ADVERTISEMENT

കൃഷിജോലികൾ എളുപ്പമാക്കാൻ  ഇന്നു പല കർഷകരും സാങ്കേതികവിദ്യയുടെ സഹായം തേടാറുണ്ട്. ഇതിൽ വാഹനങ്ങളും രൂപമാറ്റം വരുത്തിയ വാഹനങ്ങളും ഉൾപ്പെടും. ബുള്ളറ്റിനു പിന്നിൽ കൂടുതൽ ഭാരം വഹിക്കാൻ കഴിയും വിധം രൂപമാറ്റം വരുത്തിയ വാഹനങ്ങൾ വടക്കേ ഇന്ത്യയിലെ കൃഷിയിടങ്ങളിൽ സാധാരണമാണ്. എന്നാൽ മരത്തിൽ കയറുന്ന ബൈക്ക് അധികമാരും കണ്ടിരിക്കാനിടയില്ല. കാസർകോട് മുള്ളേരിയക്കു സമീപമെത്തിയാൽ സൂര്യനാരായണ ഭട്ട് എന്ന കർഷകന്റെ തോട്ടത്തിൽ ഈ കാഴ്ച കാണാം. കാർഷിക മേഖലയിലെ സാങ്കേതികവിദ്യയുടെ സഹായത്തിന് മറ്റൊരുദാഹരണം. കർണാടകയിൽ പലയിടത്തും സാധാരണമായ ഈ യന്ത്രം കേരളത്തിൽ പ്രചാരത്തിലാകുന്നതേയുള്ളൂ. 

tree-climbing-bike
സൂര്യനാരായണ ഭട്ട് യന്ത്രം ഉപ‌യോഗിച്ച് കമുകിൽ കയറുന്നു

‘ബൈക്ക് ഓടിച്ച്’ കമുകിൽ

കമുകിൽ കയറാൻ വിദഗ്ധരായ തൊഴിലാളികളെ കിട്ടുന്നത് കുറഞ്ഞതോടെയാണ് സൂര്യനാരായണ ഭട്ട് മറ്റു വഴികൾ തേടിയത്. മുള്ളേരിയ പാർത്തക്കൊച്ചിയിലെ നാരായണ ഭട്ടിന്റെ തോട്ടത്തിൽ ഇപ്പോൾ ഉപയോഗിക്കുന്നത് ഈ യന്ത്രമാണ്. ജോലിഭാരം ലഘൂകരിക്കാനും സമയം ലാഭിക്കാനും ഇതുമൂലം കഴിഞ്ഞു. ബൈക്കോടിച്ച് കമുകിൽ കയറുന്നതു കാണാൻ ഇവിടെ പലപ്പോളും കാഴ്ചക്കാരുടെ തിരക്കാണ്. 

സ്പെഷൽ ഗ്രിപ്പുള്ള ടയറുകളും, ഡിസ്ക് ബ്രേക്കും, ഡബിൾ ചെയിൻ സിസ്റ്റവുമുള്ളതാണ് യന്ത്രം. 20 മീറ്റർ ഉയരം പിന്നിടാൻ വേണ്ടത് 30 സെക്കൻഡ്. 

ദക്ഷിണ കന്നടയിൽ സാധാരണം സംസ്ഥാനത്ത് പുതുമ

ഒരു കമുകിൽ അടയ്ക്ക എടുക്കാനോ, കീടനാശിനി തളിക്കാനോ കയറാൻ മുൻപ് 8 മിനിറ്റ് എടുത്തിരുന്നെങ്കിൽ ഈ യന്ത്രം ഉപയോഗിക്കുമ്പോൾ വേണ്ടി വരുന്നത് 30 സെക്കൻഡുകൾ മാത്രം.  കർണാടകയിലെ ബണ്ട്വാൾ സ്വദേശി പനോളിബയൽ ഗണപതി ഭട്ടാണ് അടയ്ക്കാ കർഷകർക്ക് ഏറെ ഉപകാരപ്രദമായ ഈ യന്ത്രം കണ്ടെത്തിയത്. കമുകിൽ കയറാൻ തൊഴിലാളികൾ പലപ്പോഴും പ്രയാസപ്പെടുന്നതു കണ്ടപ്പോളാണ് അദ്ദേഹം ബദൽ മാർഗങ്ങൾ ചിന്തിച്ചത്. വിദഗ്ധരായ തൊഴിലാളികൾ കുറവ്, ഒപ്പം ചെലവ് കുറയ്ക്കുകയും വേണം. അങ്ങനെ തദ്ദേശീയമായി തന്നെ പരിഹാരവും കണ്ടെത്തി. അതാകട്ടെ അടയ്ക്കാ കർഷകരുടെ വിളവെടുപ്പിൽ വിപ്ലവകരമായ മാറ്റങ്ങളും വരുത്തി. ലോകത്തെ അടയ്ക്ക ഉൽപാദനത്തിന്റെ 54% ഇന്ത്യയിലാണെന്നതും ഇതോടു ചേർത്തു കാണുമ്പോളാണ് കണ്ടെത്തലിന്റെ മഹത്വം മനസിലാകുന്നത്. 

