ADVERTISEMENT

പാൽ, മുട്ട, മാംസം എന്നിവയുടെ ഉൽപാദനത്തിൽ സ്വയംപര്യാപ്‌തത എന്ന ലക്ഷ്യം മലയാളിയെ ഒരിക്കൽ കൂടി ഓർമിപ്പിച്ചത് ഈ ലോക് ഡൗൺ കാലമാണ്. കാർഷിക–മൃഗസംരക്ഷണ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി സുഭിക്ഷ കേരളം എന്ന പേരിൽ ബൃഹത്തായ ഒരു കാർഷിക മുന്നേറ്റത്തിന് ഈയിടെ നാം തുടക്കമിടുകയും ചെയ്തു. എന്നാൽ, ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി വിവിധ മൃഗസംരക്ഷണ ഫാമുകൾ ആരംഭിക്കുന്നതിനും കൂടുതൽ ആളുകൾക്ക് ഈ തൊഴിൽ മേഖലയിലേക്ക് കടന്നുവരുന്നതിനും അനുകൂലമായ സാഹചര്യം ഇന്ന് സംസ്ഥാനത്തുണ്ടോ എന്ന് അന്വേഷിച്ചാൽ ഉത്തരം ഇല്ല എന്ന് തന്നെയായിരിക്കും. അതിന്റെ കാരണങ്ങളിൽ ഏറ്റവും പ്രധാനം സംരംഭകരെ നിരാശപ്പെടുത്തുന്ന സങ്കീർണമായ ലൈസൻസ് ചട്ടങ്ങൾ തന്നെയാണ്. പഞ്ചായത്ത് രാജ് നിയമത്തിലെ ഫാം ലൈസൻസ് ചട്ടങ്ങൾ, പഞ്ചായത്ത്/നഗരപ്രദേശ കെട്ടിട നിർമാണ ചട്ടങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചട്ടങ്ങൾ എന്നിവ സംരംഭകസൗഹ്യദമായ രീതിയിൽ ഭേദഗതി ചെയ്യുമെന്ന് മുൻ വർഷം തന്നെ പ്രഖ്യാപിച്ചിരുന്നങ്കിലും തുടർനടപടികൾ ഇപ്പോഴും മന്ദഗതിയിലാണ്. 

പതിനഞ്ചു കോഴിക്ക് ഒരു സെന്റ്, നാല് ആടിനും ഒരു സെന്റ്; സംരംഭകരെ തോൽപ്പിക്കുന്ന ലൈസൻസ് ചട്ടങ്ങൾ

അസഹ്യതയുളവാക്കുന്ന പ്രവൃത്തികളുടെ പട്ടികയിലാണ് 2012 ഏപ്രിൽ 19ന് പ്രസിദ്ധപ്പെടുത്തിയ കേരള പഞ്ചായത്ത് രാജ് (ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ മൃഗസംരക്ഷണ സംരംഭങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പശുക്കൾ, അഞ്ച് പന്നികൾ, ഇരുപത് ആടുകൾ, ഇരുപത്തിയഞ്ച് മുയലുകൾ, നൂറ് കോഴികൾ ഇതിലധികം എണ്ണം മൃഗങ്ങളെ വീട്ടുമുറ്റത്ത് പോലും വളർത്തണമെങ്കിൽ ലൈസൻസ് വേണമെന്നാണ് നിലവിലെ ഫാം ലൈസൻസ് ചട്ടം. ഒട്ടും കർഷക സൗഹൃദമല്ലാത്ത ലൈസൻസ് ചട്ടങ്ങൾ സംരംഭകർക്കുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതകളും സമയനഷ്ടവും ക്ലേശങ്ങളും ചെറുതല്ല. 

