ADVERTISEMENT

കേരളത്തിലെ വലിയൊരു ജനസമൂഹത്തെ പട്ടിണിയിൽനിന്ന് കരകയറ്റിയ പ്രധാന വിളകളിലൊന്നാണ് റബർ. റബറിന്റെ വില ഏറിയും കുറഞ്ഞുമുള്ള കാലത്ത് പല കർഷകരും അതിനെ കൈവിടാൻ തയാറായില്ല. അതുകൊണ്ടുതന്നെ റബറ് ലാറ്റക്സ് ഒഴുക്കി അവരെ സംരക്ഷിച്ചു. ഇന്നും റബറിനെ ആശ്രയിച്ച് കഴിയുന്ന ഒട്ടേറെ കുടുംബങ്ങൾ കേരളത്തിലുണ്ട്.

സമീപകാലങ്ങളിൽ വിലയിടിവിൽ നട്ടംതിരിയുകയാണ് റബർ. എങ്കിലും സർക്കാർ സബ്സിഡികൂടി ഉൾപ്പെടുത്തിയാൽ കിലോഗ്രാമിന് 150 രൂപയോളം വില കർഷകന് ലഭിക്കുന്നുണ്ട്. എങ്കിലും റബർ കൃഷി നഷ്ടമാണെന്ന അഭിപ്രായം ഒട്ടേറെ പേർക്കുണ്ട്. പലരും റബർ വെട്ടിമാറ്റി മറ്റു വിളകൾ നട്ടുപിടിപ്പിച്ചപ്പോൾ ചിലർ ടാപ്പിങ് നടത്താതെ വെറുതെ ഇട്ടിരിക്കുന്നു. റബർ പൂർണമായും ഉപേക്ഷിച്ച് മത്സ്യക്കൃഷി തുടങ്ങിയവരും നമ്മുടെ നാട്ടിലുണ്ട്.

വിലയിടിവിന്റെ പേരിൽ മാറ്റി നിർത്തേണ്ട ഒന്നല്ല റബറെന്ന് പറയുകയാണ് തൊടുപുഴ വഴിത്തല സ്വദേശി ടി.വി. വിശ്വൻ. കൃത്യമായി പരിപാലിച്ചാൽ മികച്ച വരുമാനം നൽകുന്നവയാണ് റബറെന്ന് കണക്കുകൾ നിരത്തി അദ്ദേഹം പറയുന്നു.

വിശ്വന് ടാപ്പ് ചെയ്യുന്ന 93 മരങ്ങളുണ്ട്. അവയിൽനിന്ന് ഒരു ദിവസം 5 കിലോ ഷീറ്റ് ലഭിക്കുന്നുണ്ട്. കണക്ക് കൂട്ടാൻ എളുപ്പത്തിന് 100 മരങ്ങളിൽമിന്ന് 5.5 കിലോ ഷീറ്റ് കിട്ടുമെന്ന് കണക്കാക്കാം. അങ്ങനെ വരുമ്പോൾ ഒരു ദിവസം 5.5 കിലോ ഷീറ്റിന് 825 രൂപ സ്വയം ടാപ്പ് ചെയ്താൽ ലഭിക്കും. 

ഒരു വർഷം 150 ടാപ്പിങ് ദിനങ്ങളാണ് റബർ ബോർഡ് പറയുന്നതെങ്കിലും 110 ദിവസമെങ്കിലും ടാപ്പ് ചെയ്യാൻ കഴിയുമെന്ന് വിശ്വൻ പറയുന്നു. അങ്ങനെ ആണെങ്കിൽ സ്വയം ടാപ് ചെയ്താൽ ആകെ ഒരു വർഷം 90,000 (825x110) രൂപയോളം കർഷനു ലഭിക്കും. ഇത് മാസവരുമാനമായി കണക്കാക്കിയാൽ 7500 (90000/12) രൂപ ലഭിക്കും.

