ADVERTISEMENT

‘ആയിരം കോഴിക്ക് അരക്കാട’ എന്ന ചൊല്ലിനെ അന്വർഥമാക്കും വിധം അതിവേഗം വിപണി കീഴടക്കുകയാണ് കാടമുട്ടയും, കാട ഇറച്ചി വിഭവങ്ങളും. കോഴി വളർത്തൽ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യം ആദ്യം കാട വളർത്തിത്തുടങ്ങിയുള്ള പരിചയമാണ്. വളരെ ചെറിയ പക്ഷികൾ, കുറച്ചു സ്ഥലം, കുറഞ്ഞ അളവിൽ തീറ്റ, അത്യാവശ്യത്തിനു മാത്രം പരിചരണം, രോഗപ്രതിരോധ ശേഷി എന്നിവയെല്ലാം ഇവയുടെ പ്രധാന ആകർഷണങ്ങളാണ്. ഒരു ദിവസം പ്രായമായ കാടക്കുഞ്ഞുങ്ങളെയും, മുട്ടായിടാറായ പ്രായത്തിലുള്ള കാടകളെയും വിപണിയിൽ ലഭിക്കും.

ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ വാങ്ങുന്നവർ അവയ്ക്കു കൃത്രിമ ചൂട് നൽകേണ്ടതാണ് (ബ്രൂഡിംഗ് പരിചരണം). 3 അടി നീളവും 2 അടി വീതിയും ഒരടി പോക്കവുമുള്ള ചെറിയ കൂട്ടിൽ 100 കാടക്കുഞ്ഞുങ്ങൾക്ക് അറുപതു വാട്ടിന്റെ രണ്ട് ബൾബുകൾ ഉപയോഗിച്ച് കുറഞ്ഞത് രണ്ടാഴ്ചക്കാലം ബ്രൂഡിംഗ് നൽകണം. കുഞ്ഞുങ്ങൾ വഴുതി വീഴാതിരിക്കാൻ ആദ്യ ആഴ്ച കൂട്ടിൽ ചണച്ചാക്ക് വിരിക്കാം. മുങ്ങി മരണത്തിനു സാധ്യത കൂടുതലായതിനാൽ ആദ്യ ആഴ്ചകളിൽ ആഴം കുറഞ്ഞ വെള്ളപ്പാത്രം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യ ആഴ്ച പേപ്പർ പ്ലേറ്റിൽ തീറ്റ നൽകുന്നത് അഭികാമ്യമാണ്.

രണ്ടാഴ്ച്ചയ്ക്ക് ശേഷം കൃത്രിമ ചൂട് നൽകൽ അവസാനിപ്പിച്ച് കാടകളെ ഗ്രോവർ കൂടുകളിലേക്ക് മാറ്റാം. 4x2x1 അടി വലിപ്പമുള്ള കൂടുകളിൽ 60 കാടകളെ വളർത്താം. തീറ്റയും വെള്ളവും കൂടിന് അകത്തോ പുറത്തോ സജ്ജീകരിക്കാം. കൂടുകൾക്കടിയിൽ കാഷ്ഠം ശേഖരിക്കാൻ ഒരു ട്രേ വയ്ക്കണം. PVC പൈപ്പ് മൂന്നിൽ ഒരു ഭാഗം നീളത്തിൽ പിളർത്തി മാറ്റി രണ്ട് സൈഡും അടപ്പിട്ട് തീറ്റപ്പാത്രമായി കൂടിന് പുറത്ത് സെറ്റ് ചെയ്യാം. വെള്ളം കൊടുക്കാൻ നിപ്പിൾ ഡ്രിങ്കർ സംവിധാനം ഉപയോഗിക്കാം. ഗ്രോവർ കാടകൾക്ക് കൃത്രിമ ചൂടോ വെളിച്ചമോ ആവശ്യമില്ല.

quail-farming-3
നിറം നോക്കി ലിംഗനിർണയം

ഏകദേശം മൂന്നാഴ്ച പ്രായത്തിൽ കാടകളുടെ ലിംഗ നിർണ്ണയം നടത്താം. കഴുത്തിലും നെഞ്ചിലും ഇളം ചുവപ്പും തവിട്ടും കലർന്ന നിറമുള്ള ആൺ കാടകളെ ആറാഴ്ച വരെ വളർത്തിയ ശേഷം ഇറച്ചിക്കായി വിൽക്കാം. ഈ ഭാഗത്ത്‌ കറുത്ത പുള്ളിക്കുത്തോടു കൂടിയ പെൺ കാടകളെ മാത്രം മുട്ടയ്ക്കായി വളർത്താം. കൊത്തുമുട്ടകളുടെ ആവശ്യമുണ്ടെങ്കിൽ 4:1 എന്ന അനുപാതത്തിൽ പെൺ കാടകളെയും ആൺ കാടകളെയും ഒരുമിച്ചിട്ട് വളർത്തണം.