ശാസ്ത്ര ബിരുദധാരിയായ ഇദ്ദേഹം പല മാതൃകകളും പരീക്ഷിച്ച ശേഷമാണ് വിജയത്തിലെത്തിയത്. ഇ‌തുവരെ ഇദ്ദേഹം മുന്നൂറിലേറെ യന്ത്രങ്ങൾ നിർമിച്ചു കഴിഞ്ഞു. 2019ലാണ് കർണാടകയിലെ കർഷകനായ ഇദ്ദേഹം ഈ യന്ത്രം കണ്ടെത്തിയത്. കാർഷിക വകുപ്പിന്റെയും വിദഗ്ധരുടെയും വലിയ പ്രശംസ ഇദ്ദേഹത്തിനു ലഭിച്ചിരുന്നു.

‌
സൂര്യനാരായണ ഭട്ട് യന്ത്രം ഉപ‌യോഗിച്ച് കമുകിൽ കയറുന്നു

മരം കയറും ബൈക്ക്

രണ്ട് എച്ച്പി പെട്രോൾ എൻജിനാണ് യന്ത്രത്തിന്റെ പ്രധാന ഭാഗം. 25 കിലോയാണ് യന്ത്രത്തിന്റെ ഭാരം. പരമാവധി 70 കിലോ ഭാരമുള്ള വ്യക്തിക്ക് ഇതുപയോഗിക്കാം. കമുകിൽ ഘടിപ്പിച്ച് ആക്സിലറേറ്റർ ഉപയോഗിച്ചാൽ യന്ത്രം മുകളിലേക്കു കയറും. ആവശ്യമായ ഉയരത്തിലെത്തിയാൽ എൻജിൻ ഓഫ് ചെയ്യാം. സുരക്ഷിതമായി മരത്തിനു മുകളിൽ യന്ത്രം പിടിച്ചിരിക്കും. തിരികെ ഇറങ്ങുമ്പോൾ ക്ലച്ച് ഉപയോഗിക്കണം. ഒറ്റയടിക്ക് ഇറങ്ങാതെ പടിപടിയായാണ് ഇറങ്ങുന്നത്. കമുകിന്റെ പുറം തൊലിക്കു കേടുപാടുകൾ ഉണ്ടാകാത്ത വിധമാണ് യന്ത്രത്തിലെ ചക്രങ്ങളുടെ ക്രമീകരണം. 

വില 97,000 രൂപ

പെട്രോൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന യന്ത്രത്തിന്റെ വില 97,000 രൂപ വരെയാണ്. ഒരു ലീറ്റർ പെട്രോളിൽ എൺപതിലേറെ കമുകുകളിൽ കയറാൻ സാധിക്കും. കേന്ദ്ര സർക്കാരിന്റെ കാർഷികോപകരണ സബ്സിഡി ലഭിക്കും. അതിനാൽ 48,000 രൂപയ്ക്ക് കർഷകർക്കു ലഭിക്കും.  യന്ത്രത്തിൽ കയറുന്ന ആളുടെ സുരക്ഷയ്ക്കായി സേഫ്റ്റി ബെൽറ്റ്, സീറ്റ്, കാൽ വയ്ക്കാനുള്ള സൗകര്യം തുടങ്ങിയവ ഇതിലുണ്ട്. അടയ്ക്ക പറിക്കാനും കീടനാശിനി തളിക്കാനും ഈ യന്ത്രം കർഷകർക്ക് ഏറെ സഹായകമാണ്.

English summary: Indian farmer creates 'tree bike' to climb Areca palm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com