ADVERTISEMENT

ഭാരതീയ ഗുരുപാരമ്പര്യത്തിന്റെ സമകാലിക മുഖമായ സദ്ഗുരു കോയമ്പത്തൂരിൽ സ്ഥാപിച്ച ഈശ യോഗ സെന്റർ ആത്മീയാന്വേഷികളുടെ മാത്രമല്ല കൃഷി, പരിസ്ഥിതി താൽപര്യങ്ങൾ പുലർത്തുന്നവരുടെയും സംശയപരിഹാര സ്ഥാനമാണിന്ന്. സദ്ഗുരുവിന്റെ ആത്മീയദർശനങ്ങളുടെ അവിഭാജ്യ ഘടകമാണ് കൃഷി–പരിസ്ഥിതി സംരക്ഷണം. കാവേരി നദീ തീരത്തുള്ള കർഷകരെ സംഘടിപ്പിച്ചു നടപ്പാക്കുന്ന വൃക്ഷവിളക്കൃഷി പദ്ധതിയായ ‘കാവേരി കോളിങ്’, മണ്ണിന്റെ ജൈവഗുണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘സേവ് സോയിൽ’ എന്നിവയാണ് കാർഷിക പദ്ധതികളിൽ മുഖ്യം. 24 കർഷക കമ്പനികളാണ് ഇന്ന് ഈശയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്. അതിൽത്തന്നെ ‘വെല്ല്യങ്കരി ഉഴവൻ’ എഫ്പിഒ പോലെ രാജ്യത്തെ തന്നെ കർഷക കമ്പനികളിൽ മുൻനിരയിൽ നിൽക്കുന്നവയുമുണ്ട്. 

‘എന്നും നിലനിൽക്കുന്ന കൃഷി, എന്നും വരുമാനം നൽകുന്ന കൃഷി’ എന്ന സന്ദേശമാണ് ഈശ പ്രചരിപ്പിക്കുന്നത്. ഈ ഉദ്ദേശ്യത്തോടെ തമിഴ്നാട്ടിൽ 4 മാതൃകാ കൃഷിത്തോട്ടങ്ങളാണു സ്ഥാപിച്ചിരിക്കുന്നത്. അതിൽത്തന്നെ കോയമ്പത്തൂർ സെമ്മേടും തിരുവണ്ണാമലയിലുമുള്ള കൃഷിയിടങ്ങളാണു പ്രധാനമായവ. സമ്പൂർണ ജൈവകൃഷിയിടങ്ങളാണ് ഇവയെല്ലാം. ജൈവകൃഷി ചെയ്താൽ ഉൽപാദനം ഗണ്യമായി കുറയുമെന്നുള്ള പൊതു ധാരണ നീക്കുക എന്നതും ഈ കൃഷിയിടങ്ങളുടെ ലക്ഷ്യമാണ്.

isha-paddy
വിവിധ നെല്ലിനങ്ങൾ

നെല്ലിൽ നേട്ടം

ഈശ യോഗ സെന്ററിനോട് ഏറെ അകലെയല്ലാതെ സെമ്മേടുള്ള 37 ഏക്കർ കൃഷിയിടത്തിൽ 20 ഏക്കറോളം നെൽക്കൃഷിക്കായി മാറ്റി വച്ചിരിക്കുന്നു. 100 നെല്ലിനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നതെന്ന് കൃഷിവിഭാഗം കോർഡിനേറ്റർ കറുപ്പുസ്വാമി പറയുന്നു. ഭാരതത്തിന്റെ പൗരാണിക നെല്ലിനങ്ങളാണ് ഇവയെല്ലാം തന്നെ. അതിൽത്തന്നെ നല്ല പങ്കും ഔഷധഗുണമുള്ളവ. ഭവാനി, മാപ്പിള സമ്പ, തൂയമല്ലി, വാസനസീരൈ സമ്പ, കറുപ്പുഗൗണി എന്നീ പാരമ്പര്യ നെല്ലിനങ്ങൾക്കെല്ലാം നിലവിൽ വിപണിയിൽ നല്ല ഡിമാൻഡും വിലയുമുണ്ടെന്നു കറുപ്പുസ്വാമി. ഇവയിൽത്തന്നെ തൂയമല്ലി ഇനത്തിനാണ് ആവശ്യക്കാർ കൂടുതൽ. പുരുഷന്മാരിലെ പ്രത്യുൽപാദനശേഷി വർധനയ്ക്കു പ്രയോജനപ്പെടുന്ന ഔഷധഘടകമുണ്ട് മാപ്പിളസമ്പയിൽ. കൂട്ടത്തിൽ ഉയർന്ന പോഷക–ഔഷധഗുണമുള്ള ഇനമാണ് കറുപ്പുഗൗണി. 