7x3x1 അടിയുള്ള ഒരു കൂട്ടിൽ 100 മുട്ടക്കാടകളെ വളർത്താം. മുട്ടയിടുന്ന കാടകൾക്ക് ദിവസം ശരാശരി 16 മണിക്കൂർ വെളിച്ചം ലഭിക്കുന്നുണ്ടെന്നു ഉറപ്പ് വരുത്തണം. മുട്ടയിട്ടു തുടങ്ങിയ ശേഷം മാത്രം മുട്ടക്കാടത്തീറ്റ അല്ലെങ്കിൽ മുട്ടക്കോഴിത്തീറ്റയിലേക്ക് മാറ്റണം. ഏതാണ്ട് 30 ഗ്രാം തീറ്റയാണ് മുട്ടയിടുന്ന പ്രായത്തിൽ ഒരു കാടയ്ക്കു വേണ്ടത്. വൈകുന്നേരങ്ങളിൽ മുട്ട ഇടുന്ന ഇവ വർഷത്തിൽ ഏകദേശം മുന്നൂറോളം മുട്ടകൾ ഇടാൻ ശേഷിയുള്ളവയാണ്. മുട്ടയിടുന്ന പ്രായം വരെ അവ കഴിക്കുന്നതിനനുസരിച്ച് ആവശ്യാനുസരണം ബ്രോയിലർ സ്റ്റാർട്ടർ തീറ്റയാണ് നൽകേണ്ടത്. ഇത്തരത്തിൽ ആറാഴ്ച വരെ ഏതാണ്ട് 600 ഗ്രാം സ്റ്റാർട്ടർ തീറ്റ കാട ഒന്നിന് വേണ്ടി വരും.

പൊതുവിൽ രോഗസാധ്യത കുറവുള്ള കാടകൾക്ക് വാക്‌സിനേഷനുകൾ നൽകേണ്ടതില്ല. ഒന്നാം ദിവസം മുതൽ ശുദ്ധമായ കുടിവെള്ളം, പ്രോബയോട്ടിക്‌ എന്നിവ കൊടുക്കുന്നത് ഇ-കോളി ബാക്റ്റീരിയ മൂലമുള്ള വയറിളക്കവും, കുഞ്ഞുന്നാളിലെ മരണനിരക്കും ഒരു പരിധി വരെ കുറയ്ക്കും. ന്യുമോണിയ, രക്‌താതിസാരം എന്നിവ വരാതിരിക്കാൻ കൃത്യമായ വെന്റിലേഷൻ സൗകര്യം, കൂടുകളിലെ വൃത്തി, ജൈവ സുരക്ഷാ മാർഗങ്ങൾ എന്നിവയിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. ബാഹ്യ ശബ്ദങ്ങളോട് അമിതമായി പ്രതികരിക്കുമെന്നതിനാൽ പരമാവധി ഉൽപാദനം ലഭ്യമാക്കാനായി ശാന്തമായ അന്തരീക്ഷത്തിൽ വേണം കാടകളെ വളർത്താൻ. 

ഒരു ദിവസം പ്രായമുള്ള കാടക്കുഞ്ഞുങ്ങളെ മണ്ണുത്തിയിലുള്ള വെറ്ററിനറി സർവകലാശാല ഫാമിൽ നിന്നും ലഭിക്കും. കുഞ്ഞൊന്നിന് 8 രൂപയും, കൊത്തു മുട്ടയ്ക്ക് 5 രൂപയും കഴിക്കാനുള്ള മുട്ടയ്ക്ക് 2 രൂപയുമാണ് വില. ഇരുനൂറെണ്ണത്തിന് മുകളിൽ വേണ്ടവർക്ക് എല്ലാ തിങ്കളാഴ്ചയും ഉച്ച വരെയുള്ള സമയത്ത് നേരിട്ട് വന്ന് പകുതി തുക അടച്ച് മുൻ‌കൂർ ബുക്ക് ചെയ്യാം. ബുക്കിങ്ങിനെക്കുറിച്ച് കൂടുതൽ അറിയാൻ: 0487 2371178, 6238206287

English summary: Quail farming business is the profitable business for small and landless farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com