കൃഷി സ്മാർട്ടാകുമ്പോൾ ഒരേസമയം ചെലവു പകുതിയായി കുറയുകയും വിളവ് ഇരട്ടി ആവുകയും ചെയ്യുന്നു. കർഷകന് 200% നേട്ടം. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ബ്ലോക്കിലെ കർഷകരുടെ അനുഭവമാണിത്. കേന്ദ്ര കിഴങ്ങു വർഗ ഗവേഷണ സ്ഥാപനം (സിടിസിആർഐ) നടപ്പാക്കിയ പദ്ധതിയിലൂടെയാണു കർഷകർ സ്മാർട് കൃഷിയുടെ ഗുണഫലങ്ങൾ നേരിട്ടറിഞ്ഞത്. ആനാട്, അരുവിക്കര, പനവൂർ, വെമ്പായം, കരകുളം എന്നീ പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട കർഷകരാണ് സ്മാർട്ടായത്. മരച്ചീനി, മധുരക്കിഴങ്ങ്, ചേന, വാഴ എന്നീ വിളകളിലാണ് ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചത്.
കേരള ഹോർട്ടികൾചർ മിഷന്റെ ധനസഹായത്തോടെ സിടിസിആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സന്തോഷ് മിത്രയുടെ നേതൃത്വത്തിലാണ് പദ്ധതി പരീക്ഷിച്ചത്. ഡോ. മിത്രയുടെ നേതൃത്വത്തിലാണ് ഇതിനുവേണ്ട ഇ-ക്രോപ് അധിഷ്ഠിത സ്മാർട് ഫാമിങ് വികസിപ്പിച്ചെടുത്തത്.
എന്താണ് സ്മാർട് കൃഷി?
കൃഷിഭൂമിയിലെ മണ്ണു പരിശോധനയായിരുന്നു ആദ്യം. പദ്ധതി നടപ്പാക്കുന്ന എല്ലാ കൃഷിഭവനുകളിലും ഇ-ക്രോപ് എന്ന ഉപകരണം സ്ഥാപിച്ചു. കർഷകർക്കു പരിശീ ലനം നൽകി. അതതു കൃഷിഭൂമിയിലെ കാലാവസ്ഥ ഉൾപ്പെടെയുള്ള വിവരങ്ങൾ ഈ ഉപകരണം വഴി ശേഖരിച്ചു വിശകലനം ചെയ്യുന്നതാണു പ്രധാന ഘട്ടം. പരമ്പരാഗതമായി തുടർന്നുവരുന്ന രീതിയിലും പുതിയ സ്മാർട് രീതിയിലും കൃഷി ചെയ്തു. ഒരേ സ്ഥലത്ത് അടുത്തടുത്തായിരുന്നു കൃഷി. ഓരോ ദിവസവും കാലാവസ്ഥയിലും മണ്ണിലുമുള്ള വ്യതിയാനങ്ങൾ വിശകലനം ചെയ്തു. ചെടിക്കു നൽകേണ്ട വളത്തിന്റെയും വെള്ളത്തിന്റെയും അളവിനെക്കുറിച്ചുള്ള നിർദേശങ്ങൾ കൃഷിക്കാർക്ക് മൊബൈലിൽ നൽകി. ഇ-കോപിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സിടിസിആർഐ ടീമിന്റെ സാന്നിധ്യത്തിൽ വിള പരിപാലനം നടത്തി.
ആദ്യം മധുരക്കിഴങ്ങാണു വിളവെടുത്തത്. സാധാരണ കൃഷിരീതിയിൽ ലഭിക്കുന്നതിന്റെ 218% ആണ് പുതിയ രീതിയിലൂടെ ലഭിച്ചത്. മരച്ചീനി, വാഴ, ചേന എന്നീ വിളകളിൽ സ്മാർട് കൃഷിയിലൂടെ വിളവ് യഥാക്രമം 187%, 152%, 218% ആയി വർധിച്ചു. പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവയുടെ അളവു യഥാക്രമം 49%, 73%, 57% ആയി കുറയ്ക്കാനും പറ്റി.
സ്മാർട് കൃഷിയുടെ ഈ വിജയം മറ്റു വിളകളിലേക്കും രോഗ കീടനിയന്ത്രണം, വിപണനം എന്നീ മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണു സ്ഥാപനം. സംസ്ഥാന പ്ലാനിങ് ബോർഡിന്റെ സഹായത്തോടെ ഇ-ക്രോപിനെ ഇന്റലിജന്റ് ആക്കി സ്മാർട് കൃഷിയെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള ഉദ്യമം പരീക്ഷണ ഘട്ടത്തിലാണ്.
ഫോൺ: 9495155965
vssmithra@gmail.com