isha-karuppuswami
ഫാമിന്റെ ചുമതലയുള്ള കറുപ്പുസ്വാമി

ഭക്ഷണത്തിന്റെ ആരോഗ്യ–ഔഷധമേന്മകളെക്കുറിച്ച് കൂടുതൽ ഗ്രാഹ്യമുണ്ട് പുതു തലമുറയ്ക്ക്. അതുകൊണ്ടുതന്നെ പാരമ്പര്യ ഇനങ്ങൾക്ക് മേലിലും വിപണിയും വിലയും വർധിക്കുമെന്ന് കറുപ്പുസ്വാമി. മികച്ച പാരമ്പര്യ നെല്ലിനങ്ങളെ കണ്ടെടുത്ത് അവയെ സംരക്ഷിച്ച് അവയുടെ വിത്ത് കർഷകർക്കു കൈമാറി കാർഷിക കുടുംബങ്ങളെ സമ്പത്തികാഭിവൃദ്ധിയിലേക്കു നയിക്കുക തന്നെയാണ് ഈശയുടെ ലക്ഷ്യവും. 

ഇങ്ങനെ പുതുതായി വീണ്ടെടുക്കുന്ന പല വിത്തിനങ്ങളും തുടക്കത്തിൽ അര സെന്റ് – ഒരു സെന്റ് വിസ്തൃതിയിൽ മാത്രമാണ് കൃഷി ചെയ്യുന്നത്. അതിൽനിന്നു ശേഖരിക്കുന്ന വിത്ത് കർഷകർക്കു കൈമാറി കൃഷി വിസ്തൃതമാക്കുന്നു. ഈശയുടെ കൃഷിയിടത്തിൽ സമൃദ്ധമായി വിളയുന്ന അരിയിനങ്ങൾ തവിടു കളയാതെ കുത്തിയെടുത്ത് ഫാമിൽനിന്നു തന്നെ വിൽക്കുന്നുമുണ്ട്. ഭാരതത്തിലെ അരിയിനങ്ങളെല്ലാം തന്നെ ഒറ്റ നടപ്പിൽ കണ്ടു തീർക്കാം എന്ന കൗതുകവും സമ്മാനിക്കും സെമ്മേട്ടിലെ ഈ നെൽപാടങ്ങൾ.

