10000 ലീറ്ററിൽ 5000 മീൻ, പെൻപാക്കിലൂടെ കർഷകർക്ക് നഷ്ടമായത് കോടികൾ
Mail This Article
എയറേഷൻ കൊടുക്കാതെ അതിസാന്ദ്രതരീതിയിൽ മത്സ്യം വളർത്താം, ഒരു രോഗവും ഉണ്ടാവാതെ സംരക്ഷിക്കുന്ന ബാക്ടീരിയകൾ, തീറ്റച്ചെലവ് കുറവ്, വൈദ്യുതി വേണ്ട എന്നിങ്ങനെയുള്ള സവിശേഷതയുള്ള മത്സ്യക്കൃഷിയെക്കുറിച്ചു കേട്ടാൽ ആരുമൊന്നു ശ്രദ്ധിക്കും. വളർത്താൻ ആഗ്രഹിക്കും. സമീപകാലത്ത് ഉയർന്നുവന്ന പെൻപാക്ക് എന്ന മത്സ്യക്കൃഷി സംവിധാനത്തിന്റെ ചില ഗുണങ്ങളാണ് മുകളിൽ വിവരിച്ചത്. ഇതൊക്കെ ഇതിന്റെ പ്രചാരകർ പറഞ്ഞ ഗുണങ്ങൾ. ഈ വാഗ്ദാനങ്ങളിൽ ആകൃഷ്ടരായി ഇറങ്ങിത്തിരിച്ച 50ലധികം പേർ ഇപ്പോൾ ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലാണ്. എന്താണ് പെൻപാക്ക്, എന്താണ് ആ സംവിധാനത്തിന് സംഭവിച്ചത്? ഒരു അന്വേഷണം.
എന്താണ് പെൻപാക്ക്
അഡ്വാൻസ്‌ഡ് പ്രോബയോട്ടിക് എൻസൈം നൂട്രീഷണൽ പാക്ക് എന്നാണ് പെൻപാക്കിന്റെ മുഴുവൻ പേര് എന്നാണ് ഇതിന്റെ പ്രചാരകരായ കമ്പനി ഒരു വിഡിയോയിലൂടെ വെളിപ്പെടുത്തിയത്. 24ൽപ്പരം ബാക്‌ടീരിയകളുടെ ശേഖരമാണ് ഇവർ നൽകുന്ന കൾച്ചറിലുള്ളത്. ഇവ മത്സ്യങ്ങളുടെ വളർച്ച, രോഗനിയന്ത്രണം, ഓക്‌സിജൻ ലഭ്യത എന്നിവ ഉറപ്പാക്കും എന്നാണ് അവകാശവാദം. അതായത് ബയോ എയറേഷനിലൂടെ കുളത്തിൽ 24 മണിക്കൂറും 10 പിപിഎം ഓക്‌സിജനുണ്ടാവും. പകൽ പ്രകാശസംശ്ലേഷണത്തിലൂടെയും രാത്രിയിൽ കീമോട്രോപിക് സംവിധാനത്തിലൂടെയുമാണ് ജലത്തിൽ ഓക്‌സിജൻ ഉണ്ടാവുന്നതെന്നാണ് പറയപ്പെടുന്നത്.
ഇതുകൂടാതെ വെള്ളത്തിലെ അമോണിയ, നൈട്രേറ്റ്, നൈട്രൈറ്റ് എന്നിവ പ്രോട്ടീൻ ആയി മാറും, പിഎച്ച് 7–8ൽ നിലനിൽക്കും, ബയോ എയറേഷൻ ഉള്ളതിനാൽ ഓക്സിജൻ പമ്പിന്റെ ആവശ്യം വരുന്നില്ല. അതുകൊണ്ടുതന്നെ വൈദ്യുതി ഇല്ലെങ്കിലും മത്സ്യങ്ങൾക്ക് പ്രശ്നമുണ്ടാകുന്നില്ല. പക്ഷേ, രാവിലെയും വൈകുന്നേരവും അര മണിക്കൂർ വീതം വെള്ളം ഇളക്കിക്കൊടുത്താൽ മതി.
സൂപ്പർ സ്റ്റോക്കിങ് ഡെൻസിറ്റിയാണ് മറ്റൊരു പ്രത്യേകത. അതായത് 10,000 ലീറ്റർ വെള്ളത്തിൽ 5,000 മത്സ്യങ്ങളെ നിക്ഷേപിക്കാം. അത് കരിമീനാണെങ്കിലും തിലാപ്പിയ ആണെങ്കിലും. 12 ലീറ്റർ വെള്ളത്തിൽ ഒരു കിലോ മീൻ എന്നതാണ് കണക്ക്. ഇതുപോലെ കാരച്ചെമ്മീൻ, കാളാഞ്ചി എന്നുതുടങ്ങി എല്ലാത്തരം ശുദ്ധജല, സമുദ്രജല മത്സ്യങ്ങളെയും വളർത്താം. ഇതൊക്കെ ഞാൻ പറയുന്നതല്ല, പെൻപാക്ക് പ്രൊമോട്ടറും അദ്ദേഹത്തിന്റെ കമ്പനിയും നൽകിയ വാഗ്‌ദാനങ്ങളാണ്.
