ADVERTISEMENT

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സാരിവാലൻ മീനിനെ വളർത്തി നടന്നിരുന്ന സിജുവിനോട് അമ്മ ആനി ചെറിയാൻ ചോദിക്കുമായിരുന്നത്രെ– ‘‘എന്തൂട്ടാടാ ഈ പൂച്ചൂട്ടി മീനിന്റെ പുറകെ?’’ ചോദ്യങ്ങളെയും പരിഹാസങ്ങളെയും മൈൻഡ‍് ചെയ്യാതെ ഗപ്പിയുടെ അഴകിൽ ആനന്ദം കണ്ടെത്തിയിരുന്ന സിജു അടുത്ത കാലത്ത് വലിയ മുതൽമുടക്കിൽ അവയ്ക്കായി കൂടാരം തീർത്തപ്പോൾ  അമ്മയുൾപ്പെടെ കുടുംബാംഗങ്ങൾ മുഴുവൻ കട്ടസപ്പോർട്ടുമായി കൂടെയുണ്ടായിരുന്നു– ഗപ്പി ഒരു ചെറിയ മീനല്ലെന്ന് അവരും തിരിച്ചറിഞ്ഞുകഴിഞ്ഞു. രാജ്യാന്തര ഗപ്പി ഷോകളിൽ വിധികർത്താവായും നാട്ടിൽ രാജ്യാന്തര നിലവാരമുള്ള പ്രദർശനത്തിന്റെ സംഘാടകനായുമൊക്കെ വളർ‌ന്ന സിജു ഇപ്പോൾ എല്ലാവരുടെയും അഭിമാനതാരമാണ്.

രാജ്യാന്തരതലത്തിൽ നടക്കുന്ന ഒട്ടേറെ ഗപ്പിഷോകളിൽ പങ്കെടുക്കുകയും രണ്ടു തവണ സമ്മാനം നേടുകയും ചെയ്ത സിജു ചെറിയാനെ കേരളം തിരിച്ചറിഞ്ഞുവരുന്നതേയുള്ളൂ. ഒരു രാജ്യാന്തര ഗപ്പി ഷോയിൽ ജൂനിയർ ജഡ്ജായി മികച്ച രീതിയിൽ വിലയിരുത്തൽ നടത്തിയ ഈ നാൽപത്തെട്ടുകാരൻ വിദേശത്തും നാട്ടിലുമൊക്കെ പ്രമുഖ ഗപ്പി ഷോകളിലേക്ക് ക്ഷണിക്കപ്പെടുന്ന സീനിയർ ജഡ്ജായി മാറിക്കഴിഞ്ഞു. ലോകപ്രശസ്ത ഗപ്പി ബ്രീഡറായ മലേഷ്യയിലെ യീ ചൂൻ പിന്നി(Yeoh Choon Pin)ന്റെ മാർഗനിർദേശങ്ങളാണ് ഈ നേട്ടങ്ങൾക്കു പിന്നിലെന്ന് സിജു  പറയുന്നു. ദേശീയതലത്തിൽ പ്രമുഖ പ്രജനന സംരംഭകർ ചേർന്ന് ആരംഭി ച്ച ഇന്ത്യൻ ഗപ്പി ക്ലബിന്റെ പ്രസിഡന്റും  എറണാകുളത്ത് അക്കൗണ്ട്സ് മാനേജരായ സിജു തന്നെ.

guppy-1
തായ്‍ലന്ഡിലെ ഗപ്പി ഷോയിൽ സിജുവിനു സമ്മാനം നേടിക്കൊടുത്ത മൊസൈക്ക് ഇനം ഗപ്പി (ഇടത്ത്), എച്ച്ബി യെല്ലോ ഗപ്പി (വലത്ത്).

ഗപ്പിവളർത്തൽ വരുമാന സംരംഭ‌മാക്കിയിട്ട് 6 വർഷം മാത്രം. സിമന്റ് ടാങ്കുകളിലും സ്ഫടിക ടാങ്കുകളിലുമായിരുന്നു തുടക്കം.   സാദാ ഇനങ്ങൾ മാത്രമാണ് ഇവിടെ കിട്ടാനുണ്ടായിരുന്നത്. ഏതാനും പേരുടെ പിടിയിലായിരുന്ന ഗപ്പിവളർത്തലിൽ പുതിയ ഇനങ്ങൾ അവതരിപ്പിച്ച്  കൂടുതലാളുകളെ ആകർഷിക്കാൻ തനിക്കു കഴിഞ്ഞെന്നു സിജു അവകാശപ്പെടുന്നു. തായ്‍ലൻഡിൽനിന്ന് എച്ച്ബി വൈറ്റ് ഇനമാണ് ആദ്യം ഇറക്കുമതി ചെയ്തത്. ക്രമേണ കൂടുതൽ ഇനങ്ങൾ വന്നുതുടങ്ങി. അതോടൊപ്പം  ദേശീയതലത്തിൽതന്നെ അറിയപ്പെടുന്ന ഗപ്പി സംരംഭകരിൽ ഒരാളായി  സിജുവും വളർന്നു. ഇന്ന് ഗപ്പിവളർത്തലിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ് കേരളമെന്നു സിജു ചൂണ്ടിക്കാട്ടുന്നു. ഉന്നത നിലവാരത്തിൽ ഗപ്പിപ്രജനനം നടത്തുന്ന ഒട്ടേറെ സംരംഭകർ കേരളത്തിലുണ്ട്.

