കൃഷി നശിപ്പിക്കുന്ന പന്നികളെ നിയന്ത്രിക്കാൻ ഒരു കർഷകൻ പരീക്ഷിച്ചത്
Mail This Article
വന്യമൃഗങ്ങൾ കൃഷിയിടത്തിലിറങ്ങി വിളകൾ നശിപ്പിക്കുന്നത് ദിനംപ്രതി ഏറിവരികയാണ്. ഫലപ്രദമായ രീതിയിൽ അവയെ തടയാൻ കഴിയുന്നില്ലെങ്കിലും കർഷകർ തങ്ങൾക്ക് ആവും വിധത്തിൽ കൃഷിയിടം സംരക്ഷിക്കാൻ ശ്രമിക്കാറുണ്ട്. പന്നികളാണ് കർഷകർക്ക് ഏറ്റവും നാശം വിതയ്ക്കുന്നത്. കിഴങ്ങുവിളകളാണ് അവയുടെ പ്രധാന ഇര. മറ്റു വിളകളും നശിപ്പിക്കാൻ അവ മടിക്കാറുമില്ല. തന്റെ കൃഷിയിടത്തിലേക്ക് പന്നികൾ കടക്കാതിരിക്കാൻ പട്ടാമ്പി സ്വദേശി മുഹമ്മദ് മാസ്റ്റർ സ്വീകരിച്ച മാർഗം കർഷകർക്കായി പങ്കുവയ്ക്കുന്നു.
പന്നി ശല്യമാണ് കേരളത്തിലെ കർഷകർ ഇപ്പോൾ നേരിടുന്ന പ്രധാന ഭീഷണികളിലൊന്ന്. അവയെ നേരിടുന്നതിനായി യൂണിവേഴ്സിറ്റി തലത്തിലും കൃഷിക്കാർ സ്വന്തം നിലയ്ക്കും പല വഴികളും പരീക്ഷിച്ചു കൊണ്ടിരിക്കുന്നു.
ചെലവേറുമെങ്കിലും ഏറ്റവും ഫലപ്രദം കൃഷിയിടത്തിനു ചുറ്റും മതിൽ പണിയുകയാണ്. അല്ലെങ്കിൽ നൂഴ്ന്നു കടക്കാൻ കഴിയാത്ത വിധം ഇരുമ്പ് നെറ്റ് സ്ഥാപിക്കുക. മറ്റു മാർഗങ്ങളെല്ലാം ചിലത് അപ്രായോഗികമാണെങ്കിൽ മറ്റു ചിലത് താൽക്കാലിക ഫലം മാത്രം തരുന്നതാണ്. വലിയ പന്നികളെക്കാൾ കൃഷിനാശം വരുത്തുന്നത് ചെറുപന്നികളാണ്. വേലികളിലെ ചെറിയ പഴുതിലൂടെപ്പോലും അവ അകത്തു കടന്നു വിളകൾ നശിപ്പിക്കും.
കുറഞ്ഞ സ്ഥലങ്ങളിൽ പരീക്ഷിക്കാവുന്ന ഒരു മാർഗമാണ് 3 - 4 ഇഞ്ച് കണ്ണി വലുപ്പവും ഇഴക്കനവുമുള്ള വലകെട്ടി സംരക്ഷിക്കുകയെന്നത്. പന്നികളുടെ പ്രത്യേകത അവ ചാടിക്കടക്കില്ല, എന്നാൽ നൂഴ്ന്നു കടക്കുന്നതിൽ അതിസമർഥരാണുതാനും. അതു മനസിലാക്കി വേണം വല സ്ഥാപിക്കാൻ.
നാലു സെന്റ് സ്ഥലത്താണ് ഞാനിത് പരീക്ഷിച്ചിട്ടുള്ളത്. ഒരു മാസത്തിലധികമായി. ചുറ്റും നിത്യേന ശല്യമുണ്ടെങ്കിലും ഇതിനകത്തു കേറിയിട്ടില്ല. കയറാൻ ശ്രമം നടത്തിയതിന്റെ ലക്ഷണങ്ങൾ നിത്യേന കാണാറുമുണ്ട്.
വേലിയുടെ നേരെ അടിയിൽ പോയി പഴുതുണ്ടാക്കി അകത്ത് കടക്കാനാണ് പന്നികൾ ശ്രമിക്കുക. അതിനാൽ വല സ്ഥാപിക്കുമ്പോൾ ഒരു മൂന്നു നാലടി പൊക്കത്തിലും ഒന്നര - രണ്ടടി പുറത്തേക്ക് പരന്നുകിടക്കുന്ന വിധവും സ്ഥാപിച്ചാൽ പന്നികൾക്ക് വല പൊക്കാൻ കഴിയാതെ വരും.
ചിത്രത്തിൽ വല സ്ഥാപിച്ചത് കാണാം. വല ഒന്നരയടി വീതിയിൽ പരത്തി മുകളിൽ മണ്ണിട്ടതാണ്. വല നമ്മുടെ കാലിൽ കുരുങ്ങാതിരിക്കാനാണ് മണ്ണിട്ടിട്ടുള്ളത്. (വല സ്ഥാപിച്ചിട്ടുള്ളത് ഒരു പന്തലിനു ചുറ്റുമാണ്. മുമ്പു സ്ഥാപിച്ച വലയും ചിത്രത്തിൽ കാണാം. അതിന് ഈ പരീക്ഷണവുമായി ബന്ധമില്ല).
English summary: An Excellent method to ward off Wild Animals