അവിടെ കൊയ്ത്ത്, ഇവിടെ നടീൽ; പാടത്ത് ഉത്സവകാലം
Mail This Article
മുണ്ടകൻ പാടത്ത് കൊയ്ത്തുത്സവം, പുഞ്ചപ്പാടത്ത് നടീൽ കാലം. മകരമാസമായപ്പോഴേക്കും നെൽപാടങ്ങളെല്ലാം തിരക്കിലാണ്. ഡിസംബർ വരെ തുടർന്ന മഴ കാരണം പുഞ്ചക്കൃഷി വൈകിയതോടെയാണ് ഇത്തവണ രണ്ടും ഒരുമിച്ചായത്.
മുണ്ടകൻ പാടത്ത് 4 മാസം മുൻപ് തുടങ്ങിയ കൃഷിയാണ് ഇപ്പോൾ വിളവെടുക്കുന്നത്. ചിലയിടങ്ങളിൽ കൊയ്ത്ത് കഴിഞ്ഞെങ്കിലും വരും ദിവസങ്ങളിലാണ് കൂടുതൽ സജീവമാകുക. കാര്യമായ നാശമില്ലാതെ വിളവ് കിട്ടുമെന്നാണ് കർഷകരുടെ പ്രതീക്ഷ. കഴിഞ്ഞ വേനൽക്കാലത്ത് കനത്ത മഴ പെയ്തതു കാരണം ആദ്യ വിളയായ വിരിപ്പുകൃഷി ഒഴിവാക്കി മുണ്ടകൻ മാത്രം പരീക്ഷിച്ചവർക്ക് നഷ്ടത്തിനിടയിലെ ആശ്വാസമാണ് ഇത്തവണത്തെ വിളവെടുപ്പ്.
വർഷത്തിൽ നല്ലൊരു പങ്കും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലാണ് ജലനിരപ്പ് താഴ്ത്തി ഇപ്പോൾ പുഞ്ചക്കൃഷിക്ക് നടീൽ നടക്കുന്നത്. പാടത്തെ വെള്ളം പുറംകോളിലോ മറ്റോ സംഭരിച്ചു വയ്ക്കുകയും ആവശ്യം വരുമ്പോൾ തിരിച്ചുവിട്ട് ഉപയോഗിക്കുകയും ചെയ്യും. ഒറ്റത്തവണ മാത്രമേ ഇത്തരം പാടങ്ങളിൽ കൃഷിയിറക്കാറുള്ളൂ. പുഞ്ചപ്പാടത്ത് ഡിസംബറിൽ കൃഷി തുടങ്ങേണ്ടതായിരുന്നു. ന്യൂനമർദം കാരണമുള്ള മഴയിൽ ജലനിരപ്പ് ഉയർന്നു നിന്നതു കാരണമാണ് നടീൽ വൈകിയത്.
3 കൃഷി രീതികൾ
- വിരിപ്പ്: മേട മാസത്തിൽ നടീൽ, ചിങ്ങത്തിൽ കൊയ്ത്ത് (ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ)
- മുണ്ടകൻ: കന്നിയിൽ നടീൽ, മകരത്തിൽ കൊയ്ത്ത് (സെപ്റ്റംബർ മുതൽ ജനുവരി വരെ)
- പുഞ്ച: ധനു–മകരം മാസങ്ങളിൽ നടീൽ, മീനം–മേട മാസങ്ങളിൽ കൊയ്ത്ത് (ഡിസംബർ–ജനുവരി മുതൽ ഏപ്രിൽ–മേയ് വരെ)