ADVERTISEMENT

കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളിൽ മൃഗസംരക്ഷണസംരംഭങ്ങളെക്കുറിച്ചുള്ള ഉത്തരവില്‍ പറയുന്നത്, ലൈവ്സ്റ്റോക്ക് ഫാം സ്ഥാപിക്കലും നടത്തിപ്പും അസഹ്യവും ആപത്കരവുമായ വാണിജ്യപ്രവർത്തനമാണെന്നാണ്. കാർഷികസംരംഭകർക്ക് ആക്ഷേപകരവും അപമാനകരവുമായ പരാമർശമാണിത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2015ലെ ഉത്തരവിലും സമാനമായ പരാമർശം കാണാം. അസഹ്യവും ആപത്കരവുമായ വ്യവസായങ്ങൾക്ക് ഇന്ത്യൻ ഫാക്ടറീസ് ആക്ടിൽ നിർദേശിക്കുന്ന ചട്ടങ്ങൾ മൃഗസംരക്ഷണരംഗത്ത് നടപ്പാക്കുന്നത് കേരളം മാത്രമാണ്. തന്നെയുമല്ല, ക്വാറികൾ, ഇരുമ്പുരുക്കു ഫാക്ടറികൾ, രാസവസ്തുക്കളും കീടനാശിനികളും നിർമിക്കുന്ന ഫാക്ടറികൾ എന്നിവയ്ക്കൊപ്പം പച്ച, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ ഫാമുകളെ തിരിക്കാനും വ്യവസ്ഥ ചെയ്യുന്നു. 

മുടക്കുമുതലിന്റെ നിശ്ചിത ശതമാനം തുക ഫീസായി നൽകിയാൽ മാത്രമേ ഇത്തരം സംരംഭങ്ങൾക്ക് ബോർ‌ഡിന്റെ പ്രവർത്തനാനുമതി ലഭിക്കൂ. ഫാം മനുഷ്യർക്ക് ആരോഗ്യപ്രശ്നമുണ്ടാക്കുന്നില്ല എന്നുറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫിസറുടെ ക്ലിയറൻസ് ഹാജരാക്കണം. ഇതു കിട്ടണമെങ്കിൽ ഹെൽത്ത് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ളവരെ കാണേണ്ടതുണ്ട്. മുനിസിപ്പൽ, കോർപറേഷൻ പരിധിയിലാണ് ഫാം എങ്കിൽ തിരുവനന്തപുരത്തുള്ള ചീഫ് ടൗൺ പ്ലാനറുടെ സാക്ഷ്യപത്രമാണു വേണ്ടത്.

വിചിത്രമായ മറ്റൊരു കാര്യം കൂടി. മൃഗസംരക്ഷണം 5 വർഷം പഠിച്ച വെറ്ററിനറി ഡോക്ടർമാർ എല്ലാ പഞ്ചായത്തിലും ഉണ്ടെങ്കിലും അവർക്ക് ഇക്കാര്യങ്ങളിൽ ഒരു പങ്കുമില്ല. സാങ്കേതികയോഗ്യത ആവശ്യമില്ലാത്ത, സ്ഥാനക്കയറ്റം നേടി പഞ്ചായത്തു സെക്രട്ടറിയായവരാണ് ഫാമുകൾക്ക് ലൈസൻസ് നിഷേധിക്കുന്നതിനോ നൽകുന്നതിനോ അടച്ചുപൂട്ടുന്നതിനോ നിയമപ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥൻ! മൃഗസംരക്ഷണവകുപ്പിനും ക്ഷീരവികസനവകുപ്പിനുമൊക്കെ നോക്കുകുത്തിയായി നിൽക്കുകയേ മാർഗമുള്ളൂ. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരം ചെറുകിട മൃഗസംരക്ഷണ സംരംഭങ്ങൾക്ക് ലൈസൻസ് ആവശ്യമില്ലെന്നതും ശ്രദ്ധേയം.

കുടുംബക്കൃഷിയും വീട്ടുവളപ്പിലെ മൃഗസംരക്ഷണവുമൊക്കെ തലമുറകളായി കേരളത്തിൽ നിലനിൽക്കുന്നതാണ്. പാൽ, മുട്ട, മാംസം എന്നിവയ്ക്കു വലിയ തോതിൽ അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനത്ത് ഫാമുകൾ അടച്ചുപൂട്ടാനുള്ള നീക്കം അപലപനീയമാണ്. ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കപ്പെടുകയും മന്ത്രിമാർക്ക് നിവേദനം നൽകുകയുമൊക്കെ ചെയ്തിട്ടും നോട്ടീസ് നൽകലും അടച്ചുപൂട്ടലും തുടരുകയാണ്. 

അതേസമയം സർക്കാർ ഫാമുകൾക്ക് ഈ ചട്ടങ്ങളൊന്നും ബാധകമാക്കിയിട്ടുമില്ല. കൃഷിക്കാരുടെ വരുമാനം ഇരട്ടിപ്പിക്കാനായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്ന പ്രധാന മാർഗങ്ങളിലൊന്ന് മൃഗസംരക്ഷണമാണ്. ആദിവാസികൾ, വിധവകൾ, പ്രവാസജീവിതം കഴിഞ്ഞെത്തിയവർ തുടങ്ങിയ വിഭാഗങ്ങൾക്ക് വരുമാനം കണ്ടെത്താനായി കേന്ദ്രസർക്കാരിന്റെ കാമധേനു ആയോഗ്, നബാർഡ് പദ്ധതികൾ, പിന്നോക്കപ്രദേശ പദ്ധതികൾ തുടങ്ങിയവ നിലവിലുണ്ട്. എന്നാൽ ലൈസൻസ് കടമ്പ കടക്കാനാവാത്തതിനാൽ പലർക്കും ഇവ പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല.

ജൈവക്കൃഷിയുടെ അടിസ്ഥാനഘടകമാണ് ചാണകവും മറ്റ് ജന്തുജന്യ ജൈവവളങ്ങളുമെന്ന് എല്ലാവർക്കുമറിയാം. അവ ഉൽപാദിപ്പിക്കുന്ന ഫാമുകൾ ഇല്ലാതാക്കിയാൽ അയൽസംസ്ഥാനത്തുനിന്നു വരുന്ന ചാണകവും കോഴിക്കാഷ്ഠവും ഇവിടുത്തെ കൃഷിയിൽ ഉപയോഗിക്കേണ്ടിവരും. ഹരിതകേരളമിഷന്റെ മുഖ്യദൗത്യങ്ങളിലൊന്ന് ജൈവകൃഷി പ്രോത്സാഹനമാണെന്നുകൂടി ഓർക്കാം. പേവിഷപ്രതിരോധ കുത്തിവയ്പ് എടുത്ത നായയ്ക്ക് ലൈസൻസ് നേടുന്നതു പോലെ പാലും മുട്ടയുമൊക്കെ നൽകുന്ന പശുവിനും കോഴിക്കും ലൈസൻസ് നേടേണ്ടിവരുന്നത് ക്രൂരമായ തമാശ തന്നെ. ഇതുവഴി ഉദ്യോഗസ്ഥർക്ക് അഴിമതിക്കുള്ള ഒരു മേച്ചിൽപുറം കൂടി തുറന്നു നൽകുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്.

(കേരള ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ രക്ഷാധികാരിയാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com