14 ജില്ല, 250 കൂട്ടായ്മകൾ, ലക്ഷ്യം ജൈവകൃഷിയിലൂടെ ആഹാരം, ആരോഗ്യം, ആദായം, ആനന്ദം
Mail This Article
ജൈവകൃഷിയിലൂടെ ആഹാരം, ആരോഗ്യം, ആദായം, ആനന്ദം എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പച്ചപ്പ് ജൈവ കൂട്ടായ്മ ജൈത്രയാത്ര തുടരുന്നു. കർഷകനെയും ഉപഭോക്താവിനെയും ഒരുമിച്ച് ഒരു വാട്‍സാപ് കൂട്ടായ്മയിൽ കൊണ്ടുവന്ന് ഇടനിലക്കാരില്ലാതെ വിപണനം നടത്താനുള്ള അവസരമൊരുക്കുകയാണ് പച്ചപ്പ് ചെയ്യുന്നത്. ഇതിലൂടെ കർഷകന് അർഹിക്കുന്ന വില കിട്ടാനും ഉപഭോക്താവിന് നല്ല ഉൽപന്നം ലഭിച്ചുവെന്നതിലുള്ള സംതൃപ്തിയുണ്ടാവുകയും ചെയ്യുന്നു.
14 ജില്ല, 250 കൂട്ടായ്മ
കേരളത്തിലെ 14 ജില്ലകളിലായി 250ൽപ്പരം വാട്‍സാപ് കൂട്ടായ്മകളാണ് പച്ചപ്പിനുള്ളത്. അതായത്, തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പച്ചപ്പ് പച്ചപിടിച്ചുനിൽക്കുന്നു. ജൈവ രീതിയിൽ കൃഷി ചെയ്യുന്ന പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവയും അവയുടെ മൂല്യവർധിത ഉൽപന്നങ്ങളും കർഷകനിൽനിന്ന് ഉപഭോക്താവിന് നേരിട്ടു വാങ്ങാം. കൂടാതെ, മത്സ്യക്കർഷകരെയും കോഴി–കന്നുകാലി വളർത്തുന്നവരെയും പച്ചപ്പിന്റെ ഭാഗമാക്കിയിട്ടുണ്ട്.
എല്ലാ ജില്ലകളിലും ഔട്ട്‍ലെറ്റുകൾ
പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലകളിലും ഔട്ട്‍ലെറ്റുകൾ തുടങ്ങുകയാണ് പച്ചപ്പ് കൂട്ടായ്മയുടെ അടുത്ത ശ്രമം. കോട്ടയത്തുതന്നെ രണ്ട് ഔട്ട്‍ലെറ്റുകളാണ് ഇതിനായി പച്ചപ്പിന്റെ കോട്ടയം കൂട്ടായ്മ കണ്ടുവച്ചിരിക്കുന്നത്.
സാരഥികൾ
മറ്റു ഗ്രൂപ്പുകളിൽനിന്നു വിഭിന്നമായി എല്ലാ വീട്ടിലും ജൈവകൃഷിയോടൊപ്പം വരുമാനവും ലഭ്യമാകണം എന്ന ചിന്തയിൽ സിവിൽ എൻജിനിയറായ സോണി ജോസഫ് ആരംഭിച്ചതാണ് പച്ചപ്പ് എന്ന കൂട്ടായ്മ. എബി എബ്രഹാം കാളിശ്ശേരിൽ, അംബര പവിത്രൻ തുടങ്ങിയവരാണ് പച്ചപ്പ് വാട്‍സാപ് കൂട്ടായ്മയുടെ സംസ്ഥാന അഡ്മിൻ പാനലിലുള്ളത്.
കൂടുതൽ വിവരങ്ങൾക്ക്: +918086300005