ADVERTISEMENT

പന്നികളിലെ  മാരക പകർച്ചവ്യാധിയായ ആഫ്രിക്കൻ പന്നിപ്പനി (ആഫ്രിക്കൻ സ്വൈൻ ഫീവർ)  കേരളത്തിലെ പന്നി ഫാമിങ് മേഖലയെ തകർക്കും വിധം കാട്ടുതീ പോലെ പടരുകയാണ്. ഇക്കഴിഞ്ഞ ജൂലൈയിൽ വയനാട്ടിലായിരുന്നു സംസ്ഥാനത്ത് ആദ്യമായി ആഫ്രിക്കൻ സ്വൈൻ ഫീവർ സ്ഥിരീകരിച്ചത്. ഒറ്റപ്പെട്ട സംഭവമായാണ് തുടക്കത്തിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ ഏഴു മാസംകൊണ്ട് ഒൻപതോളം ജില്ലകളിലേക്കു രോഗവ്യാപനമുണ്ടായി. 39 രോഗബാധകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. റിപ്പോർട്ട് ചെയ്യപ്പെടാത്ത ചെറുകിട യൂണിറ്റുകളുടെ എണ്ണം ഇതിലും കൂടും. ഈ കാലയളവിൽ  രോഗബാധ കാരണം ചത്തൊടുങ്ങിയതും രോഗനിയന്ത്രണത്തിനായി ശാസ്ത്രീയമായി കൊന്നൊടുക്കിയതുമായ പന്നികൾ ആയിരക്കണക്കിനാണ്. ആഫ്രിക്കൻ പന്നിപ്പനി ബാധയെ തുടർന്ന് പന്നികൃഷി മേഖലയിലെ കർഷകർക്കുണ്ടായ സാമ്പത്തിക, തൊഴിൽ നഷ്ടം വിവരണാതീതമാണ്. പന്നികൃഷി ഏറെയുള്ള കോട്ടയം, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലാണ്  രോഗബാധ ഏറ്റവും രൂക്ഷമായി പടർന്നത്. സ്വകാര്യ മേഖലയിലെ മിക്ക ഫാമുകളിലും രോഗമെത്തി. അതി കർശനമായ ജൈവ സുരക്ഷാരീതികൾ കൈക്കൊള്ളുന്നതിനാൽ സർക്കാർ മേഖലയിലെ പന്നിഫാമുകളിൽ ഇതുവരെയും രോഗബാധയുണ്ടായിട്ടില്ല.

ആഫ്രിക്കൻ പന്നിപ്പനി കാസർകോടും: ഒറ്റ ദിവസം കൊണ്ട് പൂർത്തികരിച്ച് പ്രതിരോധദൗത്യം

സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ ആഫ്രിക്കൻ പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടത് കാസർകോട് ജില്ലയിലാണ്. ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്യുന്നതും ആദ്യമായാണ്. ജില്ലയിലെ എന്‍മകജെ ഗ്രാമപഞ്ചായത്തിലെ കാട്ടുകുക്കെ വില്ലേജില്‍ ദേവിമൂലെ എന്ന സ്ഥലത്തുള്ള ഫാമില്‍ പന്നികൾ കൂട്ടമായി ചത്തൊടുങ്ങിയതിനെ തുടർന്ന് സാംപിൾ ശേഖരിച്ച് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ അയച്ച് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ബുധനാഴ്ച രോഗബാധ കണ്ടെത്തിയതിന് ശേഷം ഒറ്റ ദിവസത്തെ മുന്നൊരുക്കം മാത്രം നടത്തി വെള്ളിയാഴ്ച കൊണ്ട് തന്നെ ഫാമിൽ അവശേഷിച്ചിരുന്ന 491 പന്നികളെ നാഷനല്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം ദയാവധം നടത്താനും ജഡം ശാസ്ത്രീയമായി സംസ്കരിക്കാനും രോഗത്തിന്റെ കൂടുതൽ വ്യാപനം ചെറുക്കാനും കാസർകോട് മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകർമ്മസേനയ്ക്ക് സാധിച്ചു. പ്രതിരോധ നടപടികൾ പന്ത്രണ്ട് മണിക്കൂർ നീണ്ടു.

rapid-responds-team
മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകർമ്മസേന

ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബി.സുരേഷ്, ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി.എം.സുനില്‍, ചീഫ് വെറ്റിറിനറി ഓഫീസര്‍ ഡോ. ജയപ്രകാശ്, ദ്രുതകർമ്മ സേന ടീം ലീഡര്‍ ഡോ. വി.വി.പ്രദീപ് കുമാര്‍, ഡോ. എ.മുരളീധരന്‍, എഡിസിപി കോ-ഓർഡിനേറ്റര്‍ ഡോ. എസ്.മഞ്ജു, സ്ഥലം വെറ്ററിനറി സർജൻ 