തീർന്നില്ല, ഓട്ടോട്രോപ്പിക് ബാക്ടീരിയ, ഹൈഡ്രോട്രോപിക് ബാക്ടീരിയ, ഫോട്ടോസിന്തറ്റിക് ബാക്ടീരിയ, ഹെറ്റെറോഫോട്ടോട്രോപിക് ബാക്ടീരിയ, കീമോട്രോപിക് ബാക്ടീരിയ എന്നുതുടങ്ങി 24 ഇനം മിത്ര ബാക്‌ടീരിയകൾ ഉൾപ്പെട്ട കോളനിയാണ് മത്സ്യങ്ങളുടെ വളർച്ചയെ സഹായിക്കുന്നത്. ദോഷകരമായ ബാക്ടീരിയകൾക്ക് ഇതിൽ ജീവിക്കാൻ കഴിയില്ല. 3–4 മാസംകൊണ്ട് വിളവെടുക്കാം. ഈ പ്രായത്തിൽ ഒരു മീൻ 500 ഗ്രാം തൂക്കമെത്തും. ഒരു വർഷത്തേക്ക് വെള്ളം മാറേണ്ടിവരുന്നില്ല. ഒരു വിളവെടുപ്പിനുശേഷം ഉടൻതന്നെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. അങ്ങനെ വർഷത്തിൽ നാലു വിളവെടുപ്പുവരെ നടത്താം. ഒരു കിലോ മത്സ്യം ഉൽപാദിപ്പിക്കാൻ 700 ഗ്രാം തീറ്റ മതി. പെൻപാക്കിൽ നാനോ വലുപ്പത്തിലുള്ള തീറ്റ രൂപീകരിക്കപ്പെടുന്നതിനാൽ തീറ്റച്ചെലവ് കുറയും. മരണനിരക്ക് വളരെ കുറവ്. വൈറസ് ആക്രമണമുണ്ടായാൽ പെൻപാക്ക് സിസ്റ്റംതന്നെ മത്സ്യങ്ങളെ സംരക്ഷിക്കും എന്നുതുടങ്ങി നീണ്ട നിരതന്നെ നിരത്തിയാൽ ആരം ആകൃഷ്ടരാകും. അതുതന്നെ ഇവിടെയും സംഭവിച്ചു.
കേരളത്തിൽത്തന്നെ അമ്പതിലധികം പേർ പെൻപാക്ക് എന്ന സംവിധാനത്തിൽ ആകൃഷ്ടരായി മുന്നിട്ടിറങ്ങി. ഒരാൾക്ക് കുറഞ്ഞത് രണ്ടു ലക്ഷം രൂപ മുതൽമുടക്ക് വന്നിട്ടുണ്ട്. അതിൽ കൂടുതൽ തുക ഇറക്കിയവരും ഇതിൽ ഉൾപ്പെടും. അതായത് ഒരു കോടി രൂപയ്ക്കു മുകളിൽ മേൽപ്പറഞ്ഞ പെൻപാക്കിന്റെ പ്രചാരണ കമ്പനി കർഷകരിൽനിന്ന് ഈടാക്കി. കേരളത്തിനു പുറത്തുള്ളവരും ഇതിൽ പെട്ടിട്ടുണ്ട്.
എന്താണ് സംഭവിച്ചത്?
പെൻപാക്ക് പൊളിഞ്ഞു. അതായത് പെൻപാക്കിന്റെ പ്രചാരകർ പറഞ്ഞ ഒരു ഗുണംപോലും കർഷകർക്ക് ലഭിച്ചില്ല. മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കിലോക്കണക്കിന് മത്സ്യങ്ങളെ കുറഞ്ഞ സ്ഥലത്ത് വിളവെടുക്കാമെന്നു കരുതിയവരുടെ കാശു പോയി. മത്സ്യങ്ങളെ വളർത്തിയവരുടെ ഭാഗത്തുനിന്ന് എതിർപ്പുകൾ ഉയർന്നതോടെ പെൻപാക്കിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. ഇതേത്തുടർന്ന് അഞ്ചു പേർ പരീക്ഷണം നടത്താൻ മുന്നോട്ടുവന്നു. മത്സ്യകൃഷിയിൽ അറിവുള്ളവരാണ് ഈ അഞ്ചു പേരിൽ പലരും. തിലാപ്പിയയും ചെമ്മീനും കാരിയുമൊക്കെ ഈ പരീക്ഷണത്തിൽ വളർത്തി. നിക്ഷേപിച്ച് അധികനാൾ കഴിയുന്നതിനു മുമ്പേ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഒരാളുടെ കുളത്തിൽ അമോണിയ കുതിച്ചുയർന്നത് മത്സ്യങ്ങളുടെ മരണകാരണമായപ്പോൾ ഒരാളുടെ കുളത്തിൽ രോഗബാധയായിരുന്നു കാരണം. പെൻപാക്ക് അവകാശപ്പെട്ടിരുന്നത് ഇവയൊന്നും പെൻപാക്കിൽ ഉണ്ടാവില്ല എന്നായിരുന്നു.
