ADVERTISEMENT

മൃഗസംരക്ഷണസംരംഭകരംഗത്തേക്കു കടന്നുവരുന്നവരുടെ ഇഷ്ടമേഖലകളിലൊന്നാണ് ആട് വളര്‍ത്തല്‍. ആടിനും മേന്മയുള്ള ആട്ടിന്‍കുഞ്ഞുങ്ങള്‍ക്കുമെല്ലാം ആവശ്യക്കാർ ഒരുപാടുണ്ട്. വിപണിയില്‍ ലഭ്യമായ വിലയേറിയ പാലും വിലനിലവാരത്തില്‍ മുന്‍പന്തിയിലുള്ള മാംസവും ആടിന്റേത് തന്നെ. വലിയ രീതിയിൽ വില വ്യതിയാനങ്ങളില്ലാത്ത സുസ്ഥിരവും സുനിശ്ചിതവുമായ വിലയും വിപണിയും ആടിനുണ്ട്. താരതമ്യേനെ കുറഞ്ഞ മുതല്‍മുടക്കും തുടർചെലവുകളും എളുപ്പമായ പരിപാലനരീതികളുമെല്ലാം ആടുകൃഷിയെ സംരംഭസൗഹൃദമാക്കുന്നു. ആടുകളുടെ ഉയര്‍ന്ന പ്രത്യുല്‍പ്പാദനക്ഷമതയും സന്താനസമൃദ്ധിയും കൂടിയ തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചനിരക്കും രോഗപ്രതിരോധശേഷിയുമെല്ലാം സംരംഭകര്‍ക്ക് ആദായം നേടിനല്‍കും. കേരളം പോലെ ജനസാന്ദ്രത ഉയർന്ന കൃഷിക്കു പൊതുവെ ഭൂലഭ്യതകുറവുള്ള ഒരു നാടിന് ഏറ്റവും യോജിച്ച മൃഗസംരക്ഷണസംരംഭങ്ങളിൽ ഒന്നും ആടുവളർത്തൽ തന്നെ. സംരംഭകന് ഏതു സമയത്തും വിറ്റുകാശാക്കി ആദായം നേടാവുന്നതും പരാജയസാധ്യത താരതമ്യേനെ കുറഞ്ഞതുമായ  ഒരു മൃഗസംരക്ഷണസംരംഭമാണ് ആടുവളർത്തലെങ്കിലും ആടുകൃഷിയെ തളർത്തുന്ന വെല്ലുവിളികൾ ചിലതുണ്ട്. അവയെ തിരിച്ചറിഞ്ഞ് തടയേണ്ടത് ആടുകൃഷിയുടെ വിജയത്തിന് അത്യാവശ്യമാണ്.  

ബ്രീഡിങിൽ പിഴയ്ക്കരുത്; അന്തർപ്രജനനം അന്തകനാണ്

ആടുവളര്‍ത്തല്‍ സംരംഭങ്ങള്‍ ക്രമേണ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് രക്തബന്ധമുള്ള ആടുകള്‍ തമ്മില്‍ ഇണചേര്‍ക്കല്‍ അഥവാ അന്തര്‍പ്രജനനവും (ഇൻബ്രീഡിങ് ) തെറ്റായ ബ്രീഡിങ് രീതികളും. പെണ്ണാടുകളും മുട്ടനാടുകളും അടങ്ങിയ ഒരു പ്രജനനയൂണിറ്റായി (ബ്രീഡിങ് യൂണിറ്റ് ) വേണം ഫാമിനെ ചിട്ടപ്പെടുത്തേണ്ടത്. അഞ്ച് മുതല്‍ പതിനഞ്ച് വരെ പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്നതാണ് ലിംഗാനുപാതം. ആട് സംരംഭത്തിന്റെ സുസ്ഥിരവളര്‍ച്ചയ്ക്കും വരുമാനത്തിനുമുള്ള ഉത്തമമാര്‍ഗ്ഗം തലമുറകൾ തമ്മിൽ  രക്തബന്ധമുള്ള ആടുകള്‍ തമ്മിലുള്ള പ്രജനനം  ഒഴിവാക്കി (അന്തര്‍പ്രജനനം) ഒരേ ജനുസ്സിലെ മികച്ചയിനം ആടുകള്‍ തമ്മിലുള്ള ശുദ്ധപ്രജനനമാണ്. 