ഓരോ ഇനം മൃഗങ്ങളെ വളർത്തുന്നതിനായും നീക്കിവയ്ക്കേണ്ട സ്ഥലം സംബന്ധിച്ച കണക്കുകളും തീർത്തും അശാസ്ത്രീയവും വെറ്ററിനറി സർവകലാശാലയിൽനിന്നുള്ളതടക്കമുള്ള വിദഗ്ധ നിർദേശങ്ങൾക്ക് വിരുദ്ധവുമാണ്. ഉദാഹരണത്തിന് നാല് ആടിനെ വളർത്താൻ ഒരു സെന്റ് സ്ഥലം നീക്കിവയ്ക്കണമെന്നാണ് ലൈസൻസ് ചട്ടം പറയുന്നത്. ശാസ്ത്രീയ മാനദണ്ഡങ്ങൾ പ്രകാരം നാല് ആടിനെ വളർത്താനായുള്ള കൂടിന് വെറും നാൽപ്പത് ചതുരശ്രഅടി മാത്രമെ വേണ്ടതുള്ളൂ. ഈ സ്ഥാനത്താണ് ലൈസൻസ് ചട്ടം നാല് ആടിന് ഒരു സെന്റ് സ്ഥലം എന്ന വിചിത്ര നിർദേശം മുന്നോട്ടുവയ്ക്കുന്നത്. 

പശു, കോഴി, മുയൽ എന്നിവയുമായി ബന്ധപ്പെട്ട ലൈസൻസ് ചട്ടങ്ങളിലും ഇത്തരം വൈരുധ്യങ്ങൾ കാണാം. പതിനഞ്ച് കോഴികളെ വളർത്താൻ കൂടുപണിയാൻ ശാസ്ത്രീയമായി വെറും പതിനഞ്ച് ചതുരശ്രഅടി സ്ഥലം മാത്രമാണ് വേണ്ടതെങ്കിൽ ഒരു സെന്റ് സ്ഥലം നീക്കി വെക്കണമെന്നാണ് ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ) ചട്ടങ്ങൾ-2012 നിർദേശിക്കുന്നത്. ഇതിനു പുറമെ ലൈസൻസ് ലഭ്യമാവാൻ മലിനീകരണ നിയന്ത്രണ ബോർഡിൽനിന്നുള്ള അനുമതിയും വേണ്ടതുണ്ട്. ഇത് ലഭിക്കാനും ചട്ടങ്ങളും ഉപചട്ടങ്ങളും ഏറെയുണ്ട്. കാരണം കേരള മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2015ലെ ഉത്തരവ് പ്രകാരം പച്ച, ഓറഞ്ച് എന്നീ നിറങ്ങൾ നൽകി ആപത്കരമായ വ്യവസായങ്ങളെ പരിഗണിക്കുന്ന അതേ മാതൃകയിലാണ് ലൈവ്‌സ്റ്റോക്ക് ഫാമുകളെയും പരിഗണിക്കുന്നത്. 

പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഫാം ലൈസൻസ് നിയമം കർക്കശമായി നടപ്പിലാക്കാൻ തുടങ്ങിയതോടെ സംസ്ഥാനത്ത് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയത് നിരവധി മൃഗസംരക്ഷണ ഫാമുകളാണ്. സംരംഭകരോടുള്ള വ്യക്തി, രാഷ്‌ട്രീയ പ്രതികാരം തീർക്കുന്നതിനായി പോലും നിയമത്തെ ദുരുപയോഗം ചെയ്യുന്ന സ്ഥിതിവിശേഷവുമുണ്ടായി. പിരിവു ചോദിച്ചെത്തുന്നവരും പ്രാദേശിക രാഷ്ട്രീയക്കാരുമൊക്കെ പലപ്പോഴും ഈ നിയമങ്ങൾവച്ച് പാവപ്പെട്ട സംരംഭകനെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായി. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ഫാം തുടങ്ങി ഒടുവിൽ ലൈസൻസ് ചട്ടങ്ങളിൽ കുടുങ്ങി ഫാം അടച്ചുപൂട്ടേണ്ടി വന്നപ്പോൾ ബാക്കിയായ കടം തീർക്കാൻ വീണ്ടും പ്രവാസിയാവേണ്ടി വന്ന ഹതഭാഗ്യർ പോലും നമ്മുടെ നാട്ടിലുണ്ട്. 

വിമർശനങ്ങൾ ഉയർന്നതോടെ സംരംഭകരെ പ്രയാസത്തിലാക്കുന്ന ഈ നിയമങ്ങൾ സംരംഭക സൗഹൃദമായ രീതിയിൽ പരിഷ്കരിക്കുന്നതിനായി സർക്കാർ പ്രത്യേക കമ്മിറ്റിയെ നിയമിച്ചിരുന്നു. ഭരണപരിഷ്കാര കമ്മീഷന്റെ നേതൃത്വത്തിൽ നിയമ പരിഷ്കാരത്തിനായുള്ള നടപടികൾ ആരംഭിച്ചിരുന്നു.

