റർ. 

നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മയുടെ ചെറു മാന്തോപ്പ് പദ്ധതിയിലൂടെയാണ് നാട്ടുമാവുകളുടെ വിദൂര സാഹചര്യങ്ങളിലെ സംരക്ഷണം ഉറപ്പുവരുത്തുന്നത്. ഇവര്‍  മറ്റ് ഏജൻസികളുമായും സഹകരിക്കുന്നുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ചട്ടുകപ്പാറയിലുള്ള ആരൂഢത്തിൽ 2 ഏക്കർ സ്ഥലം ‘കാൾ ബിഫോർ കട്ട് ’ പദ്ധതിയിലൂടെ  കണ്ടെത്തുന്ന മാവുകൾ  നടുന്നതിന് അനുവദിച്ചിട്ടുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ വിവിധ കാമ്പസുകളും, കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നാട്ടു മാമ്പാത പദ്ധതിയും ഇതോടൊപ്പം സഹകരിക്കുന്നു.

കോൾ ബിഫോർ കട്ടിലൂടെ ഈ വർഷം ജനുവരി മുതൽ ജൂൺ വരെ സംരക്ഷിച്ച നാടൻ മാവിനങ്ങൾ: 1. കൊട്ടില കരിക്ക്  2. കണ്ടമ്പേത്ത, 3. മുതുകുട തേങ്ങ മാങ്ങ,  4. കല്ല് ബപ്പായി, 5. കൂനൻ, 6. നാരങ്ങാത്തൻ, 7. കയരളം, 8. തെക്കേടത്ത് ഓൾ സീസൺ, 9. ചക്കരച്ചി, 10.പഞ്ചാരച്ചി, 11. ബ്രൗൺ കർപ്പൂരം, 12. തോട്ടുങ്ങൽ, 13. അമ്പൻ മധുരം, 14. വെള്ള പറങ്കി, 15. നീലപ്പറങ്കി, 16. തക്കാളി, 17. കരുമാരം കടുക്കാച്ചി.

ഫോൺ: 9496787872 (ഷൈജു)

English summary: Indigenous Mango Tree Conservation Project in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com