വ്യത്യസ്ത ജനുസ്സുകള്‍ തമ്മിലുള്ള സങ്കരപ്രജനനരീതി (ക്രോസ് ബ്രീഡിങ് ) ആണ് ഫാമില്‍ സ്വീകരിക്കുന്നതെങ്കില്‍ ഉപയോഗിക്കുന്ന മുട്ടനാടുകള്‍ പരമാവധി ശുദ്ധജനുസ്സ് തന്നെയായിരിക്കുന്നതാണ് ഏറ്റവും അഭികാമ്യം. പെണ്ണാടുകളുമായി യാതൊരു തരത്തിലുള്ള  രക്തബന്ധവും മുട്ടനാടുകള്‍ക്ക് ഉണ്ടാവാന്‍ പാടില്ല. ഫാമില്‍ ജനിക്കുന്ന ആട്ടിന്‍കുഞ്ഞുങ്ങള്‍ക്കിടയിലെ കൂടിയ മരണനിരക്കും കുറഞ്ഞ ജനനതൂക്കവും (രണ്ട് കിലോഗ്രാമിലും കുറവ്) വളർച്ച മുരടിപ്പും അന്തര്‍പ്രജനനം സംഭവിച്ചതിന്റെ പ്രധാന സൂചനകളാണ്. അന്തര്‍പ്രജനനം വഴിയുണ്ടാവുന്ന കുട്ടികള്‍ക്ക് വളര്‍ച്ചനിരക്കും രോഗപ്രതിരോധശേഷിയും ശരീരഭാരവുമെല്ലാം കുറവായിരിക്കും. ജനിതക ശാരീരിക വൈകല്യങ്ങള്‍ക്കും ഇടയുണ്ട്.

ഒരേ വംശാവലിയിൽ പെട്ടതും രക്തബന്ധമുള്ളതുമായ  ആടുകള്‍ തമ്മില്‍ ഇണചേരാനുള്ള സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കണം. പ്രജനനപ്രവർത്തങ്ങൾ കൃത്യവും ശാസ്ത്രീയവുമാകാൻ ഫാമിൽ പ്രജനന റജിസ്റ്ററുകൾ സൂക്ഷിക്കണം. കൂടുതൽ ആടുകളുള്ള  ഫാമുകളാണെങ്കിൽ ആടുകളുടെ കാതിൽ പ്രത്യേകം നമ്പറുകളുള്ള പോളിയൂറിത്തേൻ ചെവിക്കമ്മലുകൾ അടിക്കുന്നത് തിരിച്ചറിയൽ എളുപ്പമാക്കും. പെണ്ണാടുകളെ വാങ്ങിയ സ്ഥലത്ത് നിന്നോ പ്രസ്തുത പ്രദേശത്തോ നിന്നോ  തന്നെ മുട്ടനാടുകളെയും വാങ്ങുന്നത് ഒഴിവാക്കണം. ഫാമിൽ അന്തര്‍പ്രജനനം നടക്കാനുള്ള ചെറിയ സാധ്യതകൾ പോലും ഒഴിവാക്കുന്നതിനായി ഓരോ ഒന്നേകാൽ - ഒന്നരവര്‍ഷം കൂടുമ്പോഴും ഫാമിലെ മുട്ടനാടുകളെ മാറ്റി (Buck rotation) പുതിയ മുട്ടന്മാരെ പ്രജനനാവശ്യത്തിനായി കൊണ്ടുവരാന്‍ മറക്കരുത്. 

