ADVERTISEMENT

ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും വളർത്തുപന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി എന്ന പകർച്ചവ്യാധിയുടെ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടുതുടങ്ങിയിരിക്കുന്നു. കണ്ണൂർ, തൃശൂർ, ഇടുക്കി തുടങ്ങിയ ജില്ലകളിലെല്ലാം തന്നെ ചെറുതും വലുതുമായ രോഗബാധകൾ ഈ കഴിഞ്ഞ ആഴ്ചയിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. രോഗം കണ്ടെത്തിയ ഫാമുകളിൽ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ പന്നികളുടെ ദയാവധം ഉൾപ്പെടെയുള്ള രോഗപ്രതിരോധ നടപടികൾ സ്വീകരിച്ചു. കേരളത്തിലെ വളർത്തുപന്നികളിൽ നല്ലൊരു പങ്ക് രോഗബാധയേറ്റും രോഗനിയന്ത്രണത്തിന്റെ ഭാഗമായുമെല്ലാം ചത്തൊടുങ്ങിക്കഴിഞ്ഞു. ഇത് കേരളത്തിലെ മാത്രം സാഹചര്യമാണെന്ന് കരുതരുത്. കാരണം ആഫ്രിക്കൻ പന്നിപ്പനി പടർന്നുപിടിച്ച രാജ്യങ്ങളിൽ എല്ലാം തന്നെ ഇതേ രീതിയിൽ വളർത്തുപന്നികളിൽ സർവനാശം സംഭവിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടിലധികമായി ലോകമെമ്പാടും പന്നിവളർത്തൽ മേഖലയിൽ വലിയ സാമ്പത്തികനഷ്ടം വിതയ്ക്കുന്ന രോഗമാണെങ്കിലും ഈ പകർച്ചവ്യാധിയെ നിയന്ത്രിക്കാൻ ഫലപ്രദമായ മരുന്നുകളോ വാക്സീനുകളോ ഇതുവരെ പ്രചാരത്തിലില്ല. 

രോഗം ബാധിച്ച പന്നികളുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പ്രധാനമായും പകരുന്നത്. പന്നിമാംസത്തിലൂടെയും രോഗം ബാധിച്ചവയുടെ ശരീരസ്രവങ്ങളും വിസർജ്യവും കലര്‍ന്ന് രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം വഴി പരോക്ഷമായും ആഫ്രിക്കൻ സ്വൈൻ ഫീവർ അതിവേഗത്തില്‍ പടര്‍ന്നുപിടിക്കും. രോഗം ബാധിച്ചാൽ പന്നികൾ ലക്ഷണങ്ങൾ അതിതീവ്രമായി പ്രകടിപ്പിക്കുമെന്ന് മാത്രമല്ല മരണപ്പെടാനുള്ള സാധ്യത നൂറുശതമാനമാണ്.

പന്നികളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്ത്യജന്യരോഗങ്ങളിൽ ഒന്നല്ല ആഫ്രിക്കൻ പന്നിപ്പനി. അതിനാൽ പന്നിമാംസം കൈകാര്യം ചെയ്യുന്നതിലോ കഴിക്കുന്നതിലോ ആശങ്ക വേണ്ട. മനുഷ്യരിൽ രോഗമുണ്ടാക്കുന്നിലെങ്കിലും രോഗബാധയേറ്റ പന്നികളുമായി ഇടപഴകുന്നവർ വഴി വൈറസ് മറ്റ് പന്നിഫാമുകളിലേക്കു വ്യാപിക്കാം. പന്നികളെ മാത്രം ബാധിക്കുന്ന ഈ വൈറസ് മറ്റു വളർത്തുമൃഗങ്ങളിലും പക്ഷികളിലും രോഗമുണ്ടാക്കുന്നില്ല.

ആഫ്രിക്കൻ സ്വൈൻ ഫീവർ സ്ഥിരീകരിച്ചാൽ രോഗം കണ്ടെത്തിയ ഫാമിലെയും ഒരു കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന മറ്റു പന്നിഫാമുകളിലെയും പന്നികളെയെല്ലാം ശാസ്ത്രീയരീതിയിൽ കൊന്ന് ജഡങ്ങൾ സുരക്ഷിതമായി മറവുചെയ്യുകയാണ് രോഗനിയന്ത്രണത്തിനുള്ള ഏകവഴി.

