ഫാമിലെ വെള്ളം തണ്ണീർത്തടത്തിലേക്ക് ഒഴുക്കി; പന്നിഫാമിന് പൂട്ടിട്ട് പഞ്ചായത്ത്
Mail This Article
വൈക്കം മറവൻതുരുത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പന്നിഫാമിന് പൂട്ടിട്ട് പഞ്ചായത്ത്. മറവൻതുരുത്തിൽ പത്താം വാർഡിൽ ഒരു വർഷമായി പ്രവർത്തിച്ചിരുന്ന പന്നിഫാമാണ് അടച്ചുപൂട്ടിയത്. സമീപത്തെ തണ്ണീർത്തടങ്ങളിലേക്ക് ഫാമിലെ മാലിന്യം ഒഴുക്കിയതിനേത്തുടർന്ന് പ്രദേശവാസികളുടെ പരാതിയിന്മേലാണ് നടപടി.
മറവൻതുരുത്ത് പഞ്ചായത്തിലെ ഉൾപ്രദേശത്ത് തണ്ണീർത്തടം നികത്തി നിർമിച്ച ഷെഡ്ഡിലാണ് പന്നിഫാം പ്രവർത്തിച്ചിരുന്നത്. ഇടവട്ടം സ്വദേശിയുടെ ഫാമിൽ നൂറിലേറെ പന്നികളുണ്ടായിരുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ഫാമിന്റെ പ്രവർത്തനം. കൂടാതെ ഫാമിലെ മാലിന്യങ്ങൾ തണ്ണീർത്തടങ്ങളിലേക്ക് തുറന്നുവിടുകയും ചെയ്തു.
പ്രദേശമാകെ മാലിന്യം നിറഞ്ഞ് ദുർഗന്ധം അസഹനീയമായതോടെ ആറു മാസം മുൻപാണ് പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകിയത്. പരിശോധന നടത്തിയ പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയെങ്കിലും ഉടമ അത് അവഗണിച്ചു. ആരോഗ്യവിഭാഗത്തിന്റെ പരിശോധനയിൽ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തി. തുടർന്ന് ഏഴോളം നോട്ടീസ് നൽകിയെങ്കിലും ഫാമിന്റെ പ്രവർത്തനം നിർത്താൻ ഉടമ തയാറായില്ല. ഇതോടെയായിരുന്നു പൊലീസിന്റെ സഹായത്തോടെ പഞ്ചായത്തിന്റെ നിയമ നടപടി.
ഉദ്യോഗസ്ഥരെത്തിയപ്പോഴേക്ക് പകുതിയിലധികം പന്നികളെ ഉടമ മാറ്റിയിരുന്നു. അവശേഷിച്ച 34 പന്നികളെ കൂത്താട്ടുകുളം മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യയ്ക്ക് കൈമാറി.
മാലിന്യ സംഭരണത്തിനും സംസ്കരണത്തിനും ശരിയായ രീതിയല്ല ഫാമിൽ സ്വീകരിച്ചിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രമ അറിയിച്ചു.
English summary: Pig Farm Shut Down in Vaikkom