കുഞ്ഞുങ്ങളുടെ മരണനിരക്കുയർന്നാൽ ഫാം നഷ്ടത്തിലാവും 

കൃത്യമായ ഇടവേളകളിൽ നടക്കുന്ന ആടുകളുടെ പ്രസവവും ആരോഗ്യവും വളർച്ചനിരക്കുമുള്ള കൂടുതൽ എണ്ണം ആട്ടിൻകുഞ്ഞുങ്ങളുമാണ് ഫാമിന്റെ സാമ്പത്തിക വിജയം നിർണയിക്കുന്നതിൽ പ്രധാനം. ഗർഭിണികളായ ആടുകളിൽ ഗർഭം അലസലും ഒരുദിവസം മുതൽ മൂന്ന് മാസം വരെ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ മരണനിരക്കുമുയർന്നാൽ ഫാം നഷ്ടത്തിലാകും. പലതരത്തിലുള്ള സാംക്രമിക രോഗങ്ങൾ ആടുകളിൽ അബോർഷന് കാരണമാകും. തുടര്‍ച്ചയായി ഗര്‍ഭമലസല്‍, വന്ധ്യത സംഭവിക്കുന്നത്  ബ്രൂസല്ല, ക്ലമീഡിയ, ലിസ്റ്റീരിയ, മൈക്കോപ്ലാസമ തുടങ്ങിയ സാംക്രമിക രോഗകാരികൾ കാരണമാകാന്‍ സാധ്യത ഉയര്‍ന്നതാണ്. 

ഫാമിൽ ആടുകളിൽ കൂടുതലായി അബോർഷൻ സംഭവിക്കുന്നുണ്ടെങ്കിൽ കാരണം വിദഗ്ദ്ധരുമായി ബന്ധപ്പെട്ട് കണ്ടെത്തണം. അടുത്തകാലത്ത്  ഗർഭമലസൽ സംഭവിച്ച ആടുകളുമായി ഇടപഴകാൻ ഗർഭിണി ആടുകളെ അനുവദിക്കരുത്. കുഞ്ഞുങ്ങളുടെ മരണനിരക്ക് കുറക്കാൻ ഏറ്റവും പ്രധാനം ഇൻബ്രീഡിങ് തടയുക എന്നതാണ്. മൂന്ന് മാസം വരെ പ്രായത്തിൽ കുഞ്ഞുങ്ങളെ ബാധിക്കാൻ ഇടയുള്ള രോഗങ്ങൾ തടയാൻ കരുതൽ വേണം. നാഭീപഴുപ്പും സന്ധി വീക്കവും രക്താതിസാരം അഥവാ കോക്സീഡിയ രോഗവും ടെറ്റനസ് രോഗവും ആട്ടിൻകുഞ്ഞുങ്ങളുടെ അകാലമരണത്തിന്‍റെ കാരണങ്ങളില്‍ പ്രധാനമാണ്. 

ജനിച്ച് ആദ്യ രണ്ട്  മണിക്കൂറിനുള്ളില്‍ തന്നെ ശരീരതൂക്കത്തിന്‍റെ 10 % എന്ന അളവിൽ കന്നിപ്പാല്‍ (Colostrum) ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക് ഉറപ്പാക്കാന്‍ ശ്രമിക്കണം. ജനിച്ചയുടന്‍  പൊക്കിള്‍ക്കൊടിയുടെ ഭാഗം ടിഞ്ചര്‍ അയഡിന്‍  അല്ലെങ്കിൽ പോവിഡോൺ അയഡിൻ ലായനിയില്‍ മുക്കി അണുവിമുക്തമാക്കണം. പൊക്കിൾ കൊടിയിലെ  മുറിവ് ഉണങ്ങുന്നത് വരെ ദിവസവും മൂന്നോ നാലോ തവണ ടിഞ്ചർ അയഡിന്‍ ലായനിയില്‍ ലായനിയില്‍ മുക്കി  അണുവിമുക്തമാക്കണം. കുടലിന്റെ ഭിത്തികള്‍ കാര്‍ന്ന് നശിപ്പിക്കുന്ന പ്രോട്ടോസോവല്‍ പരാദങ്ങളാണ് കോക്സീഡിയ രോഗത്തിന് കാരണം. രക്തവും, കഫവും കലര്‍ന്ന വയറിളക്കം, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ചികിത്സ ഉറപ്പാക്കണം. രോഗം തടയുന്നതിനായി കുഞ്ഞുങ്ങളെ പാർപ്പിച്ചിരിക്കുന്ന കൂടുകൾ നനവില്ലാതെ  എപ്പോഴും ഉണക്കമുള്ളതായി സൂക്ഷിക്കണം. ആവശ്യമെങ്കിൽ കൂടിന്റെ തറയിൽ വൈക്കോൽ വിരിപ്പ് ഒരുക്കാം. കുഞ്ഞുങ്ങൾക്ക് നൽകുന്ന തീറ്റയിലും കുടിവെള്ളത്തിലും മുതിർന്ന ആടുകളുടെ കാഷ്ടം കലരാതെ ശ്രദ്ധിക്കണം. ഒരു കൂട്ടിൽ കൂടുതൽ കുഞ്ഞുങ്ങളെ തിങ്ങി പാർപ്പിക്കുന്നത് ഒഴിവാക്കണം. ആട്ടിൻകുഞ്ഞുങ്ങളിൽ ടെറ്റനസ് വരുന്നത് തടയാൻ ഗർഭിണികളായ ആടുകൾക്ക് അവയുടെ അഞ്ചു മാസം നീളുന്ന ഗർഭകാലത്തിന്റെ മൂന്ന്, നാല് മാസങ്ങളില്‍ ഓരോ ഡോസ് വീതം ടെറ്റനസ് പ്രതിരോധകുത്തിവയ്പ് നല്‍കണം.