എറണാകുളം ചെറായി ഡിസ്പെൻസറി ബസ് സ്റ്റോപ്പിനു സമീപമുള്ള ‘ഗപ്പിഷോർ’ ഫാമിൽ 60 ഇനം ഗപ്പി മത്സ്യങ്ങളെയാണ് ഇപ്പോൾ വളർത്തുന്നത്. സാഡിൽ ബാക്ക് വൈറ്റ് മൊസൈക്ക്, ഫ്രഞ്ച് ബ്ലൂ സ്റ്റാർ റെഡ് മൊസൈക്, ലസൂളി ബ്ലൂ മൊസൈക്, ഡാർക്ക് ബ്ലൂ മോസ്കോ, ഇലക്ട്രിക് ബ്ലൂ മോസ്കോ, അൽബിനോ മെറ്റൽ ഹെഡ് യെല്ലോ ലേസ്, ബ്ലോണ്ട് റെഡ് ലേസ് ഡബിൾ സ്വോർഡ് എന്നിങ്ങനെ ഇവയുടെ പട്ടിക നീളുന്നു. പ്രീമിയം ഇനങ്ങളിൽപെട്ട ഇവയെ സംരക്ഷിക്കുന്നതിന് നൂറോളം ചില്ലുടാങ്കുകൾ ചേർന്നുള്ള ജലവിനിമയ– ശുദ്ധീകരണസംവിധാനവും ഈ ഫാമിൽ ഏർപ്പെടുത്തിക്കഴിഞ്ഞു.

ആധുനിക രീതിയിലുള്ള  ഈ സിസ്റ്റം ടാങ്കിലേക്ക്  മത്സ്യങ്ങളെമാറ്റിവരികയാണിപ്പോൾ. പുതിയ ഇനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമവും നടക്കുന്നു. സംരംഭമെന്ന നിലയിൽ ഗപ്പി പ്രജനനം ഇനിയും വളരുമെന്ന്  കരുതുന്ന സിജു ഈ മേഖലയിലെ സാധ്യതകൾ പുതുസംരംഭകർക്ക് ചൂണ്ടിക്കാണിക്കാനും സന്നദ്ധനാണ്. ലളിതമായ സാഹചര്യങ്ങളിൽ കുറഞ്ഞ ചെലവിൽ ആരംഭിക്കാമെന്നതും അനായാസം പ്രജനനം നടത്താമെന്നതുമാണ് മറ്റ് മത്സ്യങ്ങളെ അപേക്ഷിച്ച് ഗപ്പിയുടെ മേന്മയെന്നു സിജു ചൂണ്ടിക്കാട്ടി. 

സിജുവിന്റെ നിർദേശപ്രകാരം ഗപ്പികളുട‌‌െ അനുദിന പരിചരണം നടത്തുന്നത്  ഭാര്യ ജൂഡിയാണ്. ദിവസേന വെള്ളം മാറാനും ടാങ്ക് വൃത്തിയാക്കാനുമൊക്കെ അവർ സമയം കണ്ടെത്തുന്നു. ചെറായിയിൽ രാജ്യാന്തരനിലവാരമുള്ള ഒരു ഗപ്പി ഷോ നടത്താൻ സിജുവും കൂട്ടുകാരും ചേർന്ന് തീരുമാനിച്ചിരുന്നു. പ്രളയം മൂലം മാറ്റിവയ്ക്കേണ്ടിവന്ന പരിപാടി വരുംമാസങ്ങളിൽ നടത്താനുള്ള തയാറെടുപ്പിലാണ് അവർ.  ‘‘നമ്മുടെ നാടിനെ ഗപ്പി കയറ്റുമതിയുടെ ഒരു ഹബ്ബായി മാറ്റണം. നിലവാരമുള്ള ഗപ്പിയെ തേടി ലോകം ഇവിടേക്കു വരണം’’. ആ സ്വപ്നം യാഥാർഥ്യമാക്കാനുള്ള തീവ്ര പരിശ്രമത്തിന്റെ ഭാഗമാണ് ഇതൊക്കെ’’ – സിജു പറഞ്ഞു.  

ഒറ്റ ചോദ്യം

പുതുസംരംഭകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?

ഇനവൈവിധ്യത്തെക്കാൾ  നിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. ആദ്യമായി ഗപ്പി വളർത്തുന്നവർപോലും ഏറ്റവും പുതിയ ഇനങ്ങൾക്കായി പരക്കം പായുന്ന തെറ്റായ പ്രവണതയുണ്ട്. വലിയ വില കിട്ടുമെന്ന പ്രലോഭനമാണ് ഇതിനു പിന്നിൽ. എന്നാൽ വില കൂടിയ ഇനങ്ങൾക്കു നഷ്ടസാധ്യത കൂടുതലാണ്; വിപണി ചെറുതും. വലിയ വിലയില്ലാത്തതും വിപണിക്ക് പ്രിയപ്പെട്ടതുമായ  ഇനങ്ങൾ കിട്ടാനുണ്ട്. അവയെ ഉയർന്ന നിലവാരത്തിലും തോതിലും ഉൽപാദിപ്പിച്ചാൽ നേട്ടമുണ്ടാകും.  500 രൂപയുടെ 10 ഗപ്പിയെ വിൽക്കുന്നതിലും നേട്ടം 50 രൂപയുടെ ആയിരം കുഞ്ഞുങ്ങളെ വിൽക്കുന്നതാണല്ലോ. 

ഫോൺ – 8281131122

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com