സംരംഭകരെ കുത്തുപാളയെടുപ്പിക്കുന്ന കെട്ടിടനിർമാണചട്ടങ്ങൾ

ഫാമിനായുള്ള കെട്ടിടം നിർമിക്കുന്നതിനും കെട്ടിട ലൈസൻസ് ലഭിക്കുന്നതിനും വേണ്ടിയുള്ള കേരള പഞ്ചായത്ത്/മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ ഫാം ലൈസൻസ് ചട്ടങ്ങളേക്കാൾ സങ്കീർണവും സംരംഭകനെ പ്രയാസത്തിലാക്കുന്നവയാണ്. നിലവിലെ കെട്ടിട നിർമാണചട്ടമനുസരിച്ച് ലൈവ് സ്റ്റോക്ക് ഫാം കെട്ടിടങ്ങളെ G -1, G-2 എന്നീ വിഭാഗത്തിൽ ഉൾപ്പെടുത്തി വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടങ്ങളായാണ് പരിഗണിക്കുന്നത്. 

നൂറിലധികം കോഴികൾ, പത്തിലധികം പശുക്കൾ, അഞ്ചിലധികം പന്നികൾ, ഇരുപതിലധികം ആടുകൾ എന്നിങ്ങനെ എണ്ണം പക്ഷിമൃഗാദികളെ വളർത്തുന്ന ഷെഡുകൾ ഈ G-1 വിഭാഗത്തിൽ ഉൾപ്പെടുന്നു. 700 ചതുരശ്രമീറ്ററിലധികം വിസ്തീർണമുള്ള ഫാം കെട്ടിടങ്ങൾ എല്ലാം തന്നെ G-2 വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. അതുകൊണ്ട് വ്യാവസായിക കെട്ടിടങ്ങളുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള വീതിയുള്ള റോഡ്, പാർക്കിംഗ് സ്ഥലം, തൊഴിലാളികൾക്ക് ടോയ്‌ലറ്റ് തുടങ്ങിയ വിപുലമായ സജ്ജീകരണങ്ങൾ തന്നെ ഓരോ ഫാമിലും ഒരുക്കേണ്ടി വരും. 

ഉദാഹരണത്തിന്, 200 ചതുരശ്രമീറ്റർ വിസ്തീർണമുള്ള G-1 വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു ഫാം കെട്ടിടം പണിയാൻ ഫാമിലേക്ക് മൂന്നു മീറ്റർ വീതിയുള്ള റോഡ് ഈ ചട്ടപ്രകാരം നിർബന്ധമാണ്. G-2 വിഭാഗത്തിൽപ്പെട്ട കെട്ടിടങ്ങൾ ആണെങ്കിൽ ഫാമിലേക്കുള്ള റോഡിന് 7 മീറ്റർ വീതി വേണമെന്നാണ് ചട്ടം പറയുന്നത്. ഇത്രത്തോളം വീതിയുള്ള റോഡുകൾ എത്ര പ്രദേശങ്ങളിൽ ഉണ്ടാവും എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. മേൽ പറഞ്ഞ വീതിയിൽ റോഡ് വേണമെന്ന കർക്കശ നിലപാട് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ സ്വീകരിച്ചാൽ ഫാമുകൾ സംരംഭകന്റെ സ്വപ്നം മാത്രമായി ചുരുങ്ങും എന്നത് ഉറപ്പാണ്.