പാത്രമറിഞ്ഞ് തീറ്റ നൽയില്ലെങ്കിൽ ആടുകൃഷി തളരും

ശരീരതൂക്കത്തിന് ആനുപാതികമായി നോക്കുമ്പോള്‍ പശുക്കളേക്കാള്‍ അധികം തീറ്റ കഴിക്കുന്നവരാണ് ആടുകള്‍. ശരീരതൂക്കത്തിന്റെ 5 മുതല്‍ 7 ശതമാനം വരെ അളവില്‍ ശുഷ്കാഹാരം (ഡ്രൈമാറ്റര്‍) നിത്യവും ആടുകള്‍ക്ക് വേണ്ടതുണ്ട്. ആവശ്യമായ ശുഷ്കാഹാരത്തിന്‍റെ മുക്കാല്‍ പങ്കും തീറ്റപ്പുല്ലുകള്‍, വൃക്ഷയിലകൾ , പയർ വർഗ്ഗ വിളകൾ തുടങ്ങിയ പരുഷാഹാരങ്ങളില്‍ നിന്നായിരിക്കേണ്ടതും ആടുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. ഈ കണക്ക് പ്രകാരം മേയാൻ വിടാതെ വളർത്തുന്ന  മുതിര്‍ന്ന ഒരാടിന് ദിവസം 4 - 5  കിലോ പച്ചപ്പുല്ലോ അല്ലെങ്കിൽ 2 - 3 കിലോ പച്ചിലകളോ  തീറ്റയായി നൽകണം. 

ഏകദേശം 50 മുതല്‍ 80 വരെ ആടുകളെ വളര്‍ത്താന്‍ അരയേക്കറില്‍ തീറ്റപ്പുല്‍കൃഷി വിളയിച്ചാല്‍ മതിയാവും. ഒപ്പം വൻപയർ, തോട്ടപ്പയർ, സ്റ്റൈലോസാന്തസ്, സെന്റ്രോസീമ (പൂമ്പാറ്റപ്പയർ)  തുടങ്ങിയ പയർ വർഗ ചെടികളും സുബാബുള്‍ (പീലിവാക),  മള്‍ബറി, മുരിക്ക്, മുരിങ്ങ, വേങ്ങ, അഗത്തി തുടങ്ങിയ വൃക്ഷവിളകളും കൂടെ  നട്ടുപിടിപ്പിച്ചാല്‍ മുടക്കമില്ലാതെ മാംസ്യസമൃദ്ധമായ തീറ്റ ആടിന് ഉറപ്പാക്കാം. 

