'കടമുണ്ട് ഒരു കോടിയോളം, കൊല്ലുന്നതിന് സാവകാശം തരണം'

Mail This Article
വയനാട്ടിലെ രണ്ടു പന്നിഫാമുകളിൽ പന്നിപ്പനി സ്ഥീരീകരിച്ചതിനെത്തുടർന്ന് കർഷകർ ഭീതിയിലാണ്. രോഗബാധയേറ്റ ഫാമിലെ പന്നികളെ കൊന്നൊടുക്കാൻ (കള്ളിങ്) കലക്ടർ ഉത്തരവിടുകയും ചെയ്തു. എന്നാൽ തന്റെ ഫാമിൽ പ്രസവത്തോടെ ഒരു പെൺപന്നി ചത്തതല്ലാതെ മറ്റൊന്നും ചത്തിട്ടില്ലെന്ന് കർഷകൻ പറയുന്നു. അതുകൊണ്ടുതന്നെ വീണ്ടും പരിശോധിക്കണമെന്നും അതുവരെ തങ്ങൾ പുറത്തിറങ്ങാതിരിന്നുകൊള്ളാമെന്നും കർഷകനായ എം.വി. വിൻസെന്റ്.
കടത്തിനു മുകളിലാണ് ജീവിക്കുന്നത്. ഫാം തുടങ്ങിയതുമായി ബന്ധപ്പെട്ട് ഒരുകോടിയുടെ കടമുണ്ട്. ഇത് ഞാനെങ്ങനെ വീട്ടും? ഫാമിലെ 360 പന്നികളെ കൊല്ലാൻ പോകുന്നതിന്റെ വേദനയിലാണ് ഈ കർഷകൻ.
'ഞങ്ങളുടെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ദയവ് ചെയ്ത് പന്നികളെ കൊന്നൊടുക്കുന്നതിന് സാവകാശം തരണം. സാംപിളുകൾ ഒന്നുകൂടി പരിശോധിക്കണം. അതുവരെ പുറത്തിറങ്ങാതെ ഞങ്ങളെല്ലാവരും ഇരുന്നോളാം. അരി വച്ച് പന്നികൾക്ക് കഞ്ഞിവച്ചു കൊടുക്കാം- വിൻസെന്റ് പറഞ്ഞു.
പരിശോധനയ്ക്കെടുത്ത സാംപിൾ മാറിപ്പോയതാണെന്ന് കരുതുന്നു. ദയവ് ചെയ്ത് ഒന്നുകൂടി സാംപിൾ എടുത്ത് പരിശോധിക്കണം. അതിന്റെ ചെലവ് വഹിക്കാൻ ഞാൻ തയ്യാറാണെന്നും കർഷകൻ പറയുന്നു. ഒരു വർഷം മുമ്പ് കണ്ണൂരിൽ നിന്നും എത്തിച്ച മുന്നൂറ് പന്നികളുമായാണ് താൻ ഈ ഫാം തുടങ്ങിയത്. പ്രജനനത്തിനായി പന്നികളെ ഉപയോഗിക്കുന്നത് ഫാമിൽനിന്നുള്ളവയെ തന്നെയാണ്. പുറത്ത് നിന്നും പന്നികളെ ഫാമിൽ കൊണ്ടുവരുന്നില്ല. വയനാട്ടിലെ പന്നിഫാമുകളെ തകർക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നതായി കരുതുന്നു. ഇതന്വേഷിക്കണം.

ജഡം പരിശോധിച്ചില്ല
പ്രസവത്തെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ഫാമിൽ ഒരു പന്നി ചത്തുവെന്നത് സത്യമാണ്. ഇതിന്റെ ജഡത്തിൽ നിന്നുള്ള സാംപിളുകൾ പരിശോധനയ്ക്ക് എടുക്കുകയോ അയയ്ക്കുകയോ ചെയ്തിട്ടില്ല. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ജഡം മറവ് ചെയ്യുകയാണ് ചെയ്തത്. ജഡം പരിശോധനയ്ക്കെടുക്കാതെയാണ് ചത്ത പന്നിക്ക് ആഫ്രിക്കൻ പന്നിപ്പനിയുണ്ടെന്ന് പറയുന്നത്. നിലവിൽ സാംപിളുകൾ ശേഖരിച്ച പന്നികൾക്ക് പനി ബാധിച്ചിട്ട് രണ്ടാഴ്ചയിലേറെയായി. പരസ്പരമുള്ള പോരിനെ തുടർന്ന് പന്നികളിൽ ഇങ്ങനെ പനി വരുന്നത് സ്വാഭാവികമാണ്. ആഫ്രിക്കൻ പന്നിപ്പനിയുടെ ഒരു ലക്ഷണവും ഫാമിലെ പന്നികൾക്കില്ല. എല്ലാ പന്നികളും തീറ്റയെടുക്കുന്നുണ്ടെന്നും വിൻസെന്റ് പറയുന്നു.
English summary: African Swine Fever in Wayanad