സോഷ്യൽ മീഡിയ മറ
പുതിയ സംവിധാനങ്ങൾ ആവിഷ്കരിച്ചു വിജയിച്ചോ എന്ന് അറിയുന്നതിനു മുമ്പ് പ്രചരിപ്പിക്കാൻ സോഷ്യൽ മിഡിയയ്ക്ക് കഴിയുന്നുണ്ട്. ഒട്ടേറെ സ്വകാര്യ യുട്യൂബ് ചാനലകളും വാട്‌സാപ് ഗ്രൂപ്പുകളുമാണ് പെൻപാക്ക് പോലുള്ള വിജയിച്ച് കേട്ടുകേൾവി പോലുമില്ലാത്ത സംവിധാനത്തെ പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്. പ്രേക്ഷകരെ ലഭിക്കുക എന്നതിലുപരി മറ്റൊരു ബാധ്യതയും ഇവർക്കില്ല.
എടുത്തുചാടുമ്പോൾ സൂക്ഷിക്കുക
കാള പെറ്റു എന്നു കേൾക്കുമ്പോൾത്തന്നെ കയർ എടുക്കാതെ നന്നായി ആലോചിച്ചു മാത്രം മത്സ്യക്കൃഷിയിൽ പണം മുടക്കുക. ഇന്ന് മത്സ്യകൃഷിയിൽ ലാഭം നേടിയവരേക്കാൾ കൂടുതൽ നഷ്ടം വന്നവരാണ്. നാട്ടിൽ എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന് ആഗ്രഹിച്ച് വിദേശത്തുനിന്ന് തിരിച്ചെത്തുന്നവർ, റിട്ടയർമെന്റ് ജീവിതം വിരസതയോടെ തള്ളിനീക്കുന്നവർ എന്നിവരാണ് മിക്കപ്പോഴും ഇത്തരം തട്ടിപ്പുകളിൽ വീണുപോകുന്നത്. അറിയാൻപാടില്ലാത്ത ബിസിനസ് തുടങ്ങി നഷ്ടം വരുത്തുന്നതുപോലെതന്നെയാണ് മത്സ്യക്കൃഷിയും. വലിയൊരു നിക്ഷേപം നടത്തി അത് നഷ്ടത്തിൽ കലാശിച്ചാൽ നാണക്കേടോർത്ത് പുറത്തു പറയാത്തവരും ഒട്ടേറെ.
കണക്കുകളിൽ ആകൃഷ്ടരാകരുത്
മുകളിൽപ്പറഞ്ഞപോലെ പ്രധാനമായും പ്രവാസികളെയും ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചവരെയും കണക്കുകൾ നിരത്തി പ്രലോഭിപ്പിക്കുകയാണ് കച്ചവടക്കാർ ചെയ്യുന്നത്. അത് പെൻപാക്ക് ആണെങ്കിലും മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം ആണെങ്കിലും. പണം നഷ്ടപ്പെടുന്നത് നിങ്ങളുടെയാണെന്ന് മാത്രം ഓർക്കുക.
പെൻപാക്കിൽ ഇപ്പോൾ
പെൻപാക്ക് എന്നത് ഒരിക്കലും വിജയിക്കാത്ത രീതിയാണെന്നു ഏറക്കുറെ തെളിയിക്കപ്പെട്ടു. ഇനി ഭാവിയിൽ വിജയിക്കുമോയെന്ന് ഉറപ്പുമില്ല. അതുകൊണ്ടുതന്നെ ഇനി അതുമായി മുന്നോട്ടു പോകില്ല എന്ന് കർഷകർക്ക് പെൻപാക്ക് പ്രചാരകൻ ഉറപ്പു കൊടുത്തിട്ടുണ്ട്. അതായത് പ്രത്യേക ഉടമ്പടി തയാറാക്കിയിട്ടുണ്ടെന്ന് സാരം. മാത്രമല്ല, ഇനി പെൻപാക്കിന്റെ പേരിൽ പരീശീലന പരിപാടിയോ, പ്രചാരണമോ നടത്തിയാൽ നിയമനടപടിയും സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.