പുല്ലിനും പച്ചിലകൾക്കുമൊപ്പം ശരീരതൂക്കത്തിന്റെ ഒരു ശതമാനം എന്ന കണക്കിൽ  സാന്ദ്രീകൃതാഹാരവും ആടുകള്‍ക്ക് വേണ്ടതുണ്ട്. ധാന്യങ്ങള്‍,  പിണ്ണാക്ക്, തവിട്  എന്നിവ   ചേര്‍ത്ത്  ആടുകൾക്ക് വേണ്ട സാന്ദ്രീകൃതഹാരം  തയാറാക്കാം. മുതിര്‍ന്ന ആടുകള്‍ക്ക് ധാന്യങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയ ഊര്‍ജസാന്ദ്രത ഉയര്‍ന്ന തീറ്റയും ആട്ടിന്‍കുട്ടികള്‍ക്ക് മാംസ്യത്തിന്റെ അളവുയര്‍ന്ന തീറ്റയുമാണ് നല്‍കേണ്ടത്. പെണ്ണാടുകൾക്ക് പ്രജനനകാലയളവിലും ഗര്‍ഭിണി ആടുകള്‍ക്ക് ഗര്‍ഭത്തിന്റെ  അവസാന രണ്ട് മാസങ്ങളിലും  250 ഗ്രാം അധിക സാന്ദ്രീകൃതാഹാരം നല്‍കണം. ഉല്‍പ്പാദിപ്പിക്കുന്ന  ഓരോ ലീറ്റര്‍ പാലിനും 400 ഗ്രാം അധിക സാന്ദ്രീകൃതാഹാരം നല്‍കാനും മറക്കരുത്. 

കഞ്ഞി, ചോറ് തുടങ്ങിയ ധാന്യസമൃദ്ധമായ തീറ്റകൾ കൂടിയ അളവിൽ ആടിന് നൽകിയാൽ ദഹനക്കേടുണ്ടായി അപകടം ഉറപ്പാണ്. പോഷകങ്ങളുടെ അപര്യാപ്‌തത പരിഹരിക്കാൻ ഏതെങ്കിലും ഒരു ധാതു ജീവക മിശ്രിതം ആടുകളുടെ തീറ്റയിൽ ഉറപ്പാക്കണം.

ആരുമറിയാതെ ആടുകളുടെ ആരോഗ്യം ചോർത്തും വിരബാധകൾ

ചെറുകുടലിന്റെ ഭിത്തിയില്‍ കടിച്ച് തൂങ്ങി കിടന്ന് രക്തം കുടിച്ച് വളരുന്ന സ്ട്രോഗൈല്‍, സ്ട്രോങ്കൈലോയിഡ് എന്നീ ഉരുളൻ വിരകളും ദഹിച്ച് കഴിഞ്ഞ പോഷകാഹാരം ഭക്ഷിച്ച് രണ്ടരയടി വരെ നീളത്തില്‍ വളരുന്ന മൊനീഷ്യ എന്ന് വിളിക്കപ്പെടുന്ന നാടവിരകളുമാണ് ആടുകളുടെ ആരോഗ്യം ചോർത്തുന്ന പ്രധാന ആന്തരിക വിരകൾ. 

വയറിളക്കം, വിളര്‍ച്ച/രക്തകുറവ്, വളര്‍ച്ചമുരടിപ്പ്, കഴുത്തിലും താടയിലും നീർക്കെട്ട് , ക്ഷീണം, തളര്‍ച്ച, പെണ്ണാടുകള്‍ മദിലക്ഷണങ്ങള്‍ കാണിക്കാതിരിക്കല്‍, കുറഞ്ഞ ഗര്‍ഭധാരണ ശേഷി, അകാലത്തിലുള്ള ഗർഭമലസൽ എന്നിവയെല്ലാം വിരബാധയുടെ പ്രധാന ലക്ഷണങ്ങളാണ്. വിരബാധ മൂർച്ഛിച്ചാൽ ആടുകളില്‍ അകാല മരണവും സംഭവിക്കാം. 

