ADVERTISEMENT

ദേശീയ മൃഗരോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന കന്നുകാലികളിലെ  കുളമ്പുരോഗ പ്രതിരോധകുത്തിവെയ്‌പിന്റെ മൂന്നാംഘട്ടം  ആരംഭിച്ചിട്ട് ഇന്നേക്ക് ഒരാഴ്ച പിന്നിടുകയാണ്. വരുന്ന മാസം എട്ടാംതീയതി വരെ ഇരുപത്തിയൊന്ന് പ്രവർത്തിദിനങ്ങളിലായാണ് സൗജന്യ പ്രതിരോധകുത്തിവയ്‌പ് ക്യാംപെയ്ൻ. കർഷകരുടെ വീടുകളിൽ എത്തുന്ന മൃഗസംരക്ഷണവകുപ്പിന്റെ വാക്സീനേഷൻ ടീം പശുക്കൾക്കും എരുമകൾക്കും സൗജന്യമായി വാക്സീനേഷൻ നൽകും. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍ക്കൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഈ ഊർജിതപ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി പ്രവർത്തിക്കും. സംസ്ഥാനത്ത് പലപ്പോഴും കുളമ്പുരോഗം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തിൽ തങ്ങളുടെ ക്ഷീര സംരംഭങ്ങളിൽ കന്നുകാലികൾക്ക് വാക്സീൻ നൽകി സുരക്ഷിതമാക്കാൻ കർഷകർ പ്രത്യേകം ജാഗ്രത പുലർത്തണം. മൃഗങ്ങളിലെ സാംക്രമിക രോഗപ്രതിരോധവും നിയന്ത്രണവും നിയമം 2009 പ്രകാരം കുത്തിവയ്പ് നിര്‍ബന്ധമാണെന്ന കാര്യവും കർഷകർ അറിയുക.

കുളമ്പുരോഗം മാരകം

കുളമ്പ് രോഗത്തോളം (ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ്) ക്ഷീരകർഷകരെ ദുരിതത്തിലാഴ്ത്തുന്ന മറ്റൊരു രോഗം ക്ഷീരമേഖലയിൽ ഇല്ല. രോഗം ബാധിച്ച കന്നുകാലികളിൽനിന്ന് മറ്റു കന്നുകാലികളിലേക്ക് വേഗത്തിൽ വൈറസ് പകരുകയും പാലുൽപ്പാദനം ഗണ്യമായി കുറയുകയും ചെയ്യും. മാത്രമല്ല, മതിയായ ചികിത്സ നൽകിയില്ലെങ്കിൽ അനുബന്ധ അണുബാധകൾ പിടിപെട്ട് രോഗം ഗുരുതരമാകാനും ഗർഭിണി പശുക്കളുടെ ഗർഭമലസാനും അകാലത്തിൽ ചത്തുപോകാനും ഇടയുണ്ട്. രോഗത്തിൽനിന്ന് രക്ഷപ്പെട്ടാലും പഴയ ഉൽപ്പാദനവും പ്രത്യുൽപ്പാദനക്ഷമതയും വീണ്ടെടുക്കാനുള്ള സാധ്യതയും വിരളം. പശുക്കളെയും എരുമകളെയും മാത്രമല്ല ആട്, പന്നി തുടങ്ങിയ ഇരട്ടകുളമ്പുള്ള മറ്റ് വളർത്തുമൃഗങ്ങളെയും രോഗം ബാധിക്കും. സംസ്ഥാനത്ത് മുൻപ് ആനകളിലും ഈ രോഗം കണ്ടെത്തിയിരുന്നു. മറ്റ് മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി പന്നികളിൽ വൈറസ് കൂടുതലായി പെരുകുകയും പുറത്തുവരുകയും ചെയ്യുന്നതിനാൽ പന്നികൾക്ക് രോഗബാധയേറ്റാൽ നിയന്ത്രണം അതീവ ദുഷ്ക്കരമാകാറുണ്ട്. വായുവിലൂടെയും, രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ കന്നുകാലികളുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെയുമാണ് കുളമ്പ് രോഗം പ്രധാനമായും പടരുന്നത്. രോഗം ബാധിച്ച കന്നുകാലികളുടെ ചാണകവും ശരീരസ്രവങ്ങളും കലർന്ന് രോഗാണുമലിനമായ തീറ്റയിലൂടെയും വെള്ളത്തിലൂടെയും രോഗം വ്യാപിക്കും. കറവക്കാർ വഴിയും ഫാമിലെത്തുന്ന വാഹനങ്ങളിലൂടെയും ഫാം ഉപകരണങ്ങളിലൂടെയുമെല്ലാം രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് രോഗം പടരാം. തണുത്തതും ഈർപ്പമുള്ളതുമായ മഴക്കാല അന്തരീക്ഷം കാറ്റിലൂടെയുള്ള രോഗാണു വ്യാപനം എളുപ്പമാക്കും. തണുത്ത നനവാർന്ന ചുറ്റുപാടിൽ ദീർഘനാൾ നശിക്കാതെ നിലനിൽക്കാനുള്ള ശേഷിയും കുളമ്പ് രോഗമുണ്ടാക്കുന്ന വൈറസിന് ഉണ്ട്.