തുടർന്ന് അണുനശീകരണം നടത്തി മൂന്ന് മാസം ഫാം പൂർണമായും അടച്ചിടണം. രോഗം കണ്ടെത്തിയ പ്രദേശത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള നിരീക്ഷണമേഖലയിൽ 3 മാസത്തേക്ക് പന്നിമാംസവിതരണം, പന്നിമാംസ വില്‍പന നടത്തുന്ന കടകളുടെ പ്രവർത്തനം എന്നിവ പാടില്ല. ഇവിടെനിന്നും പന്നികളെ  മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും മറ്റു പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേക്ക് പന്നികളെ കൊണ്ടുവരുന്നതിനും വിലക്കുണ്ട്.

കേരളത്തിൽ രോഗം കണ്ടെത്തിയ സാഹചര്യത്തിൽ ഏർപ്പെടുത്തിയ അതിർത്തി ചെക്ക്പോസ്റ്റുകളിലൂടെ കേരളത്തിലേക്കും പുറത്തേക്കും പന്നികൾ, പന്നിമാംസം, അവയുടെ മറ്റുൽപന്നങ്ങൾ, പന്നിക്കാഷ്ഠം എന്നിവ കൊണ്ടുപോവുന്നതിനുള്ള നിരോധനം ഇപ്പോഴും തുടരുന്നുണ്ട്. 

african-swine-fever-culling
ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്ത ഫാമിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കിയപ്പോൾ (ഫയൽ ചിത്രം)

ആഫ്രിക്കൻ പന്നിപ്പനി തുടർച്ചയായി പൊട്ടിപ്പുറപ്പെടുന്ന  സാഹചര്യത്തിൽ കർഷകർ ശ്രദ്ധിക്കേണ്ടത്

1. കേരളത്തിൽ നിലവിൽ രോഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ ഫാമിങ് പ്രവർത്തനങ്ങൾ ഇടക്കാലത്തേക്ക് ഭാഗികമായി നിർത്തിവയ്ക്കുന്നതാവും ഏറ്റവും അഭികാമ്യം. ഫാമുകളിലേക്ക് പുതിയ പന്നികളെയും പന്നിക്കുഞ്ഞുങ്ങളെയും വാങ്ങുന്നത് താൽകാലികമായി ഒഴിവാക്കണം. ബ്രീഡിങ്ങിനു വേണ്ടി ഫാമിലേയ്ക് പുതിയ ആൺപന്നികളെ കൊണ്ടുവരുന്നതും ഫാമിലെ പന്നികളെ പുറത്തുകൊണ്ടുപോകുന്നതും തൽകാലത്തേക്ക് നിർത്തിവയ്ക്കണം. വിപണത്തിനായി ഫാമിൽ നിന്നും പുറത്തുകൊണ്ടുപോകുന്ന പന്നികളെ തിരിച്ചു കൊണ്ടുവരുന്ന സാഹചര്യത്തിൽ മൂന്നാഴ്ച പ്രത്യേകം മാറ്റിപാർപ്പിച്ച് ക്വാറന്റൈൻ നൽകുന്നത് രോഗപ്പകർച്ച തടയും. പന്നിയിറച്ചിയും പന്നിയുൽപന്നങ്ങളും ഫാമിനുള്ളിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണം.