വിരബാധകള്‍ തടയുന്നതിനായി ആടുകള്‍ക്ക് കൃത്യമായ അളവില്‍ കൃത്യമായ സമയത്ത് വിരമരുന്നുകള്‍  നല്‍കാന്‍  ശ്രദ്ധിക്കണം. ആട്ടിന്‍കുട്ടികള്‍ക്ക് മൂന്നാഴ്ച  പ്രായമെത്തുമ്പോള്‍ ആദ്യ ഡോസ് വിരമരുന്ന്  നല്‍കണം. ഇതിനായി ആല്‍ബന്‍ഡസോള്‍, ഫെന്‍ബന്‍ഡസോള്‍ പൈറാന്റൽ  തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ ആല്‍ബോമര്‍, പനാകുര്‍, നിമോസിഡ് തുടങ്ങിയ തുള്ളി മരുന്നുകള്‍ ഉപയോഗിക്കാം. തുടര്‍ന്ന് ആറ് മാസം പ്രായമെത്തുന്നത് വരെ മാസത്തില്‍  ഒരിക്കലും ശേഷം ഒരു വയസ് തികയുന്നത് വരെ രണ്ട്  മാസത്തിൽ   ഒരിക്കലും വിരമരുന്ന്  നല്‍കണം. ഒരു വയസ്സ് കഴിഞ്ഞ ആടുകളില്‍ മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അവയുടെ ചാണകം മൃഗാശുപത്രിയില്‍ക്കൊണ്ട്  പോയി പരിശോധിച്ചതിന് ശേഷം വിരമരുന്നുകൾ നൽകുന്നതാണ് അഭികാമ്യം. ഇനി ലക്ഷണങ്ങള്‍  ഒന്നും ശ്രദ്ധയില്‍ പെട്ടില്ലെങ്കിൽ പോലും വര്‍ഷത്തില്‍ നാല് തവണയെങ്കിലും  ഫാമിലെ ഏതാനും ആടുകളുടെ ചാണകം മൃഗാശുപത്രിയിൽ കൊണ്ടുപോയി പരിശോധിച്ച് വിരബാധയില്ലെന്ന് ഉറപ്പാക്കണം. പൊതുവായി വർഷത്തിൽ രണ്ട്  തവണ എല്ലാ ആടുകൾക്കും വിരമരുന്നുകൾ നൽകാം. 

പുതുതായി ആടുകളെ കൊണ്ടുവരുമ്പോൾ  മുഖ്യഷെഡ്ഡിലെ ആടുകള്‍ക്കൊപ്പം കയറാതെ മൂന്നാഴ്ച മാറ്റിപാർപ്പിക്കണം.  ഈ ക്വാറന്‍റൈന്‍ കാലയളവില്‍ വിരബാധ തടയാനുള്ള മരുന്നുകള്‍ നിര്‍ബന്ധമായും നല്‍കണം. പ്രസവം പ്രതീക്ഷിക്കുന്നതിന് ഒരാഴ്ച മുൻപോ പ്രസവം കഴിഞ്ഞ് അഞ്ച് ദിവസത്തിനകമോ ആടുകള്‍ക്ക് വിരമരുന്ന് നല്‍കാം. ഇത് ആടിന്‍റെ പാലുൽപാദനം കൂടുന്നതിനും, ആട്ടിൻകുഞ്ഞുങ്ങളിൽ  വിരബാധ നിയന്ത്രിക്കുന്നതിനും സഹായിക്കും. നാടവിരകളും ഉരുളൻവിരകളുമെല്ലാം വിരനാശിനി മരുന്നുകൾക്കെതിരെ പ്രതിരോധം ആർജിക്കുന്നത് ഇന്ന് ആടുവളർത്തൽ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. വിരമരുന്നുകളുടെ അമിതവും അശാസ്ത്രീയവും അനവസരത്തിലുമുള്ള  ഉപയോഗമാണ് ആന്തരവിരകളുടെ ആർജിതപ്രതിരോധശേഷിയുടെ പ്രധാന കാരണം. ഈ പ്രശ്നം തടയാൻ ചാണകം പരിശോധിക്കാതെ അനവസരത്തിൽ വിരമരുന്നുകൾ നൽകുന്നത് ഒഴിവാക്കണം. വിദഗ്ധ ഉപദേശം തേടാതെ അമിതമോ കുറഞ്ഞയളവിലോ അശാസ്ത്രീയമായി വിരമരുന്ന് ഉപയോഗിക്കുന്നതും ഒഴിവാക്കണം. ഓരോ തവണ വിരമരുന്നുകൾ നൽകുമ്പോഴും തൊട്ടുമുൻപ് ഉപയോഗിച്ചതിൽ നിന്നും വ്യത്യസ്തമായ മരുന്നുകൾ നൽകുന്നതും ഉചിതമാണ്.