ഡോ. ബ്രിജിറ്റ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിച്ചത്. ജില്ലയിലെ ഡോക്ടർമാരും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരും ദ്രുതകർമ്മ സേനയുടെ ഭാഗമായിരുന്നു. കണ്ണൂരിലെ ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ടീം ലീഡര്‍ ഡോ. ആല്‍വിന്‍ വ്യാസിന്റെ സാങ്കേതിക സഹായവും കിട്ടി. കള്ളിങ് പ്രവർത്തനങ്ങൾക്ക് ശേഷം പന്നികളുടെ കൂടും പരിസരവും ഫയര്‍ ഫോഴ്സ് അണുവിമുക്തമാക്കി.  രോഗ പ്രഭവ കേന്ദ്രത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നി കശാപ്പും ഇറച്ചിവില്‍പ്പനയും മൂന്നു മാസത്തേക്കു നിരോധനമുണ്ട്. 

ചെറുതല്ല പന്നിക്കൃഷിക്കേറ്റ പ്രഹരം 

ആഫ്രിക്കൻ സ്വൈൻ ഫീവർ വൈറസുകളാണ് രോഗത്തിന് കാരണം. രോഗം ബാധിച്ച പന്നികളുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പ്രധാനമായും പകരുന്നത്. പന്നിമാംസത്തിലൂടെയും രോഗം ബാധിച്ചവയുടെ ശരീരസ്രവങ്ങളും വിസർജ്യവും കലര്‍ന്ന് രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം വഴി പരോക്ഷമായും ആഫ്രിക്കൻ  സ്വൈൻ ഫീവർ അതിവേഗത്തില്‍ പടര്‍ന്നുപിടിക്കും.

മനുഷ്യരിൽ രോഗമുണ്ടാക്കുന്നില്ല. എങ്കിലും രോഗബാധയേറ്റ പന്നികളുമായി ഇടപഴകുന്നവർ വഴി വൈറസ് മറ്റു പന്നിഫാമുകളിലേക്ക് വ്യാപിക്കാം.

രോഗബാധയെ തുടർന്ന് അടച്ചുപൂട്ടിയ പന്നിഫാമുകൾ സംസ്ഥാനത്ത് ഇന്ന് ഏറെയാണ്. ഫാമുകൾ പൂട്ടിയതോടെ കടക്കെണിയിലായ കർഷകരുമേറെ. രോഗ നിയന്തണത്തിനായി കൊന്നൊടുക്കിയ പന്നികളുടെ എണ്ണവും തൂക്കവും കണക്കാക്കി സർക്കാർ നൽകുന്ന നഷ്ടപരിഹാരതുക മാത്രമാണ് കർഷകർക്ക് താൽക്കാലികാശ്വാസം. പന്നിമാംസത്തിന് വലിയ ഡിമാൻഡുള്ള സീസണിലും പോർക്ക് വിപണിയിൽ ആഫ്രിക്കൻ പന്നിപ്പനിയേൽപ്പിച്ച മുരടിപ്പും കനത്ത ആഘാതവും ദൃശ്യമാണ്. രോഗം ഭീഷണിയായതോടെ വിപണിയിൽ പന്നിമാംസത്തിന് ആവശ്യക്കാർ കുറഞ്ഞെന്ന് മാത്രമല്ല വിലയിടിവും ബാധിച്ചിട്ടുണ്ട്. ആഫ്രിക്കൻ പന്നിപ്പനിയെന്ന മഹാവ്യാധി പന്നിവളർത്തൽ മേഖലയ്ക്കും കർഷകർക്കും ഏൽപ്പിച്ച  പ്രഹരം ചെറുതല്ലെന്ന് വ്യക്തം.

പന്നിവളർത്തൽ മേഖലയിൽ വലിയ സാമ്പത്തികനഷ്ടം വിതയ്ക്കുന്ന രോഗമാണെങ്കിലും ഈ പകർച്ചവ്യാധിയെ നിയന്ത്രിക്കാൻ ഫലപ്രദമായ മരുന്നുകളോ വാക്സിനുകളോ ഇതുവരെ പ്രചാരത്തിലില്ല. രോഗം ബാധിച്ചാൽ പന്നികൾ ലക്ഷണങ്ങൾ അതിതീവ്രമായി പ്രകടിപ്പിക്കുമെന്ന് മാത്രമല്ല മരണപ്പെടാനുള്ള സാധ്യത നൂറുശതമാനമാണ്. ആഫ്രിക്കൻ സ്വൈൻ ഫീവർ സ്ഥിരീകരിച്ചാൽ രോഗം കണ്ടെത്തിയ ഫാമിലെയും ഒരു കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന മറ്റ് പന്നിഫാമുകളിലെയും പന്നികളെയെല്ലാം ശാസ്ത്രീയരീതിയിൽ കൊന്ന് ജഡങ്ങൾ സുരക്ഷിതമായി മറവുചെയ്യുകയാണ് രോഗനിയന്ത്രണത്തിനുള്ള ഏകവഴി. 

