ADVERTISEMENT

വർഷത്തിലുടനീളം ശ്രദ്ധയും പരിചരണവും ആവശ്യമായ വിളയാണ് ഏലം. കൃത്യമായ പരിചരണവും വളവും ലഭിച്ച ഏലച്ചെടികൾ നല്ല രീതിയിൽ വിളവ് നൽകുമെങ്കിലും കർഷകന് ഉപകാരപ്പെടണമെങ്കിൽ വിളവെടുപ്പ് കൃത്യമായിരിക്കണം. വിളവെടുപ്പിന് പരിചയസമ്പത്തില്ലാത്ത തൊഴിലാളികളാണെങ്കിൽ കർഷകന് പലപ്പോഴും വലിയ നഷ്ടമുണ്ടാകാറുണ്ടെന്ന് പറയുകയാണ് ഏലക്കർഷകനായ ക്രിസ് കുര്യാക്കോസ്. ഏലക്കർഷകർ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പങ്കുവയ്ക്കുന്നതിനൊപ്പം കർഷകർ എന്തൊക്കെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു. 

കായ് മുഴുവൻ പഴുത്ത് പൊളിച്ച് കിടക്കുന്നു. പണിക്കാരെ കിട്ടാനില്ല. രാവിലെ വണ്ടിയുമായി ഇറങ്ങി ഓരോരുത്തരുടെയും വീട്ടുപടിക്കൽ പോയി അക്കാ... ചേച്ചീ... എന്നൊക്കെ വിളിച്ച് നല്ല വാക്കും പറഞ്ഞാണ് കൊണ്ടുവന്ന് പണിയെടുപ്പിക്കുന്നത്.

കായ് എടുക്കുമ്പോൾ പിഞ്ച് എടുത്താലോ, കൊത്ത് അടർത്തിയാലോ, ശരം ഒടിച്ചാലോ നമുക്ക് പ്രതികരിക്കാൻ അവകാശമില്ല. മുഖത്തെ ചിരി അൽപമൊന്ന് മാറ്റിയാൽ നാളെ വേറെ പറമ്പിൽ കായ് എടുക്കാൻ പോകും.

വേനൽ മുഴുവൻ വെള്ളമൊഴിച്ച് വളർത്തി സമയാസമയങ്ങളിൽ വളവും മരുന്നും അടിച്ച് സ്വന്തം മക്കളെ ശ്രദ്ധിക്കുന്നതിലും കൂടുതൽ ശ്രദ്ധയോടെ പരിപാലിച്ചു കൊണ്ടുവന്ന ചെടികൾ ആദായം കിട്ടേണ്ട സമയത്ത് പണിക്ക് ആളില്ലാതെ നശിക്കുമ്പോൾ എന്നേപ്പോലെയുള്ള കൃഷിക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകും.

ഇപ്പോൾ പ്രധാനമായും തേയിലത്തോട്ടങ്ങളിൽ പണിക്കു പോകുന്ന സ്ത്രീ തൊഴിലാളികളെയാണ് ജീപ്പുകാർ കൊണ്ടു വന്ന് സപ്ലെ ചെയ്യുന്നത്. ആദ്യമായി ഏലക്കാട്ടിൽ കയറുന്ന പലരും അറ്റത്തെ 2/3 കായ് നിർത്തി ബാക്കി മുഴുവൻ പറിച്ചെടുക്കുകയാണ് ചെയ്യുന്നത്. കായെടുക്കുമ്പോൾ ശരം കയ്യിലെടുത്ത് ഏറ്റവും അടിഭാഗം മുതൽ മുകളിലേക്ക് കായ് എടുക്കണം. കൊത്ത് നിൽക്കുന്നതിന്റെ‌ വലതു വശം അടിയിൽ കയ്യിട്ടും ഇടതു വശം മുകളിലൂടെയും എടുക്കാം. കൊത്തിൽ കായ് നിൽക്കുന്നതിന് ഒരു ചെറിയ ചെരിവ് ഉണ്ടായിരിക്കും. ചെരിവിന് ഓപ്പൊസിറ്റ് ഒടിച്ചാൽ വാലു വരാതെ കായ് തന്നെ കിട്ടും.

വലിച്ച് പറിച്ച് എടുക്കരുത്. 2 കായ് കൂട്ടിപ്പിടിച്ച് എടുക്കാം. പക്ഷേ അങ്ങനെ എടുക്കുമ്പോൾ ഓപ്പസിറ്റ് സൈഡ് ഉള്ള കായ്കൾ കൂട്ടി പിടിക്കണം. ഒരേ സൈഡ് ഉള്ള കായ്കൾ പിടിച്ചാൽ കൊത്ത് അടർന്ന് പോകും. ശരം കയ്യിലിട്ട് അധികം ഉലയ്ക്കരുത്, നെൽമണി പരുവത്തിലുള്ള കായ്കളും പൂക്കളും പൊഴിഞ്ഞ് പോകും.

ഇതൊക്കെ എന്റെ മനസിലെ വിഷമങ്ങളാണ്. ഇതൊക്കെ എനിക്ക് ഗ്രൂപ്പിൽ പറഞ്ഞ് സമാധാനിക്കാം, അല്ലാതെ പണിക്കാരോട് പറയാൻ പോയാൽ നാളെ ആരും വരില്ല. ആരെങ്കിലും കായ് എടുപ്പ് പഠിക്കുന്നുണ്ടെങ്കിൽ ഇതൊക്കെ ശ്രദ്ധിക്കട്ടെ.

ഓരോരുത്തർ വന്ന് കായ് എടുത്തിട്ട് പോകുമ്പോൾ ശരം കൈയ്യിലിട്ട് കശക്കി ഒരു മാതിരി റോഡ് റോളർ കയറിയതു പോലെ ഇരിക്കും. ഒരു വശം എടുത്തു കഴിഞ്ഞ് മറ്റേ വശത്തേക്ക് പോകാനുള്ള മടി കാരണം ചിമ്പിന് ഇടവഴി ശരം വലിച്ചെടുത്ത് കായ് എടുക്കും. അതാണ് ശരം ഒടിയുന്നതിന്റെ പ്രധാന കാരണം. 

കായെടുപ്പുകാർ കായ് എടുത്ത് പോയിക്കഴിഞ്ഞ് ചെടിച്ചുവട് പരിശോധിച്ചാൽ ഒടിഞ്ഞ ശരം, അടർന്ന കൊത്തുകൾ, പൊഴിഞ്ഞു പോയ അരിക്കായ്കൾ, പൂവ്... ഇതെല്ലാം കാണുമ്പോൾ വെറുതേ രക്തം തിളയ്ക്കും. ഈ റൗണ്ടിൽ ഒരു കൊത്ത് അടർത്തിയാൽ കുറഞ്ഞത് അടുത്ത വർഷം ജൂൺ വരെ 15 കായ് ആണ് നഷ്ടപ്പെടുന്നത്. 

ഒരു ശരം ഒടിച്ചാൽ 25 കൊത്ത് വച്ച് 375 കായ് പോയിക്കിട്ടും.

ഒരു ജോലിക്കാരി 2 ശരവും 10 കൊത്തും ഒടിച്ചാൽ 900 കായ് പോയിക്കിട്ടി. അതായത് ഒരു കിലോ പച്ചക്കായ് പോയി എന്ന് അർഥം. അതിനാൽ  അൽപമെങ്കിലും പരിചയമുള്ള പണിക്കാരെ ഉപയോഗിച്ച് കായെടുപ്പ് നടത്താൻ ഓരോരുത്തരും ശ്രദ്ധിക്കുക.

English summary: Problem Faced by the Cardamom Growers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com