ADVERTISEMENT

കാലിത്തീറ്റ വിലവർധന സാധാരണക്കാരായ ക്ഷീരകർഷകരെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. തീറ്റവിലയിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ വലിയ വർധനയുണ്ടായിട്ടും പാൽവിലയിൽ യാതൊരു മാറ്റവും വന്നിട്ടില്ല. തമിഴ്നാട്ടിൽനിന്ന് പാൽ ഇവിടേക്ക് എത്തുന്നതുകൊണ്ട് ഇവിടുത്തെ പാൽവില വർധിപ്പിക്കാൻ സർക്കാരിന് താൽപര്യമില്ല. എങ്കിൽ തീറ്റവില കുറയ്ക്കൂ എന്ന് കർഷകർ പറയുന്നു. ഉൽപാദനച്ചെലവ് വർധിക്കുന്നതല്ലാതെ വരുമാനത്തിൽ മാറ്റമൊന്നും ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ ചെറുകിട ക്ഷീരകർഷകർ പ്രതിസന്ധിയിലാണ്. പശുക്കളെ വളർത്തുന്ന സാധാരണക്കാരുടെ അനുഭവം പങ്കുവയ്ക്കുകയാണ് പട്ടാമ്പി സ്വദേശിയായ യുവകർഷകൻ രാഹുൽ. ചെറിയ രീതിയിൽ പശുക്കളെ വളർത്തി മുന്നോട്ടു പോകുന്ന സാധാരണക്കാരായ കർഷകരുടെ പ്രതിനിധിയാണ് രാഹുൽ. തങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധിയെക്കുരിച്ച് രാഹുൽ പറയുന്നത് ഇങ്ങനെയാണ്...

dairy-farm

രാവിലെ 5 മണിക്ക് എണീറ്റ് നേരെ ചെല്ലുന്നത് തൊഴുത്തിലേക്ക്. ദേ ഈ കിടക്കുന്നതുപോലെ ഒന്നും അല്ലാട്ടോ പശുക്കളുടെ അപ്പോഴുള്ള രൂപം. ചാണകത്തിൽ കുളിച്ച് വെളുത്ത പശുവൊക്കെ കറുത്ത പശുക്കൾ ആയിരിക്കും. ചാണകമൊക്കെ കോരിമാറ്റി അവരെ കുളിപ്പിക്കാൻ വേണ്ടി ഒരു കപ്പ് വെള്ളം അവരുടെ ദേഹത്തേക്ക് ഒഴിച്ചാലുണ്ട് വാലുകൊണ്ട് ഒരു ഒന്നൊന്നര അടി. ആ അടി കണ്ണിലേക്ക് ആണെങ്കിൽ പറയുകയും വേണ്ട. ഹോ വല്ലാത്തൊരു അനുഭൂതി ആണത്.

അങ്ങനെ അവരെ കുളിപ്പിക്കലും കഴിഞ്ഞു കറക്കാനിരുന്നാൽ മൂളിപ്പാട്ടും പാടി മൂട്ടിൽ കുത്താൻ കൊതുകുകളുടെ മത്സരമാകും. എങ്ങനേലും ഇതൊന്നു കറന്നെടുത്ത് പശുക്കൾക്ക് വെള്ളം കൊടുക്കുമ്പോൾ ആണ് അടുത്ത നാടകം. കാലിത്തീറ്റ വില 1300 കടന്നതുകൊണ്ട് തീറ്റയിൽ ചെറിയ പിശുക്ക് കാണിച്ചാൽ ആ വെള്ളം അതേപോലെ പശുക്കളുടെ മുന്നിൽ ഇരിക്കും. വെള്ളം കുടിച്ചില്ലേൽ അടുത്ത ദിവസം കറക്കാൻ ഇരുന്നാൽ മൂത്രം മാത്രേ കിട്ടൂ എന്ന അറിവ് കൂടെ ഉള്ളതുകൊണ്ട് തൽക്കാലതേക്ക് പിശുക്ക് കാണിക്കില്ല. 

ഇതൊക്കെ കഴിഞ്ഞു നേരെയുള്ള പോക്ക് ക്ഷീരസംഘത്തിലേക്ക്. ആഹാ നമ്മുടെ വരവും കാത്ത് നാട്ടിലെ ചേട്ടന്മാരുടെ വലിയ നിരയുണ്ടാകും അവിടെ. അങ്ങനെ പാലും അളന്ന് ആ പാലിന്റെ വില നോക്കിയാൽ ഒരു ലീറ്റർ പാലിന് കിട്ടിയത് 34 (അതിലും കുറവ് കിട്ടുന്നവരുണ്ട്). അതേ പാൽ അടുത്തുനിന്ന ചേട്ടൻ വാങ്ങിയത് 42ന്. അധ്വാനിച്ചവന്റെ മുന്നിൽവച്ചുതന്നെ വിലയിലുണ്ടാകുന്ന മാറ്റം കാണുമ്പോൾ ഏതൊരു കർഷകന്റെയും മനസ് മടുക്കും. എന്തായാലും ‘അടിമയെ പിഴിഞ്ഞ് ഉടമയെ പോറ്റുന്ന’ ഈ ഒരു പ്രക്രിയ അധികകാലം ഉണ്ടാകില്ല. കാരണം കന്നുകാലി വളർത്തലുമായി മുൻപോട്ടു പോയിലുന്ന സാധാരണക്കാരിൽ നല്ല പങ്കും രംഗം വിട്ടിരിക്കുന്നു.  

ക്ഷീരവികസന വകുപ്പു മന്ത്രിയോട്  ഒരു അപേക്ഷ, നിങ്ങൾ ദയവ് ചെയ്ത് പാൽവില ഒന്നും കൂട്ടണ്ട. പകരം, മിൽമയ്ക്ക് സബ്‌സിഡി കൊടുത്ത് തീറ്റവില 900 രൂപയിലേക്ക് താഴ്ത്തിയാൽ മതി. 

English summary: Dairy Farmer's Problem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com