2. പന്നിഫാമും പരിസരവും അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിനും ജൈവസുരക്ഷാമാർഗങ്ങൾ പൂർണമായും പാലിക്കുന്നതിനും മുഖ്യപരിഗണന നൽകണം. ഫാമിനകത്ത്  ഉപയോഗിക്കാൻ പ്രത്യേകം വസ്ത്രങ്ങളും പാദരക്ഷകളും ഉറപ്പുവരുത്തണം. ഫാമിൽ അനാവശ്യസന്ദർശകരുടെയും, വാഹനങ്ങളുടെയും പോക്കുവരവ് കർശനമായി നിയന്ത്രിക്കണം. മറ്റു പന്നിഫാമുകൾ സന്ദർശിക്കുന്നതും ഒഴിവാക്കണം. പുറത്തുനിന്ന് വരുന്നവർ ഫാമിൽ പ്രവേശിക്കുന്നത് ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ അവരുടെ വാഹനങ്ങളും പാദരക്ഷകളും അണുവിമുക്തമാക്കണം. പുറത്തുനിന്ന് ഫാമിലേക്ക് ഉപകരണങ്ങൾ കൊണ്ടുവരുമ്പോഴും അണുവിമുക്തമാക്കിയതിനു ശേഷം മാത്രമേ ഫാമിനുള്ളിൽ കയറ്റാവൂ. ബ്ലീച്ചിങ് പൗഡർ മൂന്നു ശതമാനം ലായനി ഫാമുകളിൽ ഉപയോഗിക്കാവുന്ന എളുപ്പത്തിൽ ലഭ്യമായ അണുനാശിനിയാണ്. ഒരു ലീറ്റർ വെള്ളത്തിൽ മുപ്പത് ഗ്രാം ബ്ലീച്ചിങ് പൗഡർ എന്ന അനുപാതത്തിൽ ചേർത്തിളക്കി ഇരുപത് മിനിറ്റിന് ശേഷം തെളിവെള്ളം അണുനാശിനി ആയി കൂടും പരിസരവും ഉപകരണങ്ങളും വൃത്തിയാക്കാൻ ഉപയോഗിക്കാം. മൂന്ന് ശതമാനം സോഡിയം ഹൈഡ്രോക്സൈഡ് ലായനി, നാലു ശതമാനം അലക്കുകാരലായനി (സോഡിയം കാർബണേറ്റ് ), കുമ്മായം എന്നിവയും കൂടും പരിസരവും വൃത്തിയാക്കാൻ  അണുനാശിനികൾ ആയി ഉപയോഗിക്കാം. ഒരു ശതമാനം  വീര്യമുള്ള പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഫാമിലെ തൊഴിലാളികളുടെ  കൈകാലുകൾ അണുവിമുക്തമാക്കാനായി ഉപയോഗിക്കണം. ഫാമിന്റെ ഗേറ്റിൽ അണുനാശിനി നിറച്ച് വാഹങ്ങളുടെ ടയർ ഡിപ്പ്, ഫുട്ട് ഡിപ്പ് എന്നിവ ക്രമീകരിക്കണം. ഫോർമലിൻ ലായനി 3 മില്ലിലീറ്റർ  ഒരു ലീറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിൽ ചേർത്ത്  ടയർ ഡിപ്പ്, ഫുട്ട് ഡിപ്പ് എന്നിവയ്ക്കായി ഉപയോഗിക്കാം.

3. പന്നിഫാമുകളിൽ രോഗബാധകൾ പൊട്ടിപ്പുറപ്പെടുന്നതിന്റെ പ്രധാന വഴികളിലൊന്ന് പന്നികൾക്ക് ഹോട്ടൽ -മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള അവശിഷ്ടങ്ങളും മിച്ചാഹാരവും തീറ്റയായി നൽകുന്ന സ്വിൽ ഫീഡിങ് രീതിയാണ്. സ്വിൽ ഫീഡിങ് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഹോട്ടൽ -മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള  അവശിഷ്ടങ്ങൾ ഇരുപതു മിനിറ്റെങ്കിലും വേവിച്ചുമാത്രം പന്നികൾക്ക് നൽകാൻ ശ്രദ്ധിക്കണം.

4. പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ പന്നികൾക്ക് കോഴി - പോത്ത്-  പന്നി എന്നിവയെ കശാപ്പ് ചെയ്യുന്ന അറവുശാലയിലെ മാലിന്യം തീറ്റയായി നൽകിയതായി കർഷകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ മാംസം അടങ്ങിയ അറവുമാലിന്യങ്ങൾ പന്നികൾക്ക് തീറ്റയായി നൽകുന്ന പരിമിതപ്പെടുത്തുന്നതാണ് ഉചിതം. പന്നിക്കശാപ്പ് ശാലകളിൽ നിന്നും, അതുപോലെ  പന്നികൾക്കൊപ്പം കോഴികളെയും പോത്തുകളെയും കശാപ്പ് ചെയ്യുന്ന കേന്ദ്രങ്ങളിൽ നിന്നുമുള്ള അറവുമാലിന്യം പന്നികൾക്ക് ഒരു കാരണവശാലും തീറ്റയായി നൽകാതിരിക്കാൻ ശ്രദ്ധിക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും പന്നി മാംസ വിൽപന കേന്ദ്രങ്ങളിലും പോയി വന്നതിന് ശേഷം വസ്ത്രവും പാദരക്ഷകളും മാറാതെയും ശുചിയാക്കാതെയും ഫാമിനുള്ളിൽ കയറി പന്നികളുമായി ഇടപഴകരുത്.