റോഡിന്റെ കാര്യത്തിൽ മാത്രമല്ല ലഭ്യമായ ആകെ സ്ഥലത്ത് കെട്ടിടം പണിയാനുള്ള അനുവദനീയമായ സ്ഥലപരിധി (Coverage area), കെട്ടിടത്തിന് ചുറ്റും ഒഴിച്ചിടേണ്ട സ്ഥലം (Clearance area), കെട്ടിടത്തിന്റെ ഉയരം, രണ്ട് കെട്ടിടങ്ങൾ തമ്മിൽ വേണ്ട അകലം, പാർക്കിങ് സൗകര്യം, ടോയിലറ്റ് സൗകര്യങ്ങൾ തുടങ്ങി കെട്ടിട നിർമാണ ചട്ടങ്ങളിൽ നിർദേശിക്കപ്പെട്ട പലതും വ്യവസായശാലകൾക്കുള്ള കെട്ടിടങ്ങൾക്ക് അനിയോജ്യമെങ്കിലും മൃഗസംരക്ഷണാവശ്യത്തിനുള്ള ഫാം കെട്ടിടങ്ങൾക്ക് ഒട്ടും യോജിച്ചതല്ല. ഈ മാനദണ്ഡങ്ങൾ സംരംഭകർക്ക് അധികഭാരമാണന്ന് മാത്രമല്ല ലൈവ് സ്റ്റോക്ക് ഫാമുകളെ സംബന്ധിച്ച് പലപ്പോഴും അപ്രായോഗികവുമാണ്. കെട്ടിട നിർമാണ ചട്ടങ്ങളിൽ തട്ടി ലൈസൻസ് നിഷേധിക്കപ്പെട്ട ഫാമുകൾ സംസ്ഥാനത്ത് ഒട്ടേറെയുണ്ട്.

തീരുമാനങ്ങൾക്ക് എന്ത് സംഭവിച്ചു? 

20 പശുക്കൾ വരേയോ 50 ആടുകൾ വരേയോ 1000 കോഴികൾ വരേയോ വളർത്തുന്ന ഷെഡുകൾക്ക് കെട്ടിട ലൈസൻസ് ആവശ്യമില്ല എന്ന രീതിയിൽ പഞ്ചായത്ത് / നഗരപ്രദേശ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന മന്ത്രിസഭാ തീരുമാനം പുറത്തുവന്നത് കഴിഞ്ഞ ഡിസംബറിലായിരുന്നു. മൃഗസംരക്ഷണ ഫാമുകളെ വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടങ്ങൾ എന്ന പട്ടികയിൽ നിന്ന് മാറ്റി കാർഷികാവശ്യത്തിനുള്ള കെട്ടിടങ്ങൾ എന്ന പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തും എന്നും തീരുമാനിക്കുകയുണ്ടായി. ഈ തീരുമാനം നടപ്പിലായാൽ വീതിയുള്ള റോഡ് , പാർക്കിങ് സ്ഥലം , കെട്ടിടത്തിന്റെ വിസ്തൃതി, കെട്ടിടത്തിന് 3.6 മീറ്റർ ഉയരം , ടോയ്‌ലറ്റ് സൗകര്യങ്ങൾ നിർമിക്കൽ എന്നീ നിബന്ധനകൾ ഫാമുകൾക്ക് ബാധകമല്ലാതാകും. മാത്രമല്ല ആകെ ഭൂവിസ്തൃതിയുടെ 40 % തുറസായി നിലനിർത്തണം എന്ന നിബന്ധനയും ഫാമുകളെ കാർഷികാവശ്യത്തിനുള്ള കെട്ടിടങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതോടെ ഇല്ലാതാകും. ഈ നിയമപരിഷ്കാരങ്ങളെ പറ്റി ബന്ധപ്പെട്ട മന്ത്രിമാർ തന്നെ പലതവണ പൊതുവേദിയിൽ വ്യക്തമാക്കുമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെയും ഇത് സംബന്ധിച്ച പുതുക്കിയ വിജ്ഞാപനം പുറത്തിറങ്ങിയിട്ടില്ല എന്നതാണ് നിരാശപ്പെടുത്തുന്ന വസ്തുത.