കാട്ടുപന്നികളിലേക്കു പടർന്നാൽ 

വളർത്തുപന്നികളെ മാത്രമല്ല കാട്ടുപന്നികളെയും രോഗം ബാധിക്കും. വളർത്തുപന്നികളിൽ നിന്നും ഏതെങ്കിലും സാഹചര്യത്തിൽ രോഗം കാട്ടുപന്നികളിലേക്ക് പകരാൻ ഇടവന്നാൽ പിന്നീട് രോഗ നിയന്ത്രണം അതീവദുഷ്കരമായിത്തീരും എന്നുമാത്രമല്ല വ്യാപനം രൂക്ഷമാവുകയും ചെയ്യും. കാട്ടുപന്നികളിലേക്കു വളർത്തു പന്നികളിൽ നിന്നും രോഗവ്യാപനം നടന്നാൽ അടുത്ത കാലത്തൊന്നും ആഫ്രിക്കൻ പന്നിപ്പനിയെ കേരളത്തിൽ നിന്നും തുടച്ചുനീക്കാൻ നമുക്കാവില്ല.

ഇത്തരം ഒരു സാഹചര്യം ഒഴിവാക്കുന്നതിനും രോഗബാധ കണ്ടെത്തിയ വളർത്തു പന്നികളെ ഉടൻ തന്നെ കൊന്നൊടുക്കി തുടർ വ്യാപനം തടയേണ്ട നടപടികൾ അതിപ്രധാനമാണ്.

ജാഗ്രതയാണ് പ്രതിരോധം    

രോഗം പടരുന്ന സാഹചര്യത്തിൽ ഫാമുകളിലേക്കു പുതിയ പന്നികളെയും പന്നികുഞ്ഞുങ്ങളെയും വാങ്ങുന്നത് താൽക്കാലികമായി ഒഴിവാക്കണം. ബ്രീഡിങ്ങിന് വേണ്ടി ഫാമിലേയ്ക് പുതിയ ആൺപന്നികളെ കൊണ്ടുവരുന്നതും ഫാമിലെ പന്നികളെ പുറത്തുകൊണ്ടുപോവുന്നതും തൽക്കാലത്തേക്ക് നിർത്തിവയ്ക്കണം. വിപണത്തിനായി ഫാമിൽ നിന്നും പുറത്തുകൊണ്ടുപോവുന്ന പന്നികളെ തിരിച്ച് കൊണ്ടുവരുന്ന സാഹചര്യത്തിൽ മൂന്നാഴ്ച പ്രത്യേകം മാറ്റിപാർപ്പിച്ച് ക്വാറന്റൈൻ നൽകുന്നത് രോഗപകർച്ച തടയും. പന്നിയിറച്ചിയും പന്നിയുൽപന്നങ്ങളും ഫാമിനുള്ളിലേക്കു കൊണ്ടുവരുന്നത് ഒഴിവാക്കണം. പന്നിഫാമും പരിസരവും അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിനും ജൈവസുരക്ഷാമാർഗ്ഗങ്ങൾ പൂർണമായും പാലിക്കുന്നതിനും മുഖ്യപരിഗണന നൽകണം. ഫാമിനകത്ത്  ഉപയോഗിക്കാൻ പ്രത്യേകം വസ്ത്രങ്ങളും പാദരക്ഷകളും ഉറപ്പുവരുത്തണം. ഫാമിൽ അനാവശ്യ സന്ദർശകരുടെയും വാഹനങ്ങളുടെയും പോക്കുവരവ് കർശനമായി നിയന്ത്രിക്കണം. മറ്റു പന്നിഫാമുകൾ സന്ദർശിക്കുന്നതും ഒഴിവാക്കണം. പുറത്തുനിന്ന് വരുന്നവർ ഫാമിൽ പ്രവേശിക്കുന്നത്  ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ അവരുടെ വാഹനങ്ങളും പാദരക്ഷകളും അണുവിമുക്തമാക്കണം. പുറത്തുനിന്ന് ഫാമിലേക്ക്  ഉപകരണങ്ങൾ കൊണ്ടുവരുമ്പോഴും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഫാമിനുള്ളിൽ കയറ്റാവൂ. ബ്ലീച്ചിങ് പൗഡർ മൂന്ന്  ശതമാനം ലായനി ഫാമുകളിൽ ഉപയോഗിക്കാവുന്നഎളുപ്പത്തിൽ ലഭ്യമായ അണുനാശിനിയാണ്. ഒരു ലീറ്റർ വെള്ളത്തിൽ മുപ്പത് ഗ്രാം ബ്ലീച്ചിങ് പൗഡർ എന്ന അനുപാതത്തിൽ ചേർത്തിളക്കി ഇരുപത് മിനിട്ടിന് ശേഷം തെളിവെള്ളം അണുനാശിനി ആയി ഉപയോഗിക്കാം. 