വൈറസ് പശുക്കളിലെത്തി രണ്ടു മുതൽ 14 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ശക്തമായ പനി, വിറയൽ, ശരീരവേദന കാരണം നടക്കാനുള്ള പ്രയാസം, തീറ്റമടുപ്പ്, അയവെട്ടാതിരിക്കൽ, വായില്‍നിന്ന് ഉമിനീര്‍ പതഞ്ഞ് നൂലുപോലെ പുറത്തേക്ക് ഒലിച്ചിറങ്ങൽ, മൂക്കൊലിപ്പ് എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. കറവയുള്ള പശുക്കളിൽ പാലുല്‍പ്പാദനം ഒറ്റയടിക്ക് കുറയും. വായ തുറന്നടയ്‌ക്കുമ്പോൾ ഉമിനീർ പതഞ്ഞ് "ചപ്, ചപ്" എന്ന ശബ്ദം കേൾക്കാം. തുടർന്ന് ഒന്നോ രണ്ടോ ദിവസത്തിനകം വായയിലും നാക്കിലും മോണയിലും മൂക്കിലും അകിടിലും കുളമ്പുകൾക്കിടയിലും ചുവന്ന് തിണര്‍ത്ത് പൊള്ളലേറ്റതിന് സമാനമായ കുമിളകള്‍ കണ്ടുതുടങ്ങും. 24 മണിക്കൂറിനുള്ളില്‍ ഈ തിണര്‍പ്പുകള്‍ പൊട്ടി വ്രണങ്ങള്‍ ആയി തീരും. വ്രണങ്ങളിൽ പുഴുബാധക്കും സാധ്യത ഏറെ. പുഴുബാധയേറ്റാൽ പശുക്കൾ കൈകാൽ നിരന്തരം കുടയുന്നതായി കാണാം. വ്രണങ്ങളിൽ മുറിവുണക്കത്തിന് മതിയായ ചികിത്സ നൽകിയില്ലങ്കിൽ കുളമ്പ് അടർന്നു പോവുന്നതടക്കമുള്ള പ്രശ്നങ്ങൾ വരാം. രോഗത്തിൽനിന്ന് രക്ഷപ്പെട്ട പശുക്കൾക്ക് പഴയ ഉൽപാദനമികവും പ്രത്യുൽപാദനക്ഷമതയും വീണ്ടെടുക്കാൻ കഴിയാറില്ല.