5. കാട്ടുപ്പന്നികൾ ധാരാളമായി കാണപ്പെടുന്ന മേഖലകൾ കേരളത്തിൽ ധാരാളമുണ്ട് കാട്ടുപ്പന്നികൾ കാണപ്പെടുന്ന പ്രദേശങ്ങളോടെ ചേർന്ന് പന്നിഫാമുകളും നിരവധി പ്രവർത്തിക്കുന്നുണ്ട്. ആഫ്രിക്കൻ പന്നിപ്പനി വ്യാപിപ്പിക്കുന്നതിൽ കാട്ടുപന്നികൾക്ക് വലിയ പങ്കുണ്ട്. ഈ സാഹചര്യത്തിൽ പന്നിഫാമുകളിലും പരിസരങ്ങളിലും കാട്ടുപന്നികളെ നിയന്ത്രിക്കാനുള്ള നടപടികൾ വേണ്ടതുണ്ട്. കാട്ടുപന്നികളെ ആകർഷിക്കുന്ന രീതിയിൽ തീറ്റ അവശിഷ്ടങ്ങൾ ഫാമിലും പരിസരത്തും നിക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പന്നികൾ കഴിച്ചതിന് ശേഷം ബാക്കിവരുന്ന തീറ്റ അലക്ഷ്യമായി കൂട്ടിയിടാതെ സംസ്കരിക്കണം. കാട്ടുപന്നികളിൽ ഉയർന്നനിരക്കിൽ അസ്വാഭാവിക മരണം ശ്രദ്ധയിൽപെട്ടാൽ മൃഗസംരക്ഷണവകുപ്പിൽ വിവരം അറിയിക്കണം.

6. കേരളത്തിലെ പന്നിഫാമുകളിൽ ജോലിചെയ്യുന്ന തൊഴിലാളികളിൽ വലിയൊരുപങ്ക് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവർക്ക് ആഫ്രിക്കൻ പന്നിപ്പനിയെപറ്റിയും പ്രതിരോധമാർഗങ്ങളെപറ്റിയും ബോധവൽക്കരണം നടത്താൻ ഫാം ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണം. ഫാമിന് അകത്തും പുറത്തും ഉപയോഗിക്കാൻ പ്രത്യേകം വസ്ത്രങ്ങളും പാദരക്ഷകളും തൊഴിലാളികൾക്ക് ഉറപ്പാക്കണം രോഗബാധിതമോ മരണപ്പെട്ടതോ ആയ പന്നികളെ കൈകാര്യം ചെയ്യുമ്പോൾ ഏപ്രണുകൾ, കയ്യുറകൾ, ഗംബൂട്ടുകൾ തുടങ്ങിയവ ഉപയോഗിക്കാൻ അവരെ ചട്ടം കെട്ടണം. ജൈവസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തൊഴിലാളികൾ ഫാമിൽ പാലിക്കുന്നുണ്ടെന്നത് ഉടമകൾ ഉറപ്പാക്കണം. തൊഴിലാളികളുടെ മറ്റു ഫാമുകളിലേക്കുള്ള സന്ദർശനങ്ങൾ തൽകാലത്തേക്ക് വിലക്കുക.

7. ഫാമിലെ പന്നികളിൽ അസ്വാഭാവികരോഗലക്ഷണങ്ങളോ പന്നികൾക്കിടയിൽ പെട്ടെന്നുള്ള മരണമോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അടുത്തുള്ള സർക്കാർ മൃഗാശുപത്രിയിലെ  ഡോക്ടറെ വിവരം അറിയിക്കണം. രോഗം മറച്ചുവയ്ക്കുന്നതും രോഗം സംശയിക്കുന്ന പന്നികളെ വിറ്റൊഴിവാക്കുന്നതും കശാപ്പ് നടത്തുന്നതും പതിനായിരങ്ങളുടെ ഉപജീവനോപാധിയായ കേരളത്തിലെ പന്നിവളർത്തൽ മേഖല സർവവും നശിക്കുന്നതിന് വഴിയൊരുക്കും എന്ന വസ്തുത മറക്കാതിരിക്കുക.

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com