വിളർച്ച കൂടും വളർച്ച കുറയും രക്താണുബാധകൾ പ്രശ്നമാണ്

ആടുകളെ  ബാധിക്കുന്ന അനാപ്ലാസ്മ, തൈലേറിയ, പാസ്ച്ചുറല്ല എന്നീ രക്താണുരോഗങ്ങൾ സംസ്ഥാനത്ത് ഇപ്പോൾ കൂടുതലായി കണ്ടുവരുന്നു. പട്ടുണ്ണി/ വട്ടൻ, കടിയീച്ചകൾ തുടങ്ങിയ ബാഹ്യപരാദങ്ങളാണ് പ്രധാനമായും അണുക്കളെ ആടുകളിലേ‌ക്കു പകർത്തുന്നത്. ആടുകളുടെ ശരീരത്തിനുള്ളിൽ കയറി കൂടിയാൽ ക്രമേണ ആരോഗ്യവും പ്രത്യുൽപ്പാദന ശേഷിയും ഉൽപ്പാദനമികവുമെല്ലാം ക്ഷയിപ്പിക്കുന്ന നിശബ്ദനായ വില്ലന്മാരാണ് ഈ രക്താണുക്കൾ. വിളർച്ച, ക്രമേണയുള്ള മെലിച്ചിൽ, ശരീരക്ഷീണം, തീറ്റയോടുള്ള മടുപ്പ്, പനി , ചുമ തുടങ്ങിയവയാണ് രക്താണുരോഗങ്ങളുടെ പൊതുലക്ഷണങ്ങള്‍. ലക്ഷണങ്ങൾ ആഴ്ചകൾ നീണ്ടുനിൽക്കും. നേരെത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ വിളർച്ച മൂർച്ഛിച്ച് ആടുകൾ ചത്തുപോവും .ലക്ഷണങ്ങളിൽ നിന്നും രോഗം സംശയിക്കാമെങ്കിലും കൃത്യമായ രോഗ നിർണയത്തിനും രോഗാണു തീവ്രത കൃത്യമായി വിലയിരുത്തുന്നതിനും, ചികിത്സാക്രമം നിശ്ചയിക്കുന്നതിനും രക്തപരിശോധന പ്രധാനമാണ്.

ആടിനുമുണ്ട് പ്രതിരോധകുത്തിവയ്പുകൾ, നൽകാതിരുന്നാൽ പലവഴിവരും പണനഷ്ടം

സംരംഭകർക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്ന രോഗങ്ങളെ അകറ്റിനിർത്താൻ ആടുവളർത്തൽ സംരംഭങ്ങളിൽ സ്വീകരിക്കേണ്ട ജൈവസുരക്ഷാനടപടികളിൽ ഒന്നാമതാണ് ആടുകളുടെ കൃത്യസമയത്തുള്ള വാക്സിനേഷൻ അഥവാ പ്രതിരോധകുത്തിവയ്പുകൾ. ആടുവസന്ത അഥവാ പിപിആർ, ആടുവസൂരി അഥവാ ഗോട്ട് പോക്സ്, എന്ററോടോക്സിസിമിയ, കുരലടപ്പൻ, ടെറ്റനസ് തുടങ്ങിയ രോഗങ്ങൾ തടയാനുള്ള വാക്സിനുകളാണ് ആടുകൾക്ക് നൽകേണ്ടത്.

