നാട്ടുകാർ വിളിച്ചു, കൊയ്യാൻ അങ്കമാലിക്കാരുടെ സ്വന്തം പെപ്പെയെത്തി–വിഡിയോ
Mail This Article
തരിശുപാടത്ത് വിരിഞ്ഞ കൃഷ്ണ കമോദ് ചെടിയില്‍ വിരിഞ്ഞ നെല്ലിന് കറുപ്പു നിറമെങ്കിലും അതിന്റെ ഗന്ധവും ഔഷധപെരുമയും ഒന്നു വേറെ തന്നെയാണ്. അതു കാണാൻ കറുകുറ്റി പാടത്തിന്റെ കരയില്‍ ആളുകള്‍ കൂടി. ഒപ്പം ചേരാന്‍ അങ്കമാലിക്കാരുടെ സ്വന്തം നടന്‍ പെപ്പെയുമെത്തി.
കറുകുറ്റിപാടം കര്‍ഷക കൂട്ടായ്മയുടെ അധ്വാനത്തിൽ വിരിഞ്ഞ നെൽക്കതിരുകള്‍ കൊയ്തെടുക്കുന്നതിനായി സംഘടിപ്പിച്ച കൊയ്ത്തുത്സവം അക്ഷരാർഥത്തിൽ ആഘോഷനേരമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. നെല്‍കൃഷിതന്നെ അന്യംനിന്നുപോകുന്ന അവസരത്തില്‍ വയനാട്ടില്‍നിന്നും എത്തിച്ച കൃഷ്ണ കമോദ് പോലെ ഔഷധഗുണമുള്ള നെല്ല് നഷ്ടം സഹിച്ചും കൃഷിചെയ്ത കര്‍ഷക കൂട്ടായ്മയെ ഉദ്ഘാടക അഭിനന്ദിച്ചു. ബാബു നീലന്‍ പൈപ്പാറയുടെ നേതൃത്വത്തിലുള്ള സംഘമാണ് 12 ഏക്കറോളം തരിശുപാടത്ത് കൃഷിയിറക്കാന്‍ തീരുമാനിച്ചത്. തരിശുകിടന്ന ഈ പാടത്ത് കൃഷിയിറക്കിയതിനും കൊയ്യുന്നതിനും പിന്നിൽ ഒട്ടേറെ അധ്വാനത്തിന്റെ കഥയുണ്ടെന്ന് അദ്ദേഹം പറയുന്നു. കൃഷിവകുപ്പിന്റെ പിന്തുണയോടെയായിരുന്നു കൃഷിയിറക്കിയത്.
ആദ്യമായതിനാല്‍ കൃഷ്ണ കമോദ് ഉള്‍പ്പടെ 4 തരത്തിലുള്ള വിത്തുകളാണ് കൃഷി ചെയ്യാൻ തിരഞ്ഞെടുത്തത്. കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇനിയും ഇത്തരം കാർഷിക സംരംഭങ്ങൾ തുടരാനാണ് ഇവരുടെ തീരുമാനം.
വിഡിയോ കാണാം
English summary: Rice Harvesting