വാക്‌സീൻ ആണ് സുരക്ഷ

ആറു മാസത്തെ ഇടവേളയിൽ നൽകുന്ന പ്രതിരോധ കുത്തിവയ്പിലൂടെ മാത്രമേ കുളമ്പ് രോഗത്തെ പൂർണമായും തടയാൻ കഴിയുകയുള്ളൂ. പശുക്കിടാങ്ങൾക്ക് നാല് മാസം പ്രായമെത്തുമ്പോൾ ആദ്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് നൽകണം. ആദ്യ കുത്തിവെയ്പ് നൽകി മൂന്നാഴ്ച കഴിഞ്ഞ് ബൂസ്റ്റർ ഡോസ് നൽകണം. 4 മുതൽ 6 മാസം വരെ ഈ പ്രതിരോധശേഷി നിലനിൽക്കും. പിന്നീട് ഓരോ ആറുമാസം കൂടുമ്പോഴും കൃത്യമായി കുത്തിവെയ്പ് ആവർത്തിയ്ക്കണം. എത്ര പ്രാവശ്യം രോഗപ്രതിരോധ കുത്തിവെയ്പ് എടുക്കുന്നു എന്നത് പ്രധാനമാണ്. സ്ഥിരമായി ആറുമാസത്തിലൊരിക്കൽ കുത്തിവയ്പ് എടുക്കുന്ന പശുക്കള്‍ക്കും പന്നികൾക്കും തൃപ്തികരമായ പ്രതിരോധശേഷി ലഭിക്കുകയും രോഗസാധ്യത കുറയുകയും ചെയ്യുന്നു. ഒന്നോ രണ്ടോ കുത്തിവയ്പ് എടുത്തതുകൊണ്ടു മാത്രം രോഗം വരാതിരിക്കണമെന്നില്ല. ഇവയിൽ തീവ്രത കുറഞ്ഞ രീതിയിൽ രോഗലക്ഷണങ്ങൾ കാണാറുണ്ട്. കിടാരികള്‍ക്ക് പശുക്കളെക്കാൾ രോഗസാധ്യതയുമുണ്ട്.

പൂര്‍ണ ആരോഗ്യമുള്ള മൃഗങ്ങളിലേ പ്രതിരോധ കുത്തിവയ്പ് വിജയകരമാവുകയുള്ളൂ. വിരബാധയും തൈലേറിയ പോലുള്ള മറ്റു രക്ത പരാദ രോഗങ്ങളും പശുക്കളുടെ ശരീരത്തിൽ വാക്സീൻ വിജയത്തിന് തടസ്സമുണ്ടാക്കും. പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിന് മുൻപായി കന്നുകാലികൾക്ക് വിരമരുന്ന് നൽകുന്നത് അഭികാമ്യമാണ്‌. ഏഴു മാസമോ അതിനു മുകളിലോ ചെനയുള്ള പശുക്കളെയും രോഗങ്ങൾ ബാധിച്ചവയെയും  കുത്തിവയ്പ്പില്‍ നിന്ന് ഒഴിവാക്കും. എങ്കിലും പ്രസവശേഷം ഒരു മാസം കഴിഞ്ഞ് പശുക്കൾക്കും രോഗങ്ങൾ ഭേദമായതിന് ശേഷം മറ്റുള്ളവയ്ക്കും പ്രതിരോധകുത്തിവപ്പ് മറക്കാതെ നല്‍കണം. കുത്തിവെയ്‌പിൽ നിന്ന് ഒഴിവാക്കിയ കിടാക്കൾക്ക് നാലു മാസം പ്രായമെത്തുമ്പോൾ വാക്‌സീൻ നൽകണം. 

പാല്‍ കുറയാന്‍ ഇടയുണ്ട് എന്ന് കരുതി ചില കര്‍ഷകര്‍ കുത്തിവയ്പ്പിന് വിമുഖത കാണിക്കാറുണ്ട്. ചിലപ്പോള്‍ കുത്തിവയ്പ്പിന്റെ അടുത്ത രണ്ട് ദിവസം പാല്‍ അല്‍പ്പം കുറയുമെങ്കിലും വേഗം പഴയ ഉൽപാദനക്ഷമത വീണ്ടെടുക്കും. പ്രതിരോധ കുത്തിവയ്പ് എടുത്ത ഉരുക്കൾക്ക് ധാതുജീവക മിശ്രിതങ്ങൾ നൽകുന്നതും അൽപം തീറ്റ അധികം നൽകുന്നതും വെയിലത്ത് കെട്ടുന്നത് ഒഴിവാക്കുന്നതും പാലിൽ താൽകാലികമായുണ്ടാവുന്ന കുറവ് എളുപ്പത്തിൽ പരിഹരിക്കാൻ സഹായിക്കും. കുളമ്പ് രോഗത്തിന്‍റെ തീവ്രതയും രോഗം തടയുന്നതില്‍ പ്രതിരോധ കുത്തിവയ്പ്പിനുള്ള പ്രാധാന്യവും കര്‍ഷകര്‍ മനസ്സിലാക്കേണ്ടതുണ്ട്. കുളമ്പ് രോഗവാക്സീൻ തങ്ങളുടെ കന്നുകാലികൾക്ക്  ലഭിച്ചു എന്ന കാര്യം ഉറപ്പാക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണം.  

English summary: Vaccination against foot-and-mouth disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com