ആടുകൾക്ക് നാലുമാസം പ്രായമെത്തുമ്പോൾ പിപിആർ തടയാനുള്ള വാക്‌സീൻ നൽകാം. വാക്‌സീൻ ലായകവുമായി ലയിപ്പിച്ച ശേഷം 1 മില്ലി വീതം വാക്‌സീൻ കഴുത്തിന് മധ്യഭാഗത്തതായി ത്വക്കിനടിയിൽ കുത്തിവെയ്ക്കുന്നതാണ് വാക്‌സിൻ നൽകുന്ന രീതി. നാലാഴ്ചകൾക്ക് ശേഷം സാധാരണ നൽകാറുള്ള ബൂസ്റ്റർ ഡോസ് പിപിആർ വാക്‌സീന് ആവശ്യമില്ല. ഏകദേശം മൂന്ന് വർഷം വരെ പിപിആർ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ആടുകൾക്ക് നൽകാൻ ഒറ്റ ഡോസ് വാക്സീന് കഴിയും. നമ്മുടെ നാട്ടിൽ ഈ രോഗം ഏറ്റവും വ്യാപകമായ രീതിയിൽ കണ്ടുവരുന്ന സാഹചര്യത്തിൽ ഫാമിലെ പ്രജനനത്തിന് ഉപയോഗിക്കുന്ന മാതൃ-പിതൃശേഖരത്തിൽ ഉൾപ്പെട്ട ( പേരന്റ് സ്റ്റോക്ക് ) ആടുകൾക്ക് വാക്‌സീന്റെ പരമാവധി പ്രതിരോധ കാലാവധി പൂർത്തിയാകുന്നതിന് മുൻപു തന്നെ വാക്‌സീൻ ആവർത്തിക്കാൻ സംരംഭകർ പ്രത്യേകം ശ്രദ്ധിക്കണം. വാക്സീൻ മൃഗാശുപത്രികൾ വഴി മൃഗസംരക്ഷണവകുപ്പ് ലഭ്യമാക്കുന്നുണ്ട്.

ആട്ടിൻകുഞ്ഞുങ്ങൾക്ക് നാലു മാസം പ്രായമെത്തുമ്പോൾ എന്ററോടോക്‌സീമിയ തടയാനുള്ള ആദ്യ വാക്സീൻ നൽകാം. ആദ്യകുത്തിവയ്‌പ് നൽകിയതിനു ശേഷം രണ്ടാഴ്ച കഴിഞ്ഞ് ഒരു ബൂസ്റ്റർ കുത്തിവയ്‌പ് കൂടി നൽകുന്നത് അഭികാമ്യമാണ്‌. തുടർന്ന് വർഷം  തോറും ഓരോ ബൂസ്റ്റർ വാക്സീൻ നൽകണം. ആട്ടിൻകുഞ്ഞുങ്ങൾക്ക് നാലു മാസം പ്രായമെത്തുമ്പോൾ ആട് വസൂരി തടയാനുള്ള ആദ്യ വാക്സീൻ നൽകാം. ഇതുവഴി ഒരു വർഷം വരെ ആടുകൾക്ക് പ്രതിരോധ ശേഷി ലഭിക്കും. പാസ്ചുറെല്ല ബാക്ടീരിയ കാരണമുണ്ടാവുന്ന കുരലടപ്പന്‍ രോഗത്തിനെതിരായ കുത്തിവെയ്പ് 4 - 6  മാസത്തിനുമിടയിൽ പ്രായമെത്തുമ്പോള്‍ നല്‍കാം. തുടര്‍ന്ന് വര്‍ഷംതോറും മഴക്കാലത്തിന് മുൻപായി ഓരോ ഡോസ് ബൂസ്റ്റർ വാക്സീന്‍ നല്‍കിയാല്‍ മതി. മൂന്ന്-നാല് മാസം പ്രായമെത്തുമ്പോൾ ആട്ടിൻകുഞ്ഞിന്  ടെറ്റനസ് വാക്‌സീൻ നല്‍കണം. തുടർന്ന് ആറ് മാസത്തിന് ശേഷം ഒരു ബൂസ്റ്റർ വാക്സീൻ കൂടെ നൽകാവുന്നതാണ്. മുതിർന്ന ആടുകൾക്ക് വർഷത്തിൽ ഒരിക്കൽ ടെറ്റനസ്  ബൂസ്റ്റർ കുത്തിവെയ്പ് നൽകിയാൽ മതി.

English summary: Avoid These Common Mistakes While Starting a Goat Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com