isha-1
തുള്ളിനന സൗകര്യത്തോടെ പച്ചക്കറിക്കൃഷി

കായ്കറിത്തോട്ടം

പച്ചക്കറിക്കൃഷിയിൽ ജൈവരീതിയിൽ മികച്ച ഉൽപാദനം ഉറപ്പാക്കുന്ന തോട്ടമാണ് ഈശയുടേത്. വെണ്ട‌, വഴുതന, പാലക്ക് ഉൾപ്പെടെ വിവിധ ചീരയിനങ്ങൾ, മുള്ളങ്കി, പച്ചമുളക്, തക്കാളി, സീസണിൽ ശീതകാല പച്ചക്കറികൾ, മുരിങ്ങ എന്നിവയെല്ലാം സമൃദ്ധമായിത്തന്നെ ഇവിടെ വിളയുന്നു. ജീവാമൃതമാണ് പ്രധാന വളം. ജൈവവള ലഭ്യതയ്ക്കായി നാടൻ പശുക്കളുടെ വിപുലമായ ഗോശാല ഈശയിൽ പരിപാലിക്കുന്നുമുണ്ട്. വിത്തായാലും തൈ ആയാലും ജൈവവളക്കൂട്ടായ ബീജാമൃതത്തിൽ മുക്കി പ്രതിരോധശേഷി കൂട്ടിയ ശേഷമാണ് നടീൽ. വേരിനെ ബാധിക്കുന്ന കീട–വിര ആക്രമണങ്ങളെയെല്ലാം പ്രതിരോധിക്കാൻ ബീജാമൃതത്തിനു കഴിയുമെന്ന് കറുപ്പുസ്വാമി. പച്ചക്കറിത്തൈകൾ മുളച്ച് 15 ദിവസം കഴിയുന്നതോടെ കീടവിരട്ടി പ്രയോഗിക്കും. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി മിശ്രിതമാണ് പ്രയോഗിക്കുക. തുടർന്ന് ഒരാഴ്ച പിന്നിടുന്നതോടെ വളർച്ചാ ത്വരകമായി പ്രവർത്തിക്കുന്ന ഫിഷ് അമിനോ തളിക്കുന്നു. ചെടികളുടെ വളർച്ചനിരക്ക് വിലയിരുത്തി മാത്രമാണ് വളപ്രയോഗമെന്ന് കറുപ്പുസ്വാമി. അമിതവളം ചെടിയുടെ കായിക വളർച്ച കൂട്ടും, ഉൽപാദനം കുറയ്ക്കും. പച്ചക്കറിക്കൃഷിയിൽ തുള്ളിനനയുടെ മേന്മകൾ ബോധ്യപ്പെടുത്തുന്ന കൃഷിയിടം കൂടിയാണിത്. ജലവിനിയോഗം പരമാവധി കുറച്ചുള്ള തുള്ളിനന രീതിയും ബാഷ്പീകരണം കുറയ്ക്കാനായി ജൈവാവശിഷ്ടങ്ങൾകൊണ്ടുള്ള പുതയും ചേരുന്നതോടെ പ്രകൃതിവിഭവങ്ങളുടെ ദുർച്ചെലവു കുറയുന്നു.

isha-desi-cow
നാടൻ ഉരുക്കൾ

പച്ചക്കറിക്കൃഷിയിടത്തിന്റ ജൈവഗുണം വർധിപ്പിക്കാനായി 20 സസ്യ ഇനങ്ങൾ ഒരുമിച്ചു കൂട്ടി കൃഷി ചെയ്ത് ഒരു മാസത്തിനു ശേഷം ഉഴുതുകൂട്ടുന്ന രീതിയും ഇവിടെ അവലംബിക്കുന്നുണ്ട്. ചെറുധാന്യങ്ങൾ, പയർവർഗവിളകൾ എന്നിവയെല്ലാം അക്കൂട്ടത്തിലുണ്ട്. മുളച്ചുയർന്ന ശേഷം ഇത് ഉഴുതു കൂട്ടും. വയ്ക്കോലും പച്ചപ്പുല്ലും ഒന്നിനു മുകളിൽ ഒന്നായി പാളികളായി പുതയിട്ട് അവ അഴുകിത്തുടങ്ങുമ്പോൾ തടമെടുത്തു വിത്തിടുന്നു. ഇങ്ങനെ പുതയിടുമ്പോൾ മണ്ണിരകൾ മുകൾത്തട്ടു വരെ എത്തി മണ്ണിളക്കുമെന്നു കറുപ്പുസ്വാമി. അതുവഴി മണ്ണിന്റെ ജൈവഗുണം വർധിക്കും, വിളകളുടെ വേരോട്ടം സുഗമമാകും. ഈറോഡിലുള്ള കൃഷി ഗവേഷണകേന്ദ്രം പുറത്തിറക്കിയ, ഉയർന്ന കുർക്കുമിൻ സാന്നിധ്യമുള്ള ഭവാനിസാഗർ  മഞ്ഞളിനവും ഇവിടെ വിപുലമായിത്തന്നെ കൃഷി ചെയ്യുന്നു. 

