‘ആള’റിയാന്‍ ഇനി കമ്മല്‍ വേണ്ട
Mail This Article
ഒരേയിനത്തില്‍പ്പെട്ട കന്നുകാലികളെ അവയുടെ ഉടമയ്ക്കല്ലാതെ മറ്റുള്ളവര്‍ക്കു തമ്മില്‍ വേര്‍തിരിച്ചറിയുക അത്ര എളുപ്പമല്ല. ഇത് ഇന്‍ഷുറന്‍സ് തട്ടിപ്പുൾപ്പെടെ പല പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കാറുണ്ട്. നഗരങ്ങളില്‍ റോഡിലും െപാതുസ്ഥലങ്ങളിലും മേയുന്ന കാലികള്‍ ഗതാഗതതടസ്സവും മറ്റുമുണ്ടാക്കുമ്പോള്‍ അധികൃതര്‍ ഉടമയെ കണ്ടെത്താനാവാതെ കുഴങ്ങാറുമുണ്ട്. ഈ പ്രശ്നങ്ങളെല്ലാം ഒറ്റയടിക്കു പരിഹരിക്കാന്‍ ഇതാ പുതിയ സാങ്കേതികവിദ്യ. കന്നുകാലിയുടെ മുഖം തിരിച്ചറിയല്‍ സാധ്യമാക്കുന്ന പുത്തന്‍ സങ്കേതം വികസിപ്പിച്ചെടുത്തത് ഇന്ത്യയിലെ മൂ ഫാം എന്ന കാര്‍ഷിക സ്റ്റാര്‍ട്ടപ് സംരംഭം. കാര്‍ഷിക– അനുബന്ധ മേഖലകളില്‍ ഇന്‍ഷുറന്‍സ് പ്രചാരണത്തിന് ഉപകരിക്കുന്ന മികച്ച സാങ്കേതികവിദ്യയ്ക്ക് ലോകബാങ്കിന്റെ 30,000 ഡോളര്‍ (20 ലക്ഷത്തിലേറെ രൂപ) പുരസ്കാരം ഈ കണ്ടുപിടിത്തത്തിലൂടെ മൂ ഫാം േനടുകയും ചെയ്തു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ് നടത്തിയ പഠനമനുസരിച്ച് രാജ്യത്തു കന്നുകാലി ഇന്‍ഷുറന്‍സ് തുകയ്ക്കായി ഒാരോ വര്‍ഷവും സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ 80 ശതമാനവും വ്യാജ അവകാശവാദമാണെന്നു കണ്ടെത്തുകയുണ്ടായി. ഉരുവിനെ ഇന്‍ഷുറന്‍സ് ചെയ്യുന്ന വേളയില്‍ ചെവിയില്‍ പിടിപ്പിക്കുന്ന കമ്മലാണ് നിലവിലുള്ള തിരിച്ചറിയല്‍ മാര്‍ഗം. അതിനു പകരമാണ് മൂ ഫാമിന്റെ മുഖം തിരിച്ചറിയല്‍ ആപ്പ്. ഈ മൊെബെല്‍ ആപ്പ് ഉപയോഗിച്ചുള്ള തിരിച്ചറിയലിന് നിലവില്‍ 95.7 ശതമാനം കൃത്യതയുണ്ടെന്ന് സ്റ്റാര്‍ട്ടപ് സ്ഥാപകരിലൊരാളായ പരംപ്രീത് സിങ്. ‘‘ഗവേഷണം തുടരു കയാണ്. ആറു മാസത്തിനകം 100 ശതമാനം കൃത്യത േനടാവുന്ന വിധത്തില്‍ ആപ്പ് പരിഷ്കരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഈ ആപ്പ് ഉപയോഗം വഴി കന്നുകാലി ഇന്‍ഷുറന്‍സിലെ തട്ടിപ്പ് പൂര്‍ണമായി പരിഹരിക്കാനാകും, ’’സിങ് പറയുന്നു.
ഇന്‍ഷുറന്‍സ് തട്ടിപ്പുകള്‍ തടയാന്‍ മാത്രമല്ല, യഥാര്‍ഥ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന നഷ്ടപരിഹാരം യഥാസമയം ലഭ്യമാക്കാനും ഈ ആപ്പ് ഉപകരിക്കും. ഇതു കൂടുതല്‍ കര്‍ഷകരെ ഇന്‍ഷുറന്‍സ് പദ്ധതികളിലേക്ക് ആകര്‍ഷിക്കുമെന്നു മൂ ഫാം അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ഒടുവിലത്തെ കണക്കെടുപ്പ് അനുസരിച്ച് ഇന്ത്യയില്‍ ഉല്‍പാദനത്തിലെത്തിയ 30 കോടിയില്‍പരം കാലികളാണുള്ളത്. ഇവയില്‍ 9 ശതമാനം മാത്രമാണ് ഇന്‍ഷുറന്‍സ് ചെയ്യപ്പെടുന്നത്. ഇന്ന് ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തം വരുമാനത്തില്‍ ഒരു ശതമാനം മാത്രമേ കന്നുകാലി ഇന്‍ഷുറന്‍സില്‍നിന്നുള്ളൂ. അതുകൊണ്ടുതന്നെ കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ വലിയ താല്‍പര്യമില്ല. പുതിയ ആപ്പ് വരുന്നതോെട കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതികള്‍ കര്‍ഷകപ്രിയമാകുമെന്നു പ്രതീക്ഷിക്കാം.
പുതിയ സാങ്കേതികവിദ്യയ്ക്കുവേണ്ടി ലോകബാങ്ക് നടത്തിയ മത്സരത്തില്‍ 16 രാജ്യങ്ങളില്‍നിന്ന് 106 എൻട്രികളെത്തി. ഇവയില്‍നിന്ന് 21 എണ്ണമാണ് അവസാന വട്ടം പരിഗണിച്ചത്. ക്ഷീരമേഖലയ്ക്ക് ഉപകരിക്കുന്ന പുതിയ കണ്ടെത്തലുകള്‍ക്കുള്ള ഗവേഷണത്തിന് മത്സരത്തിലെ സമ്മാനത്തുക വിനിയോഗിക്കാനാണ് മൂ ഫാം ഉദ്ദേശിക്കുന്നത്.