പന്നിഫാമുകളിൽ രോഗബാധകൾ പൊട്ടിപ്പുറപ്പെടുന്നതിന്റെ പ്രധാന വഴികളിലൊന്ന് പന്നികൾക്ക് ഹോട്ടൽ -മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള അവശിഷ്ടങ്ങളും മിച്ചാഹാരവും തീറ്റയായി നൽകുന്ന സ്വിൽ ഫീഡിങ് രീതിയാണ്. സ്വിൽ ഫീഡിങ് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഹോട്ടൽ -മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള  അവശിഷ്ടങ്ങൾ ഇരുപത് മിനിറ്റെങ്കിലും   വേവിച്ചുമാത്രം പന്നികൾക്ക് നൽകാൻ ശ്രദ്ധിക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ മാംസം അടങ്ങിയ അറവുശാല അവശിഷ്ടങ്ങൾ പന്നികൾക്ക് തീറ്റയായി നൽകുന്ന പരിമിതപ്പെടുത്തുന്നതാണ് ഉചിതം. പന്നികളെയും കോഴികളെയും ഒരുമിച്ച്  കശാപ്പ് ചെയ്യുന്ന കേന്ദ്രങ്ങളിൽ നിന്നും പന്നികശാപ്പ് ശാലകളുടെ സമീപങ്ങളിൽ നിന്നുമുള്ള കോഴിവേസ്റ്റ് പന്നികൾക്ക് ഒരു കാരണവശാലും തീറ്റയായി നൽകാതിരിക്കാൻ ശ്രദ്ധിക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും പന്നി മാംസ വിൽപന കേന്ദ്രങ്ങളിലും പോയി വന്നതിന് ശേഷം വസ്ത്രവും പാദരക്ഷകളും മാറാതെയും ശുചിയാക്കാതെയും ഫാമിനുള്ളിൽ കയറി പന്നികളുമായി ഇടപഴകരുത്.

കാട്ടുപന്നികൾ ധാരാളമായി കാണപ്പെടുന്ന മേഖലകൾ കേരളത്തിൽ ധാരാളമുണ്ട് കാട്ടുപന്നികൾ കാണപ്പെടുന്ന പ്രദേശങ്ങളോടെ ചേർന്ന് പന്നിഫാമുകളും പ്രവർത്തിക്കുന്നുണ്ട് . ആഫ്രിക്കൻ പന്നിപ്പനി വ്യാപിപ്പിക്കുന്നതിൽ കാട്ടുപന്നികൾക്ക് വലിയ പങ്കുണ്ട് . ഈ സാഹചര്യത്തിൽ പന്നിഫാമുകളിലും പരിസരങ്ങളിലും കാട്ടുപന്നികളെ നിയന്ത്രിക്കാനുള്ള നടപടികൾ വേണ്ടതുണ്ട് . കാട്ടുപന്നികളെ ആകർഷിക്കുന്ന രീതിയിൽ തീറ്റ അവശിഷ്ടങ്ങൾ ഫാമിലും പരിസരത്തും നിക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പന്നികൾ കഴിച്ചതിന് ശേഷം ബാക്കിവരുന്ന തീറ്റ അലക്ഷ്യമായി കൂട്ടിയിടാതെ സംസ്കരിക്കണം. കാട്ടുപന്നികളുടെ സാന്നിധ്യം കൂടിയ പ്രദേശത്താണ് ഫാം എങ്കിൽ ഫാമിന് ചുറ്റും  ഗാൽവനൈസ്‌ഡ്‌ അയേൺ മെഷ് ഉപയോഗിച്ച് ഫെൻസിങ് നടത്തുന്നത് ഫലപ്രദമാണ്. ഫെൻസിങ് നടത്തുമ്പോൾ ഫാമിനും ഫെൻസിങിനും ഇടയിൽ ചുരുങ്ങിയത് അഞ്ചു മീറ്റർ അകലം നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com