isha-turmeric
മഞ്ഞൾക്കൃഷിയിലെ കളയെടുപ്പ്

‌ഉൽപാദിപ്പിക്കുന്ന ഭക്ഷ്യവിളകളിൽ 60 ശതമാനത്തോളവും ഈശയുടെ കാന്റീനിലേക്കു തന്നെയാണ് പോകുന്നത്. ബാക്കി, ഫാമിൽനിന്നു തന്നെ വിറ്റു പോകുന്നു. ഏതാണ്ട് 200 കുടുംബങ്ങൾ ഉൾപ്പെടുന്ന വാട്സാപ് ഗ്രൂപ്പ് ഫാമുമായി ബന്ധപ്പെട്ടുണ്ട്. വിളവെടുപ്പിനെക്കുറിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ അറിയിപ്പെത്തുമ്പോൾതന്നെ ശുദ്ധമായ ഭക്ഷ്യവിളകൾ വാങ്ങാൻ അവർ മത്സരിച്ചെത്തുന്നു.

ജൈവകൃഷിയുടെ പ്രധാന മേന്മ ഉൽപാദനച്ചെലവു കുറയ്ക്കാം എന്നതു തന്നെയെന്ന് കറുപ്പുസ്വാമി. ഒപ്പം സുരക്ഷിത ഭക്ഷ്യവിഭവങ്ങൾ വിളയിക്കുകയും ചെയ്യാം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഉൽപാദനച്ചെലവു കുറച്ച് വരുമാനം വർധിപ്പിക്കുന്ന മാതൃകകൾ പരിചപ്പെടുത്തിയാൽ മാത്രമെ കർഷകർ കൃഷിയിൽ ഉറച്ചു നിൽക്കൂ എന്നും അദ്ദേഹം പറയുന്നു.

വൃക്ഷവിളകളിലൂടെ നേട്ടം

രാജ്യാന്തര ശ്രദ്ധയാകർഷിച്ച പദ്ധതിയാണ് കാവേരി കോളിങ്. കർണാടകയിലെയും തമിഴ്നാട്ടിലെയും കർഷകർ ഒരുപോലെ ആശ്രയിക്കുന്ന നദിയാണ് കാവേരി. കാവേരിനദീജല തർക്കങ്ങൾക്കും നിയമയുദ്ധങ്ങൾക്കുമൊക്കെ ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഒരു വശത്ത് തർക്കങ്ങൾ മുറുകുമ്പോൾ മറുവശത്ത് കാവേരി കൂടുതൽ ശോഷിക്കുന്നുമുണ്ട്. അതു മുന്നിൽക്കണ്ടുള്ള സദ്ഗുരുവിന്റെ നദീസംരക്ഷണ പദ്ധതിയാണ് കാവേരി കോളിങ്. നദീതീരങ്ങളിലുള്ള കർഷകരെ സംഘടിപ്പിച്ച വൃക്ഷവിളക്കൃഷി പ്രചരിപ്പിക്കുകയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ചന്ദനം, രക്തചന്ദനം എന്നിങ്ങനെ ദീർഘകാല നിക്ഷേപമായി മാറുന്ന വൃക്ഷവിളകൾ കൃഷി ചെയ്യാൻ ഈ പദ്ധതിയിലൂടെ കർഷകരെ പ്രേരിപ്പിക്കുന്നു. കർണാടകയിലും തമിഴ്നാട്ടിലും വലിയ മുന്നേറ്റമുണ്ടാക്കിയ ഈ പദ്ധതി വഴി കോടിക്കണക്കിനു വൃക്ഷത്തൈകളാണ് വിതരണം ചെയ്തത്. നദീതീരങ്ങളിൽ മാത്രമല്ല എവിടെയും, ഉയർന്ന വിപണിമൂല്യമുള്ള വൃക്ഷവിളകൾ കൃഷി ചെയ്യുന്നത് കൃഷിക്കാരുടെ ഭാവി സുരക്ഷിതമാക്കുമെന്ന് പദ്ധതിയുടെ പ്രവർത്തകർ പറയുന്നു. വൃക്ഷവിളകളിലൂടെ മികച്ച നേട്ടമുണ്ടാക്കിയ കർഷകരെ പങ്കെടുപ്പിച്ച് നിരന്തരം ബോധവൽക്കരണ പരിപാടികളും ഈശ സംഘടിപ്പിക്കുന്നുണ്ട്.

ഫോൺ: 9443057562

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com