ലൈസൻസ് ഇല്ലാതെ പരമാവധി വളർത്താവുന്ന പക്ഷിമൃഗാദികളുടെ എണ്ണം, ഓരോന്നിനും ആവശ്യമായ സ്ഥലം തുടങ്ങിയവയുമായി ബന്ധപ്പെട്ട കെട്ടിട നിർമാണ ചട്ടങ്ങളിലെ ഭേദഗതികൾക്ക് അനുസരിച്ച് പഞ്ചായത്ത് ( ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ) ചട്ടങ്ങളിലും ഭേദഗതികൾ വരേണ്ടതുണ്ട്. എന്നാൽ പുതിയ ഉത്തരവുകളൊന്നും പുറത്ത് വരാത്ത സാഹചര്യത്തിൽ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിൽ കാര്യങ്ങൾ ഇപ്പോഴും പഴയപടി തന്നെയാണ്. കെട്ടിട നിയമപ്രകാരം കെട്ടിടനിർമാണത്തിന് അനുമതി തേടുമ്പോൾ ഫയർ ആൻഡ് റസ്ക്യൂ വകുപ്പിന്റെ അനുമതി വേണമെന്ന് മുൻപ് ഉണ്ടായിരുന്ന നിബന്ധന ഫാമുകളുടെ കാര്യത്തിൽ ഇപ്പോൾ പിൻവലിച്ചിട്ടുണ്ട് എന്നത് മാത്രമാണ് ആശ്വാസകരമായ നടപടി .

അസഹ്യവും ആപത്കരവുമല്ല, അവസരവും അതിജീവനമാർഗവുമാണ്

കോവിഡിനാന്തരം സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക അതിജീവനത്തിന് മൃഗസംരക്ഷണ മേഖലയ്ക്ക് വലിയ പങ്കാണുള്ളത്. ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാൻ മാത്രമല്ല മടങ്ങിയെത്തുന്ന പ്രവാസികൾ ഉൾപ്പെടെ വലിയ ഒരു വിഭാഗം ആളുകൾ പുതിയ ഉപജീവനമാർഗമായി മൃഗസംരക്ഷണ മേഖല തിരഞ്ഞെടുക്കാനും ഇടയുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈയടുത്ത ദിവസങ്ങളിൽ പ്രഖ്യാപിച്ച കോവിഡ് അതിജീവന സാമ്പത്തിക പാക്കേജുകളിലെല്ലാം മൃഗസംരക്ഷണ മേഖലയിലെ സ്വയം തൊഴിൽ സംരംഭങ്ങൾക്ക് മുന്തിയ പരിഗണനയാണ് നൽകിയിട്ടുള്ളത്. 

എന്നാൽ, ഒട്ടും സംരംഭക സൗഹൃദമല്ലാത്ത ഫാം ലൈസൻസ് നിയമങ്ങളും കെട്ടിട നിർമാണ ചട്ടങ്ങളും പുതുസംരംഭകരെ മൃഗസംരക്ഷണ മേഖലയിൽ നിക്ഷേപം നടത്തുന്നതിൽനിന്ന് പിന്തിരിപ്പിക്കാൻ വഴിയൊരുക്കും. ഈ സാഹചര്യത്തിൽ സംരംഭകരെ സഹായിക്കുന്ന രീതിയിൽ നിലവിലുള്ള ഫാം ലൈസൻസ്, കെട്ടിട നിർമാണ നിയമങ്ങൾ പരിഷ്ക്കരിച്ച് പുതിയ വിജ്ഞാപനം ഇറക്കുന്നതിൽ ഇനിയും സർക്കാർ വൈകരുത്. 

മൃഗസംരക്ഷണസംരംഭങ്ങൾ അസഹ്യവും ആപത്കരവുമല്ല മറിച്ച് അവസരവും അതിജീവനത്തിനായുള്ള കൈതാങ്ങും ആണെന്ന പൂർണബോധ്യമാണ് നിയമങ്ങൾ തയാറാക്കുന്നവർക്കും അത് നടപ്പിലാക്കുന്നവർക്കുമുണ്ടാവേണ്ടത്. മുട്ട വേണം പക്ഷേ കോഴി വേണ്ട, പാൽ വേണം പക്ഷേ പശു വേണ്ട, ഇറച്ചി വേണം പക്ഷേ കോഴിയും പോത്തും ആടും ഇവിടെ വേണ്ടേ വേണ്ട എന്നതാണ് നമ്മുടെ നിലപാടെങ്കിൽ സ്വയം പര്യാപ്തതയും അതിജീവനവും അതിവിദൂര സ്വപ്നമായി അവശേഷിക്കും എന്നത് മറക്കരുത്.

English summary: Farm License Rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com