ADVERTISEMENT

രണ്ടു വാഴക്കുല സ്കൂട്ടറിൽ കെട്ടിവച്ചാണ് തോമസ് ചേട്ടൻ ഞായറാഴ്ച കുർബാനയ്ക്കു വന്നത്. ത്രേസ്യാമ്മ ചേട്ടത്തിയുടെ കൈവശമാകട്ടെ പത്രക്കടലാസിൽ പൊതിഞ്ഞ അഞ്ചു കോഴിമുട്ടയായിരുന്നു. പിന്നെയും പലരും പല കാർഷികോൽപന്നങ്ങളുമായി കോട്ടയം കാപ്പുംതലയിലെ ഫാത്തിമാപുരം പള്ളിയിലെത്തി. നേർച്ചയായി കാഴ്ചവയ്ക്കാൻ കൊണ്ടുവന്നതാണെന്ന തെറ്റിധാരണ വേണ്ട. പുരയിടത്തിൽ കൂടുതലായുണ്ടാകുന്ന നല്ല ഭക്ഷ്യവസ്തുക്കൾ പരസ്പരം കൈമാറി അധികവരുമാനം കണ്ടെത്തുന്നതിന് ഇവിടുത്തെ ഫാർമേഴ്സ് ക്ലബ് നടത്തുന്ന സൺഡേ മാർക്കറ്റിന്റെ ചിത്രമാണിത്.

 

കുർബാന കഴിഞ്ഞു മടങ്ങിയപ്പോൾ വാഴക്കുല മത്തായിചേട്ടന്റെ കാറിൽ കയറിപ്പോയി. തോമസുചേട്ടന്റെ കൈവശം കോവയ്ക്കായും മുട്ട കൊണ്ടുവന്ന ചേട്ടത്തിയുെട പക്കൽ കാന്താരി മുളകുമുണ്ടായിരുന്നു. അന്നന്നു വേണ്ടുന്ന ആഹാരം ഇന്നും കിട്ടണമേയെന്നു പ്രാർഥിച്ചവരിൽ പലരും വിഷമില്ലാത്ത പഴങ്ങളും പച്ചക്കറികളും കിട്ടിയ സന്തോഷത്തിലാണ ് മടങ്ങിയത്.

 

രണ്ടോ മൂന്നോ ഉൽപന്നങ്ങളുള്ള നാമമാത്ര കർഷകർക്കും വിപണനത്തിന് അവസരമൊരുക്കുന്നു സൺഡേ മാർക്കറ്റ്. പല ഇടവകകളിലും ഈ സംവിധാനം നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഞായറാഴ്ച കളിൽ പള്ളിയിൽ വരുന്നവർക്ക് ഈ അവ സരം പ്രയോജനപ്പെടുത്താം, വാഴക്കുല, കാന്താരിമുളക്, കോഴിമുട്ട തുടങ്ങി വീടുക ളിൽ അധികമുള്ള ഉൽപന്നങ്ങൾക്ക് അയ ലത്തുതന്നെ ആവശ്യക്കാരെ കണ്ടെത്താൻ ഇതു സഹായിക്കുന്നു. ഓരോ ഉൽപന്നത്തി നും ന്യായമായ വില നിശ്ചയിക്കുന്നത് ക്ലബ് ഭാരവാഹികളുടെ സമിതിയാണ്. മൊ ത്തവിലയെക്കാൾ കൂട്ടിയും ചില്ലറ വിപണി യെക്കാൾ അൽപം താഴ്ത്തിയുമുള്ള വില നിർണയത്തിൽ ആർക്കും പരാതിയുണ്ടാവാറില്ല. 

 

പള്ളിയിലേക്കു വരുമ്പോൾ കൂടെ ഉൽപന്നങ്ങളും കരുതാമെന്നതിനാൽ വിപണനത്തിനായി കൂടുതൽ സമയമോ യാത്രച്ചെലവോ വേണ്ടിവരുന്നില്ലെന്നതും മെച്ചം. പരസ്പരം അറിയുന്ന അയൽക്കാർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളായതിനാൽ സൺഡേ മാർക്കറ്റിലെ ഉൽപന്നങ്ങൾ എപ്പോഴും ഏറ്റവും മികച്ചതായിരിക്കുമെന്ന് വികാരി ഫാ. ജോസഫ് പുതിയിടം പറഞ്ഞു.

 

രാവിലെ എട്ടുമണിക്ക് കുർബാന കഴിഞ്ഞിറങ്ങുമ്പോൾ പള്ളിവക കെട്ടിടത്തിലെ ഒരു മുറിയിൽ നാടൻ കാർഷികവിഭവങ്ങൾ ആവശ്യക്കാരെ കാത്തിരിപ്പുണ്ടാവും. തീർന്നുപോകുന്നതിനു മൂൻപ് അവ സ്വ ന്തമാക്കാനുള്ള ഉൽസാഹമാണ് പിന്നെ. അര മണിക്കൂറിനുള്ളിൽ കട കാലിയാകും. സീസണായാൽ 5000 രൂപയുടെ വരെ കച്ചവടം നടക്കാറുണ്ടെന്നു‌ ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് തോമസ് ജോസഫ് പഴയകാലായിൽ പറഞ്ഞു.

ഫോൺ: 9495653344

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com