തൊഴിലാളികളെ വച്ച് ടാപ്പ് ചെയ്താൽ മരമൊന്നിന് 2 രൂപ വച്ച് 200 രൂപ കൂലി നൽകണം. അപ്പോൾ ഉടമയ്ക്ക് കിട്ടുന്നത് 625 രൂപ. ഒരുവർഷം ലഭിക്കുന്നത് 69,000 രൂപ. ഇത് മാസ വരുമാനമാക്കിയാൽ 5700 രൂപ. ഇതുപോലെ സ്ഥിരവരുമാനം ലഭിക്കുന്ന മറ്റേത് വിളയാണുള്ളതെന്ന് വിശ്വൻ ചോദിക്കുന്നു.

മറ്റു ചെലവുകളാണ് പ്രധാനമായും നഷ്ടക്കണക്കിൽ പെടുന്ന ഒരു കാര്യം. ടാപ്പിങ്ങിന് റെയിൻ ഗാർഡ് വയ്ക്കുന്നതും ചില്ല്, ചിരട്ട, കമ്പി, കയർ എന്നിവയ്ക്കും തുക വരുന്നുണ്ട്. ഒട്ടുപാൽ വിറ്റാൽ റെയിൻ ഗാർഡിന്റെ ചെലവ് നികത്താൻ കഴിയും. അതുപോലെതന്നെ ബാക്കിയുള്ളവ ഒരു ദീർഘകാല ചെലവായി കണക്കാക്കാം. വളപ്രയോഗത്തിനും വലിയ ചെലവ് വരുന്നില്ലെന്ന് വിശ്വൻ. 

ലാഭകരമാക്കാൻ എന്തൊക്കെ ചെയ്യണം?

  1. റെയിൻഗാർഡ് വയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് വിശ്വന്റെ പക്ഷം. അതുകൊണ്ടുതന്നെ മഴയുണ്ടെങ്കിലും പട്ട നനയില്ല. ടാപ്പിങ് ദിനങ്ങൾ നഷ്ടപ്പെടില്ല. 
  2. പണി ചെയ്യാൻ പലരും തയാറല്ല. അതുകൊണ്ടുതന്നെ വെട്ടി പാലെടുക്കുന്നതിനു പകരം ചിരട്ടപ്പാൽ ആക്കുകയാണ് പലരും ചെയ്യുന്നത്. ചിരട്ടപ്പാൽ പൊളിച്ചെടുക്കുന്നതിലും അവ ഉണക്കുന്നതിലുമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താൽ ഷീറ്റ് ആക്കുന്നതാണ് നല്ലത്. വിലയിലും അതുപോലെ മാറ്റമുണ്ട്. പാൽ ആയി വിൽക്കുന്നത് ചിരട്ടപ്പാൽ ആക്കുന്നതിലും ഭേതമാണെങ്കിലും പരമാവധി വരുമാനം ലഭിക്കണമെങ്കിൽ ഷീറ്റ് ആക്കുന്നത് തന്നെയാണ് നല്ലത്.
  3. ടാപ്പിങ് കൃത്യമായ ഇടവേളകളിലായിരിക്കണം. ടാപ്പിങ്ങ് സമയത്തിൽ മാറ്റമുണ്ടായാൽ മരത്തിൽനിന്നുള്ള ഉൽപാദനം കുറയും. 
  4. എല്ലാക്കാര്യത്തിനും തൊഴിലാളിയെ ആശ്രയിക്കുന്ന ഉടമസ്ഥന് റബറിനെ സംബന്ധിച്ച് യാതൊരു അറിവും ഉണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ തൊഴിലാളിയെ വയ്ക്കുന്നുണ്ടെങ്കിലും 50 മരമെങ്കിലും ഉടമയും ടാപ്പ് ചെയ്തിരിക്കണം. ചുരുക്കത്തിൽ റബർ തോട്ടത്തിന്റെ ഉടമ റബർ കൃഷിയിൽ വിദഗ്ധനായിരിക്കണം.

റബർ എങ്ങനെ ലാഭകരമാക്കാം എന്നതിനെക്കുറിച്ച് ടി.വി. വിശ്വൻ പങ്കുവച്ച വിഡിയോ ചുവടെ,

English summary: Processing and Profiting from Rubber

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com